തിരുവനന്തപുരം: ജലസേചന വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇറിഗേഷന്‍ വിഭാഗം എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തന അവലോകന യോഗവും ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവില്‍ മികച്ച പ്രകടനം കാണാമെങ്കിലും ചിലയിടങ്ങളില്‍ പ്രവര്‍ത്തനത്തിന് വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് മറികടക്കാനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. ബജറ്റില്‍ പദ്ധതി വിഹിതമായി അനുവദിക്കുന്ന തുക പൂര്‍ണമായും ചെലവഴിക്കാന്‍ സാധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചാല്‍ വേഗത്തില്‍തന്നെ സാങ്കേതികാനുമതി ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തയാറാക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടതാവണം. സാങ്കേതിക മികവ് പുലര്‍ത്തുന്ന കാര്യത്തിലും കരുതല്‍ കാട്ടണം. ഭാവിയില്‍ ജലലഭ്യത കുറഞ്ഞുവരും. അന്ന് ജലവിഭവ രംഗത്ത് മികച്ച മാതൃകകളാകാന്‍ നമ്മുടെ എന്‍ജിനീയര്‍മാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിന് ആര്‍ജവം കാട്ടണം. സര്‍വീസില്‍ പുതുതായി കടന്നുവരുന്നവര്‍ ഇതില്‍ കൂടുതല്‍ താത്പര്യം കാണിക്കുമെന്ന് വിശ്വസിക്കുന്നു. കൃഷിക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണം.
പ്രതിവര്‍ഷം 3000 ടിഎംസി ജലം ലഭിക്കുന്നതില്‍ 1500 ടിഎംസി ജലമേ നിലവില്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ. ബാക്കി 1500 ടിഎംസി ജലം ഉപയോഗിക്കാന്‍ വകുപ്പിന് കഴിയും. ഈ ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ തയാറാക്കണം. സൃഷ്ടിപരമായ ഒരു മാറ്റം ജലസേചന മേഖലയില്‍ ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എന്‍ജിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
Discussion about this post