തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ഭയ പുനരധിവാസകേന്ദ്രത്തില്‍ നിന്നു നാലു പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ചെന്ന സംഭവം പെണ്‍കുട്ടികള്‍ നടത്തിയ നാടകമെന്ന് പോലീസ്. പുനരധിവാസ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടാനായി കുട്ടികള്‍ ചേര്‍ന്ന് നടത്തിയ ഗുഢാലോചനയായിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് രക്ഷപ്പെടല്‍ ശ്രമത്തിന് നേതൃത്വം നല്‍കിയത്. മറ്റ് മൂന്നു പെണ്‍കുട്ടികള്‍ ഒപ്പം ചേരുകയായിരുന്നു.
പെണ്‍കുട്ടികള്‍ തിങ്കളാഴ്ച രാവിലെ പറഞ്ഞത് തങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോണിന്റെ ഡ്രൈവര്‍ വിമല്‍ കുമാറാണെന്നായിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ വിമല്‍ കുമാര്‍ ജയിലിലാണെന്ന് ബോധ്യപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാള്‍ ജയില്‍ മോചിതനായിരുന്നു. പെണ്‍കുട്ടികള്‍ നിര്‍ഭയയില്‍ നിന്നു രക്ഷപ്പെടാനായി മൂന്നു യുവാക്കളുടെ സഹായം തേടാന്‍ ശ്രമിച്ചു. നിര്‍ഭയയില്‍ നിന്നു വിമലിന്റെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മറ്റ് രണ്ട് യുവാക്കളെ വിളിച്ചെങ്കിലും ഇരുവരും മറു തലയ്ക്കല്‍ നിന്നുള്ള ശബ്ദം മനസിലാക്കി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രക്ഷപ്പെടല്‍ നാടകത്തിന്റെ കഥ പുറത്തായത്.
നിര്‍ഭയയിലെ സുരക്ഷാ ജീവനക്കാരിയും മറ്റൊരു ജീവനക്കാരിയും കിടക്കുന്ന മുറിയില്‍ നിന്ന് അവരുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ ശേഷം മുറി പുറത്തു നിന്നു പൂട്ടി. അതിനു ശേഷം യുവാക്കളുടെ സഹായം തേടുകയും ലാന്‍ഡ് ഫോണ്‍ വിച്ഛേദിക്കുകയുമായിരുന്നു. ഇതിനിടെ വാതിലിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് ജീവനക്കാരികള്‍ എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍ ആരോ ഓടി മറയുന്നത് കണ്ടെന്നും തങ്ങളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടികള്‍ ജീവനക്കാരോട് പറഞ്ഞു. ഇതേതുടര്‍ന്ന് നിര്‍ഭയയുടെ ചുമതലയുള്ള മഹിളാ സമഖ്യ സൊസൈറ്റി ഭാരവാഹി പി.ഇ. ഉഷയെ വിവരമറിയിക്കുകയും അവര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ സെയ്ഫുദ്ദീന്‍, മ്യൂസിയം സിഐ. അജിത്ത് കുമാര്‍, പൂജപ്പുര എസ്‌ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയത്.
Discussion about this post