തിരുവനന്തപുരം: കടകംപളളി വില്ലേജിലെ തര്‍ക്കവിഷയമായ പ്രദേശത്തെ ഭൂനികുതി കോടതിയുടെ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കരുതെന്ന് അഡ്വ. ജനറല്‍ നിര്‍ദ്ദേശം നല്‍കിയതായി ജില്ലാകളക്ടര്‍ അറിയിച്ചു.
കടകംപളളി വില്ലേജിലെ റവന്യൂരേഖകളിലെ ക്രമക്കേടുകളെ സംബന്ധിച്ച അനേ്വഷണത്തിന്റെ ഭാഗമായി വില്ലേജുകളിലെ ഏഴ് തണ്ടപ്പേര് രജിസ്റ്ററുകള്‍ വിവിധ അനേ്വഷണ ഏജന്‍സികള്‍ ഏറ്റെടുത്ത് സൂക്ഷിക്കുകയും ഇവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കഴിഞ്ഞ ഒരുവര്‍ഷമായി ഭൂനികുതി അടയ്ക്കാന്‍ കഴിയാതെ വരികയും ജനങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 12 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എം.എല്‍.എ. മാരുടേയും രാഷ്ട്രീയപ്പാര്‍ട്ടികളുടേയും യോഗം ചേരുകയും സര്‍ക്കാരിന്റെയും കോടതിയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഏപ്രില്‍ 26 മുതല്‍ താത്ക്കാലികമായി വസ്തു ഉടമകളില്‍ നിന്ന് കരം സ്വീകരിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ഒരു ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചിരുന്നു. കരം അടവ് പുനസ്ഥാപിക്കുന്നതിനായി ഏപ്രില്‍ 22 വരെ 135 അപേക്ഷകള്‍ കടകംപളളി വില്ലേജ് ഓഫീസില്‍ ലഭിച്ചിരുന്നു.
താല്‍ക്കാലികമായി കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റേയും അഡ്വക്കേറ്റ് ജനറലിന്റേയും ഉപദേശവും ജില്ലാ കളക്ടര്‍ തേടിയിരുന്നു. ഹൈക്കോടതി ഈ വിഷയം അനേ്വഷിക്കാന്‍ സി.ബി.ഐ.യ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളതിനാലും വിവിധ കോടതികളില്‍ സിവില്‍കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതിനാലും ഇക്കാര്യത്തില്‍ കോടതികളുടെ അന്തിമതീര്‍പ്പ് ഉണ്ടാകുന്നതുവരെ തര്‍ക്കവിഷയമായ പ്രദേശത്തെ ഭൂനികുതി സ്വീകരിക്കരുതെന്ന് അഡ്വ. ജനറല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂനികുതി അടയ്‌ക്കേണ്ടവര്‍ക്ക് നേരിട്ട് കോടതിയെ സമീപിക്കാവുന്നതാണെന്നും അഡ്വ. ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 12 ലെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചപ്രകാരം ഭൂനികുതി താല്‍ക്കാലികമായി സ്വീകരിക്കാന്‍ നിര്‍വാഹമില്ല എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനായി നിലവില്‍ കടകംപളളി വില്ലേജില്‍ നടന്നുവരുന്ന സര്‍വെ ജോലികള്‍ തുടരും. ഇത് വസ്തുവിന്റെ തല്‍സ്ഥിതി അറിയാന്‍ മാത്രമാണെന്നും റീ സര്‍വെയുമായി ഇതിന് ബന്ധമില്ലെന്നും കളക്ടര്‍ അറിയിച്ചു.
തല്‍സ്ഥിതി സര്‍വെ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തീകരിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post