തൃശൂര്‍: ജനങ്ങളില്‍ ആവേശത്തിരയിളക്കി തൃശൂര്‍ പൂരത്തിന് കൊടിയേറി. പതിവിന് വിപരീതമായി ഇന്ന് രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്.
സാധാരണ തിരുവന്പാടി ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞതിന് ശേഷമേ പാറമേക്കാവില്‍ പൂരത്തിന് കൊടിയേറാറുള്ളത്. എന്നാല്‍ ഇക്കുറി മുഹൂര്‍ത്തത്തിലും നക്ഷത്രത്തിലും വന്ന ചെറിയ മാറ്റങ്ങള്‍ കാരണമാണ് പാറമേക്കാവില്‍ ആദ്യം കൊടിയേറിയത്.
വന്‍തിരക്കാണ് കൊടിയേറ്റത്തിന് ക്ഷേത്രത്തിലനുഭവപ്പെട്ടത്. പാറമേക്കാവില്‍ രാവിലെ ഒന്പതിനും 10.30 നും ഇടയിലാണ് കൊടിയേറ്റ് നടന്നത്. പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണിത്വത്തില്‍ വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാരും ദേവസ്വം ഭാരവാഹികളും പൗരപ്രമുഖരും ചേര്‍ന്ന് ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തിയപ്പോള്‍ തിങ്ങി നിറഞ്ഞ ജനസാഗരം ആര്‍പ്പുവിളിച്ചും പ്രാര്‍ത്ഥനകള്‍ ചൊല്ലിയും കൊടിയേറ്റത്തെ ആഘോഷമാക്കി മാറ്റി.
ചെന്പില്‍ കുട്ടനാശാരി നിര്‍മ്മിച്ച കവുങ്ങിന്‍ തടികൊണ്ടുള്ള കൊടി മരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകളും, ദര്‍ഭപ്പുല്ല് എന്നിവ കൊണ്ടും അലങ്കരിച്ചിരുന്നു. അതില്‍ ക്ഷേത്രത്തില്‍ നിന്ന് നല്‍കിയ സിംഹമുദ്രയുള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്.
കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും, മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. തുടര്‍ന്ന് അഞ്ച് ഗജവീരന്മാരുടെ അകന്പടിയോടെ ക്ഷേത്ര മുറ്റത്ത് പെരുവനം കുട്ടന്‍മാരാരുടെ മേളത്തോടെ എഴുന്നളളിപ്പു നടന്നു.
തിരുവന്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30 നും 10.55നും ഇടയിലാണ് പൂരം കൊടിയേറിയത്. പാരന്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ അടക്കാമരം ചെത്തി മിനുക്കി കൊടിമരം ഒരുക്കി കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തി. അതിനുശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാരും ദേവസ്വം അധികൃതരും പൗരപ്രമാണികളുമെല്ലാം ചേര്‍ന്നാണ് കൊടിയേറ്റ് നടത്തിയത്.
വൈകീട്ട് മൂന്നിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള പൂരം പുറപ്പാട്. തിരുവന്പാടി ചന്ദ്രശേഖരന്‍ തിടന്‌പേറ്റും. 3.30ന് ഭഗവതി നായ്ക്കനാലില്‍ എഴുന്നള്ളിയെത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പുരപ്പതാകകള്‍ ഉയരും. ഭഗവാന്‍ ശ്രീകൃഷ്ണന്റേയും ശ്രീഭഗവതിയുടേയും സാന്നിദ്ധ്യം സൂചിപ്പിക്കുന്ന നീലനിറത്തിലും മഞ്ഞനിറത്തിലുമുള്ള കൊടികളാണ് ഉയര്‍ത്തുക. അപ്പോള്‍ ആചാര വെടികള്‍ മുഴങ്ങും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി അഞ്ചോടെ തിരിച്ചെഴുന്നള്ളും.
തൃശൂര്‍ പൂരത്തില്‍ പങ്കാളികളാകുന്ന എട്ടു ഘടക ക്ഷേത്രങ്ങളിലും രാവിലെയും വൈകീട്ടുമായാണ് കൊടിയേറ്റ് നടക്കുന്നത്. ലാലൂര്‍, അയ്യന്തോള്‍, ചെന്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കാട്ടുക്കാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളില്‍ വിവിധ സമയങ്ങളിലാണ് കൊടിയേറ്റം നടക്കുക.
ഘടകക്ഷേത്രങ്ങളില്‍ രണ്ടിടത്ത് രാവിലെയും ആറിടങ്ങളില്‍ വൈകീട്ടുമാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രത്തിലും അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിലുമാണ് രാവിലെ പൂരത്തിന് കൊടിയേറിയത്. ലാലൂരിലാണ് ആദ്യം കൊടിയേറിയത്. തട്ടകക്കാരും ക്ഷേത്രോപദേശക സമിതിയംഗങ്ങളും ചേര്‍ന്ന് കൊടിയേറ്റ് നിര്‍വഹിക്കും.
അയ്യന്തോള്‍ ക്ഷേത്രത്തില്‍ കൊടിയേറ്റത്തിന് മുന്പ് മേളവും ആറാട്ടും നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം മൂന്നാന പുറത്ത് എഴുന്നെള്ളിപ്പ് ഉണ്ടായി. ക്ഷേത്രക്കുളത്തില്‍ ആറാട്ടിന് ശേഷം ക്ഷേത്രം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് കൊടിയേറ്റം നടത്തി.
വൈകുന്നേരം നടക്കുന്ന ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റ സമയക്രമം
കണിമംഗലം ശാസ്താ ക്ഷേത്രം- വൈകിട്ട് 6.30
പനമുക്കുംപിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രം- വൈകിട്ട് 6.30-7.30
ചെന്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം- വൈകിട്ട് 5.30
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം- വൈകീട്ട് 6.30
ചൂരക്കോട്ടുകാവ് ദുര്‍ഗാദേവീ ക്ഷേത്രം- വൈകിട്ട് 7.00-7.30
കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം- വൈകിട്ട് 6.30-7.00
Discussion about this post