കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം പാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. കൊച്ചി മെട്രോ ലാഭകരമാകുന്നതിനുള്ള മറ്റ് സംവിധാനങ്ങളും ഒരുക്കുമെന്ന് ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
മെട്രോയുടെ നിര്‍മാണം തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വേഗത്തിലാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടുകൂടി നഗര ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവും. പാലാരിവട്ടം കാക്കനാട് ഭാഗത്തേക്കുള്ള 11 കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വരെ മെട്രോ നീട്ടുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മെട്രോ റെയില്‍ സര്‍വീസ് മാത്രമല്ല, എല്ലാത്തരം ഗതാഗതമാര്‍ഗങ്ങളും ഒത്തു ചേര്‍ന്ന സമഗ്ര ഗതാഗതസംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മെട്രോയും വാട്ടര്‍ മെട്രോയും നല്ല ബസ് സര്‍വീസുകളും ഒക്കെ ചേര്‍ന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുന്തിയ പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചി മാറും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി ഉടന്‍ നടപ്പാക്കും.
ഇതൊരു നഗരഗതാഗത പദ്ധതി മാത്രമല്ല. നഗരത്തിന്റെ സാമ്പത്തിക തൊഴില്‍ മേഖലകളിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ ഇത് സഹായിക്കും. വേമ്പനാട് കായല്‍തീരത്ത് താമസിക്കുന്നവര്‍ക്കും ദ്വീപുകളിലുള്ളവര്‍ക്കും ഉപജീവന അവസരം കണ്ടെത്താനും ഈ പദ്ധതി സഹായിക്കും. 747 കോടി ചെലവഴിക്കുന്നതാണ് വാട്ടര്‍മെട്രോ. വൈദ്യുത സിഎന്‍ജി ബസുകളും നഗരത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം, സ്മാര്‍ട്‌സിറ്റി പദ്ധതി പൂര്‍ത്തീകരണം എന്നിവയിലൂടെ കൊച്ചിക്ക് ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രമായി മാറാന്‍ കഴിയും. തിരുവനന്തപുരം , കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിയും നടപ്പാക്കാനുദ്ദേശിക്കുന്നു. ദേശീയ ജലപാതാവികസനം 2020ഓടെ പൂര്‍ത്തീകരിക്കും. മലയോരഹൈവേ, തീരദേശഹൈവേ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുതായി ആരംഭിച്ച മെട്രോയുടെ അഞ്ചുകിലോമീറ്റര്‍ സ്‌ട്രെച്ച് നഗരത്തിലെ ഗതാഗതസൗകര്യം കൂടുതല്‍ സൗകര്യപ്രദമാക്കുമെന്ന് അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. ജലമെട്രൊയും റോഡുഗതാഗതവുമുള്‍പ്പെട്ട സമഗ്രഗതാഗതസംവിധാനംകൂടുതല്‍ ഫലപ്രദമാവും. കുടുംബശ്രീയുമായി ചേര്‍ന്ന കൊച്ചി മെട്രോയുടെ സേവന സംവിധാനവും ട്രാന്‍സ്‌ജെന്ററുകളുടെ പ്രാതിനിധ്യവും അഭിനന്ദനാര്‍ഹമാണ്. മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. ഇന്ത്യില്‍ കൊച്ചി മെട്രോയടക്കം 383 കിലോമീറ്റര്‍ മെട്രോറയില്‍ഗതാഗതമാണ് ഇപ്പോഴുള്ളത്. മൂന്ന് വര്‍ഷത്തികം രാജ്യത്ത് മെട്രോറയില്‍ ഗതാഗതം 600 കിലോമീറ്ററാവുമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്, ജോണ്‍ ഫെര്‍ണാണ്ടസ,് റോജി എം ജോണ്‍, മേയര്‍ സൗമിനി ജയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഇ ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ്‌ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
നേരത്തെ മുഖ്യമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോയുടെ രണ്ടാം പാദം ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കേന്ദ്രമന്ത്രിയോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് മഹാരാജാസ് വരെയും തിരിച്ച് കലൂര്‍ സ്റ്റേഷന്‍ വരെയും മെട്രോയില്‍ യാത്ര ചെയ്തു.
Discussion about this post