കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങളെടുത്ത കേസില്‍ നടന്‍ ദിലീപിനു ജാമ്യമില്ല. ഈ മാസം 25 വരെ നടന്‍ റിമാന്‍ഡില്‍ തുടരും. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേല്‍ ചുമത്തുന്നതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ശക്തമായ തെളിവുകള്‍ ദിലീപിനെതിരെയുണ്ടെന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്ന വാദം ശരിവച്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, ജാമ്യാപേക്ഷ തള്ളി. മറ്റുപ്രതികള്‍ക്ക് ജാമ്യം നല്‍കാത്ത സാഹചര്യത്തില്‍ ദിലീപിനും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പൊലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ നടനെ വീണ്ടും ആലുവ സബ് ജയിലിലേക്കു മാറ്റും. കസ്റ്റഡി കാലാവധി ഇന്ന് അഞ്ചു മണിക്ക് തീരുന്നതിനെ തുടര്‍ന്നാണ് നടപടി. അറസ്റ്റിനെ തുടര്‍ന്ന് ഒരു ദിവസം ദിലീപ് ആലുവ സബ് ജയിലില്‍ കിടന്നിരുന്നു. പിന്നീട്, പൊലീസ് കസ്റ്റഡിയില്‍ ആയിരുന്നു അദ്ദേഹം. അതേസമയം, പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.
സമൂഹമാധ്യമങ്ങളില്‍ ദിലീപിന് അനുകൂലമായി പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ സ്വാധീനം തെളിയിക്കുന്ന പ്രചാരണമാണിത്. പ്രതി ചെയ്ത കുറ്റം സമൂഹമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുകയാണ്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പള്‍സര്‍ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയും ഒളിവിലാണ്. ദിലീപിന്റെ അഭിമുഖങ്ങളില്‍ നടിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
അതേസമയം, രണ്ടു ഫോണുകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് ഇവ നല്‍കിയത്. ദിലീപ് ഉപയോഗിച്ച ഫോണുകളാണിവ. ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം. ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണ് ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post