തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ കെവൈസി നിബന്ധനയും ആദായനികുതി നിബന്ധനയും പാലിക്കാന്‍ തീരുമാനിച്ചു. ആര്‍ബിഐ ഏറെ നാളായി ഉന്നയിക്കുന്ന ആവശ്യമാണെങ്കിലും സഹകരണ ബാങ്കുകള്‍ ഇത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല. കറന്‍സി പിന്‍വലിക്കലും സാമ്പത്തിക പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ആര്‍ബിഐ കൈക്കൊണ്ട കര്‍ശന നടപടികളെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായത്.
സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് യോഗത്തിന് ശേഷം സഹകരണമന്ത്രി കടകംപളളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഉപഭോക്താവിന്റെ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറുന്നതാണ് കെവൈസി അഥവാ നോ യുവര്‍ കസ്റ്റമര്‍. കണക്കില്‍പെടാത്ത സാമ്പത്തിക ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍ബിഐ ഇത് നിര്‍ബന്ധമാക്കിയത്.
കെവൈസി പ്രശ്നം പരിഹരിക്കാനായി കോര്‍ ബാങ്കിംഗിലേക്ക് മാറാനും അതിനായി മാര്‍ച്ചിനുളളില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ സജ്ജീകരിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ 10 മുതല്‍ ഒരു മാസം സഹകരണ ബാങ്കുകള്‍ സംസ്ഥാന വ്യാപകമായി നിക്ഷേപസമാഹരണ പരിപാടി നടത്തും. ഡിസംബര്‍ 18 ന് ഇക്കാര്യം വിശദമാക്കാന്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
നേരത്തെ സഹകരണ ബാങ്കുകളില്‍ നിന്നുളള വായ്പാ തിരിച്ചടവിന് മാര്‍ച്ച് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി ആഴ്ചയില്‍ 24,000 രൂപ വരെ പിന്‍വലിക്കാമെന്ന് കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post