ന്യൂഡല്‍ഹി/തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണത്തിനുള്ള കേന്ദ്രധനമന്ത്രാലയത്തിന്റെ പൂര്‍ണ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കരാറുകാരെ തീരുമാനിക്കാന്‍ 28ന് ടെന്‍ഡര്‍ തുറക്കും. തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുന്നതിനുള്ള നിര്‍ണായക നടപടിയാണിത്. കരാര്‍ കിട്ടുന്ന കമ്പനി പദ്ധതി ഏറ്റെടുക്കാന്‍ തയ്യാറാവുകയും നിയമനടപടി അനുകൂലമാകുകയുംചെയ്താല്‍ പദ്ധതി യാഥാര്‍ഥ്യമാകും. അതേസമയം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലനില്ക്കുന്ന കേസ് തടസ്സമായി അവശേഷിക്കുന്നുണ്ട്.
കേന്ദ്ര സഹായത്തിനുള്ള നിബന്ധനകള്‍ അനുസരിച്ച് മാറ്റം വരുത്തിയ ടെന്‍ഡര്‍ രേഖകള്‍ ഇതിനകം മൂന്ന് കമ്പനികള്‍ വാങ്ങി; അദാനി പോര്‍ട്‌സ്, എസ്സാര്‍ പോര്‍ട്‌സ്, സ്രേ ഒ.എച്ച്.എല്‍ കണ്‍സോര്‍ഷ്യം എന്നിവ. യോഗ്യത നേടിയ അഞ്ച് കമ്പനികളില്‍ ഗാമണ്‍ ഇന്ത്യ, ഹ്യുണ്ടായി കണ്‍സോര്‍ഷ്യം എന്നിവ ഇതുവരെ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിട്ടില്ല. 28 വരെ രേഖകള്‍ സമര്‍പ്പിക്കാം. അന്നുതന്നെ ടെന്‍ഡര്‍ തുറക്കും. സര്‍ക്കാറില്‍ നിന്ന് ഏറ്റവും കുറച്ച് ധനസഹായം ആവശ്യപ്പെടുകയോ ഏറ്റവും കൂടുതല്‍ തുക സര്‍ക്കാറിന് നല്‍കാന്‍ തയ്യാറാവുകയോ ചെയ്യുന്ന കമ്പനിക്ക് കരാര്‍ നേടിയെടുക്കാം.
സര്‍ക്കാര്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തുറമുഖ നടത്തിപ്പിനുമുള്ള ടെന്‍ഡര്‍ ഒരുമിച്ചാണ് ക്ഷണിച്ചിട്ടുള്ളത്. പുലിമുട്ട്, മീന്പിടിത്ത തുറമുഖം എന്നിവയാണ് സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്നത്. ഇതിന് 1210 കോടിയാണ് ചെലവ്. ഡ്രഡ്ജിങ്, കടല്‍ നികത്തല്‍, ബെര്‍ത്ത് നിര്‍മാണം, തുറമുഖ നിര്‍മാണം എന്നിവയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത്. ഇതിന് നാലായിരം കോടിയാണ് ചെലവ്. പദ്ധതി ഏറ്റെടുക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ അതിന്റെ 40 ശതമാനം വരെ കേന്ദ്രസഹായമായി ലഭിക്കാം. കരാര്‍ നിശ്ചയിച്ചാലേ കേന്ദ്രസഹായത്തെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമാവുകയുള്ളൂ.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ലാഭകരമായി നടത്താന്‍ കമ്പനികളെ സഹായിക്കുന്ന ‘വയബിലിറ്റി ഗ്യാപ് ഫണ്ട്’ ആണ് വിഴിഞ്ഞത്തിനും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കും.
ഡിസംബര്‍ 31ന് കേന്ദ്ര ധനസെക്രട്ടറി രാജേഷ് മഹര്‍ഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിബന്ധനകള്‍ ഒഴിവാക്കി തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്.
Discussion about this post