തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കാന്‍ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
രക്ഷാകര്‍ത്തൃപ്രതിനിധികളേയും പൊതുപ്രവര്‍ത്തകരേയും രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം രൂപീകരിച്ച കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായം നിലനിന്നതിനെത്തുടര്‍ന്ന് സ്‌കൂളിലെ കുട്ടികളുടെ തുടര്‍ പഠനത്തിന്റെ കാര്യത്തില്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. വിവാദ സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ അധ്യയനത്തിനുളള അടിസ്ഥാനസൗകര്യങ്ങളില്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഡി.പി.ഐ. യാണ് സ്‌കൂള്‍ പൂട്ടിയത്. കുട്ടികള്‍ക്ക് അടുത്തുളള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുക, മറ്റ് സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രവേശനം തേടുക, സ്‌കൂള്‍ ഏറ്റെടുത്ത് നടത്താന്‍ സംവിധാനമുണ്ടാക്കുക എന്നീ സാധ്യതകളാണ് ഇതുവരെയുളള യോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായഐക്യത്തില്‍ എത്തിയിരുന്നില്ല.
ഇന്നലെ (ഒക്‌ടോബര്‍ 04) ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷം രക്ഷാകര്‍ത്താക്കള്‍ക്കും ഈ അധ്യയനവര്‍ഷം ജവഹര്‍ സ്‌കൂളില്‍ തന്നെ മക്കള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യമാണുളളതെന്ന് രക്ഷാകര്‍തൃപ്രതിനിധികള്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇക്കാര്യത്തില്‍ മുഴുവന്‍ രക്ഷാകര്‍ത്താക്കളില്‍ നിന്നും അഭിപ്രായം ആരായാന്‍ തീരുമാനിച്ചത്. എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്‌ടര്‍ അനു എസ്. നായര്‍, എ.ഇ.ഒ. ഷീല എം.എ., കൗണ്‍സിലര്‍ എം.എസ്. കസ്‌തൂരി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post