ഡോ.എം.പി.ബാലകൃഷ്ണന്‍
ഗുസ്തിയില്‍ വലിയ കമ്പമുള്ള ആളായിരുന്നു വിവേകാനന്ദസ്വാമികള്‍. സാക്ഷാല്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യന്‍.
വാസ്തവത്തില്‍ ദേശീയ നവോത്ഥാനത്തില്‍ ശ്രീരാമകൃഷ്ണനും ശിഷ്യരും അങ്ങ് ബംഗാളില്‍ ചെയ്തുകൊണ്ടിരുന്നതെന്തോ അതു തന്നെയാണ് ശ്രീ ചട്ടമ്പിസ്വാമികളും ശിഷ്യരും ഇവിടെ ചെയ്തത്. ആ നിലയ്ക്ക് ഭാരതത്തിന്റെ ഇരുകോണുകളില്‍ ഉദിച്ചു കതിര്‍വീശിയ ഇരുകൂട്ടരും തമ്മില്‍ ബന്ധമുണ്ടായതും നിയതിയുടെ നിശ്ചയം തന്നെയാവണം.
മലയാള വര്‍ഷം 1068-ാമാണ്ടത്തെ (ക്രി.വ.1892) ഒരു സുപ്രഭാതം. എറണാകുളം വള്ളക്കടവില്‍ ഒരു കേവുവഞ്ചി വന്നടുത്തു. അതില്‍നിന്ന് ഒരു യുവസന്ന്യാസി കരയിലിറങ്ങി നിന്നു. രാവിലെ നടക്കാനിറങ്ങിയ കൊച്ചി ദിവാന്‍സെക്രട്ടറി രാമയ്യര്‍, പോലീസ് സൂപ്രണ്ട് ചന്തുലാല എന്നിവര്‍ അതു കണ്ടു. തേജസ്വിയായ ആ സന്യാസിയുമായി സംസാരിക്കാമെന്ന് അവര്‍ക്കു തോന്നി. മലയാളത്തിലും തമിഴിലും പലതും ചോദിച്ചെങ്കിലും സന്ന്യാസി മൗനം പൂണ്ടു നിന്നതേയുള്ളൂ. അപ്പോള്‍ ചന്തുലാല സഭാഷയായ ഹിന്ദുസ്ഥാനിയില്‍ ചോദ്യം ആവര്‍ത്തിച്ചു. അതിനു സന്ന്യാസി മറുപടി പറഞ്ഞു. പൊതുവെ സന്യാസിമാരെ ബഹുമാനിച്ചിരുന്ന അവര്‍ അദ്ദേഹത്തെ അന്നത്തെ ഭിക്ഷയ്ക്കു വീട്ടിലേയ്ക്കു ക്ഷണിച്ചു. അങ്ങനെ മൂവരുംകൂടി രാമയ്യരുടെ വീട്ടിലെത്തി. അവിടെവച്ച് രാമയ്യരും ചന്തുലാലയും തങ്ങളില്‍ ‘വയറ്റുപ്പിഴപ്പിനുവേണ്ടി കാവിയുടുക്കുന്നവരാണധികം. കൂട്ടത്തില്‍ യോഗ്യന്മാരും ഉണ്ട്. തമ്മില്‍ തിരിച്ചറിയുന്നതെങ്ങനെ? അതിനാല്‍ എല്ലാവരെയും മാനിക്കുകതന്നെ ബുദ്ധി.’ എന്നിങ്ങനെ ഇംഗ്ലീഷില്‍ പറഞ്ഞു. അപ്പോള്‍ സന്ന്യാസിയുടെ മുഖത്തുണ്ടായ ഭാവഭേദം ശ്രദ്ധിച്ചു ഇംഗ്ലീഷ് അറിയാമോ എന്നായി രാമയ്യര്‍. സാമാന്യമറിയും എന്നായി സന്ന്യാസി. പിന്നെ അവര്‍ സംസാരിച്ചതു മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു. അപ്പോഴാണ് നല്ല ഇംഗ്ലീഷ് എന്താണെന്നറിയണമെങ്കില്‍ ഇതു കേള്‍ക്കണമെന്ന് അവര്‍ക്കു ബോദ്ധ്യമായത്.
ഇതേസമയം സമീപത്തൊരുവീട്ടില്‍ വിശ്രമിക്കുകയായിരുന്നു ചട്ടമ്പിസ്വാമികള്‍. സ്വാമികളുടെ സര്‍വ്വജ്ഞതയേയും മഹിമകളേയുംകുറിച്ച് അവര്‍ സൂചിപ്പിച്ചുവെങ്കിലും അതിഥിയായ യുവ സന്ന്യാസി വലിയ ഔത്സുക്യമൊന്നും പ്രകടിപ്പിച്ചില്ല. എത്ര സന്ന്യാസിമാരെ താന്‍ കണ്ടിരിക്കുന്നു. വേഷമല്ലാതെ ജ്ഞാനം കഷ്ടി. അക്കൂട്ടത്തിലൊന്നായിരിക്കാം ഇപ്പറഞ്ഞ ആളും എന്നു കരുതിയിട്ടുണ്ടാവണം. ഉടനെ, ബംഗാളില്‍ നിന്നൊരു സന്ന്യാസി വന്നിട്ടുണ്ടെന്നും വിരോധമില്ലെങ്കില്‍ അങ്ങോട്ടു ചെന്നാല്‍ കൊള്ളാമെന്നും രാമയ്യര്‍ ചട്ടമ്പിസ്വാമികളെ അറിയിച്ചു. ‘എന്നാല്‍ പൊയ്ക്കളയാം. ‘ഉടനെ പുറപ്പെട്ടു സ്വാമിതൃപ്പാദങ്ങള്‍. അതായിരുന്നു ശ്രീ ചട്ടമ്പിസ്വാമി. താന്‍ സര്‍വ്വജ്ഞനാണെന്നോ മഹാഗുരുവാണെന്നോ ഉള്ള യാതൊരു ഭാവവും അവിടെയില്ല. വിനയത്തിന്റെ മൂര്‍ത്തിയായിരുന്നു വിദ്യാധിരാജന്‍.
ഒരു വെള്ളമുണ്ടുടുത്ത്, തോര്‍ത്തു പുതച്ച് സാധാരണക്കാരനെപ്പോലെ പടികയറിവന്ന ചട്ടമ്പിസ്വാമികളുടെ മുഖത്തേക്ക് ഒന്നു നോക്കിയതേയുള്ളൂ, ചാടിയെണീറ്റ് യുവസന്ന്യാസി അദ്ദേഹത്തെ ആദരപൂര്‍വ്വം ആര്‍ഷാചാരപ്രകാരം സ്വീകരിച്ചിരുത്തി. പിന്നെ ഇരുവരുമൊത്ത് വീട്ടുപുരയിടത്തില്‍ത്തന്നെ ഏകാന്തമായ ഒരു സ്ഥലത്തേക്കു നടന്നു. പടര്‍ന്നുപന്തലിച്ച ഒരു മാവിന്‍ ചുവട്ടില്‍ അവരെത്തി. അതില്‍ ഒരു വാനരന്‍ ചാടിക്കളിക്കുന്നുണ്ടായിരുന്നു. ‘ദേ മനുഷ്യമനസ്സ്’ യുവസന്യാസി ചൂണ്ടിക്കാട്ടി പറഞ്ഞു.
ആ മരത്തണലില്‍ വെള്ളമണലിലിരുന്ന് അവര്‍ അന്യോന്യം സംസ്‌കൃത ഭാഷയിലായിരുന്നു സംസാരിച്ചത്.
‘ആദ്യംതന്നെ എനിക്കൊരു സംശയം ചോദിക്കാനുണ്ട്. ചിന്മുദ്രയെപ്പറ്റി അറിഞ്ഞാല്‍കൊള്ളാം.’ യുവസന്ന്യാസി സ്വാമി തിരുവടികളോടു ചോദിച്ചു. ചട്ടമ്പിസ്വാമി ‘അതിങ്ങനെയാണ്’. എന്നു പറഞ്ഞ് മുദ്രപിടിച്ച് കാണിച്ചുകൊടുത്തു. ‘ഇത് എങ്ങനെ പ്രയോജനപ്പെടുമെന്നാണറിയേണ്ടത്’.
ഇന്നോളം ആരും തന്നോട് ചോദിച്ചിട്ടില്ലാത്ത ചോദ്യം. സര്‍വ്വജ്ഞനായ സ്വാമികള്‍ക്കു സന്തോഷമായി. അദ്ദേഹം ചിന്മുദ്രയെപ്പറ്റി അങ്ങോട്ടു വിശദീകരിക്കാനും തുടങ്ങി. ചിന്മുദ്ര പിടിക്കുമ്പോള്‍ ഇന്ന ഞരമ്പിന് സ്പന്ദമുണ്ടാകുമെന്നും അത് ഉണര്‍ത്തി വിടുന്ന ശക്തിവിശേഷം മേല്‌പോട്ടുകയറി ശിരസ്സില്‍ തട്ടുമെന്നും അപ്പോള്‍ ഒരു പ്രകാശമുദിക്കുമെന്നും താന്‍തന്നെ എങ്ങും നിറഞ്ഞുനില്ക്കുകയാണെന്നനുഭവപ്പെടുമെന്നും മറ്റുമായിരുന്നു ആ വിശദീകരണത്തിന്റെ ചുരുക്കം. പ്രമാണമായി ബൃഹദാരണ്യകോപനിഷത്തിലെ പ്രാചീനമായ ഒരു ഭാഷ്യഭാഗം – അന്നോളം പ്രസാധനം ചെയ്തിട്ടില്ലാത്തത് – ഉദ്ധരിക്കുകയും ശരിയായി ചിന്മുദ്ര പിടിച്ച് അദ്ദേഹത്തിന് അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. സന്തോഷാധിക്യത്താല്‍ യുവ സന്ന്യാസി സ്വാമികളുടെ ഇരുകരങ്ങളും ഗ്രഹിച്ചു തന്റെ ശിരസ്സില്‍ വച്ചു. ആ പാദങ്ങളില്‍ നമസ്‌കരിച്ചു. ‘ഞാന്‍ ബംഗാളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ച് ഇവിടെവരെയെത്തി. കണ്ണില്‍കണ്ട സന്യാസിമാരോടെല്ലാം ഇതേചോദ്യം ചോദിച്ചു. ആരും ഇതുപോലെ വിശദീകരിച്ചുതന്നില്ല.’ തുടര്‍ന്ന് വേദാന്തസംബന്ധമായി അദ്ദേഹത്തിനുണ്ടായിരുന്ന പല സംശയങ്ങളും സ്വാമികള്‍ തീര്‍ത്തുകൊടുത്തു.
കേരളത്തിലെ ആചാരവൈകല്യങ്ങള്‍കണ്ടു നിരാശബാധിച്ച വിവേകാനന്ദസ്വാമിക്ക് ഭാവി ഇരുണ്ടതല്ലെന്ന പ്രതീക്ഷ നല്‍കിയ ഏകസംഗതി ഇങ്ങനെ ചട്ടമ്പിസ്വാമികളെ കണ്ടെത്തിയതായിരുന്നു എന്ന വസ്തുത കേരളീയരായ നമുക്ക് എത്രമാത്രം അഭിമാനകരമാണ്! ‘ഭാരതത്തില്‍ ഒരേ ഒരു സന്ന്യാസിയെ – അദ്ഭുത മനുഷ്യനെ – മാത്രമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. അത് സര്‍വ്വഥാ സമ്പൂര്‍ണ്ണനായ ശ്രീ കുഞ്ഞന്‍പിള്ളച്ചട്ടമ്പിയെയായിരുന്നു’ എന്നായിരുന്നു വിവേകാനന്ദസ്വാമിയുടെ വാക്കുകള്‍.
ദക്ഷിണഭാരത പര്യടനം കഴിഞ്ഞു വിവേകാനന്ദസ്വാമികള്‍ തിരികെച്ചെന്നപ്പോള്‍ ആനന്ദന്‍ എന്ന മറ്റൊരു സന്ന്യാസി ഇങ്ങോട്ടു വരാനൊരുങ്ങുകയായിരുന്നു. അദ്ദേഹത്തോടു കേരളത്തില്‍ എറണാകുളത്ത് കുഞ്ഞന്‍പിള്ളച്ചട്ടമ്പി എന്നൊരു വിശിഷ്ടപുരുഷന്‍ വസിക്കുന്നുണ്ടെന്നും അദ്ദേഹത്തെക്കണ്ട് വന്ദിച്ചേ മടങ്ങാവൂ എന്നും വിവേകാനന്ദന്‍ പറഞ്ഞയച്ചു. അതനുസരിച്ച് എറണാകുളത്തെത്തിയ ആനന്ദജി റോഡില്‍ നിന്നുകൊണ്ട് ‘ചട്ടമ്പി’ ‘ചട്ടമ്പി’ എന്നുരുവിട്ടുവത്രേ. സ്വാമികള്‍ അപ്പോഴേക്കും ഇടപ്പള്ളിയിലേക്കു മാറിയിരുന്നു. ആനന്ദജിയെ ആരോ അവിടെയെത്തിക്കുകയും അദ്ദേഹം സ്വാമികളോടൊന്നിച്ചു കുറച്ചുകാലം താമസിച്ചു പലതും പഠിച്ചു മടങ്ങുകയും ചെയ്തു.
വിവേകാനന്ദസ്വാമിയുടെ ഡയറിക്കുറിപ്പില്‍ നിന്നും ചട്ടമ്പിസ്വാമിയുടെ മഹിമകളെ മനസ്സിലാക്കിയ അമൃതാനന്ദജി എന്ന മറ്റൊരുസന്ന്യാസിയും ബംഗാളില്‍നിന്നു കേരളത്തിലെത്തിയിട്ടുണ്ട്. വിദ്യാധിരാജ പ്രശസ്തി ഉത്തരഭാരതത്തോളം എത്തി എന്നര്‍ത്ഥം.
Discussion about this post