എടക്കര: കവളപ്പാറ ദുരന്തത്തില്‍ ഇന്നലെ ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. സൂത്രത്തില്‍ വിജയന്റെ ഭാര്യ വിശ്വേശ്വരി(48), കവളപ്പാറ കോളനിയിലെ ആനക്കാരന്‍ പാലന്‍(78), പള്ളത്ത് ശിവന്റെ മകള്‍ ശ്രീലക്ഷ്മി(15), ചീരോളി ശ്രീധരന്‍(60), കോളനിയിലെ പെരകന്റെ ഭാര്യ ചീര(60) എന്നിവരുടെയും തിരിച്ചറിയാത്ത ഒരു പുരുഷന്റെയും മൃതദേഹങ്ങളാണു കണ്ടെത്തിയത്. ശനിയാഴ്ച കണ്ടെത്തിയ തിരിച്ചറിയാതിരുന്ന മൃതദേഹം പള്ളത്ത് ശങ്കരന്റെ മകന്‍ ശിവന്റേ(43)താണെന്നു സ്ഥിരീകരിച്ചു. ഇതോടെ ദുരന്തഭൂമിയില്‍നിന്നു നാല്‍പ്പത്തിയാറ് മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. ഇനിയും 13 മൃതദേഹങ്ങള്‍കൂടി കണ്ടെത്താനുണ്ട്. ഇന്നലെ ഹൈദരാബാദില്‍ നിന്നുള്ള നാഷണല്‍ ജിയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറംഗ സംഘം ജിപിആര്‍(ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍) സംവിധാനമുപയോഗിച്ചു മൃതദേഹങ്ങള്‍ക്കായി പരിശോധന നടത്തിയെങ്കിലും വിജയിച്ചില്ല. ചെളിയും വെള്ളവുമുള്ളതിനാലാണ് ജിപിആര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതെന്നു പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആനന്ദ് കെ. പാണ്ഡെ പറഞ്ഞു. പ്രദേശത്തു കനത്ത മഴ പെയ്തിറങ്ങിയതിനാല്‍ വൈകുന്നേരം നാലോടെ തെരച്ചില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തിങ്കളാഴ്ചയും തെരച്ചില്‍ തുടരും. മന്ത്രിമാരായ ജി.സുധാകരന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരും കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും ഇന്നലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.
Discussion about this post