കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ നിലപാടുകളെ ശരിവയ്ക്കും വിധത്തിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. നടന്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പുതിയ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിലായി ഒരു മാസം പിന്നിട്ടപ്പോഴാണ് ദിലീപ് ജാമ്യത്തിനായി രണ്ടാംവട്ടവും ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നു രണ്ടുതവണ മാറ്റിവച്ച അപേക്ഷയില്‍ കഴിഞ്ഞ വെള്ളിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു.
തനിക്കെതിരേ പോലീസ് കെട്ടിച്ചമച്ച കേസാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് ദിലീപ് ജാമ്യം നേടുന്നതു തടയാനായിരുന്നു പ്രോസിക്യൂഷന്റെ ശ്രമം. ഇതിന്റെ ഭാഗമായി ദിലീപിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്കു കത്തയച്ചു. ദിലീപ് നിരപരാധിയാണെന്നും ഉദ്യോഗസ്ഥരുടെ മുന്‍ വിധിയുടേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുടേയും ഇരയാണ് മകനെന്നുമാണ് അമ്മ കത്തില്‍ സൂചിപ്പിച്ചത്.
Discussion about this post