കൊല്ലം: കേരളമനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്.
കൊലക്കുറ്റത്തിനും വധശ്രമത്തിനുമായാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴു വര്‍ഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വര്‍ഷം തടവും അനുഭവിക്കണം. ഈ രണ്ടു കുറ്റങ്ങള്‍ക്കുള്ള 17 വര്‍ഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യന്തവും അനുഭവിക്കണം.
സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ചുമത്തിയ അഞ്ചില്‍ നാല് കുറ്റങ്ങളും തെളിയിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), കഠിനമായ ദേഹോപദ്രവം (326), വനം-വന്യജീവി ആക്ട് (115) എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്.
2020 മേയ് ഏഴിന് രാവിലെ എട്ടോടെയാണ് അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാന്പിന്റെ കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പാന്പ് പിടിത്തക്കാരനായ സുരേഷിന്റെ കൈയില്‍നിന്നാണ് സൂരജ് മൂര്‍ഖനെ വാങ്ങിയത്. ഇതിനു മുന്‍പ് അടൂര്‍ പറക്കോട്ടുള്ള സൂരജീന്റെ വീട്ടില്‍ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു.
2020 മേയ് 21 ന് ഉത്രയുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം റൂറല്‍ എസ്പി ഹരിശങ്കറിനെയും പരാതിയുമായി സമീപിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു കണ്ടെത്തിയത്.
മേയ് 23ന് സൂരജിനെയും സുരേഷിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ജൂലൈ 14ന് നടത്തിയ തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താന്‍ തന്നെയാണെന്ന് സൂരജ് പരസ്യമായി കുറ്റസമ്മതം നടത്തി.
2020 ജൂലൈ 18 ന് ഉത്രയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ മൂര്‍ഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികയുടെ സാന്നിധ്യവും കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. സുരേഷിനെ മാപ്പുസാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണു കേസിലുള്ളത്.













