അഞ്ചല്‍: ആയൂര്‍ മാര്‍ത്തോമ കോളജില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നിര്‍ണായക അറസ്റ്റ്. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അടിവസ്ത്രം അടക്കം പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ചു.
പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതിന് ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരുടെയും ജാമ്യാപേക്ഷ തള്ളിയ കടയ്ക്കല്‍ സിജെഎം കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കരുനാഗപ്പള്ളിയിലെ തന്റെ സുഹൃത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് എട്ടുപേരെ താന്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തിച്ചതെന്ന് ചടയമംഗലത്തെ ഇടനിലക്കാരന്‍ ജോബി ജീവന്‍ വെളിപ്പെടുത്തിയിരുന്നു. അഞ്ഞൂറ് രൂപ വേതനം പറഞ്ഞു സമ്മതിച്ച് തന്റെ മകള്‍ അടക്കം നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയും ഇവിടെ എത്തിക്കുകയായിരുന്നു. മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് കുട്ടികളുടെ പരിശോധന നടത്തുക മാത്രമാണ് ഇവര്‍ ചെയ്തത്. മറ്റുള്ളവയെല്ലാം നടത്തിയത് കോളജില്‍നിന്നുള്ളവരാണെന്നും ജോബി പറയുന്നു.
പോലീസ് കേസെടുത്തിരിക്കുന്നതും അറസ്റ്റ് ചെയ്തിരിക്കുന്നതും നിരപരാധികളെയാണ്. കോളജിലുള്ള ഉന്നതര്‍ക്ക് അടക്കം ഇക്കര്യത്തില്‍ പങ്കുണ്ട്. അതൊന്നും അന്വേഷിക്കാതെ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച പോലീസ്, മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തി മകളെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇടനിലക്കാരന്‍ പറയുന്നു.
അതേസമയം, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തി മാറ്റിനിര്‍ത്തിയ പെണ്‍കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ റൂം തുറന്നു നല്‍കുക മാത്രമാണ് ചെയ്തതെന്ന് കേസില്‍ അറസ്റ്റിലായ മാര്‍ത്തോമ്മ കോളജിലെ സ്വീപ്പര്‍മാരായ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ മൊഴിയില്‍ പറയുന്നു. അതേസമയം, വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിച്ച സംഭവത്തില്‍ കോളേജിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മര്‍ത്തോമ കോളേജ് മാനേജ്‌മെന്റ്.
Discussion about this post