ചെങ്കല്‍ സുധാകരന്‍
ദ്വാരകാഗമനകഥ
ഭൗമാസുരന്റെ (നരകാസുരന്റെ) തടങ്കലില്‍ കഴിഞ്ഞ പതിനാറായിരത്തി ഒരുനൂറ് സ്ത്രീകളെ മോചിപ്പിച്ച്, ഭഗവാന്‍, സ്വന്തം ഭാര്യമാരാക്കിയെന്നാണ് മറ്റൊരു പരാമര്‍ശം! ഈ സ്ഥൂലത ഒരിക്കലും യുക്തിഭദ്രമാവില്ല. ഇതിലും ഒരു രഹസ്യതത്ത്വമുണ്ട്. മേല്പറഞ്ഞ കന്യകമാര്‍ ഭൗമാസുരന്റെ ബന്ധനത്തിലായിരുന്നു. ഭൗമാസുരനെന്നതിന് ‘ലൗകികാസക്തി’ എന്ന് കണക്കാക്കിയാല്‍ കാര്യമെളുപ്പമാകും. കഥയിലെ പതിനാറായിരത്തി ഒരുനൂറ് എന്ന സംഖ്യക്ക് വലിയ പ്രസക്തിയില്ല. ലൗകികാസക്തരായ ലോകര്‍ എന്ന സാധാരണാര്‍ത്ഥം നല്‍കിയാല്‍ മതി. വിഷയാസക്തിയില്‍ മുങ്ങിനിന്ന (ആസുരതയ്ക്കധീനരായി) ലോകരെ അതില്‍ നിന്നുയര്‍പ്പിച്ചിട്ട് ഭഗവാന്‍, സ്വപക്ഷത്താക്കി. ‘രാക്ഷസീം ബുദ്ധി’യെ കളഞ്ഞ് ‘ദൈവീം ബുദ്ധി’യെ പ്രാപിച്ചു എന്നു സാരം! ഭഗവന്മാത്മ്യത്താലാകൃഷ്ടരായ ഇന്ദ്രിയാസക്ത ലോകം, അതുവെടിഞ്ഞ് സന്മാര്‍ഗ്ഗചാരികളായി എന്നു ചിന്തിക്കാം. പതിവ്രത ഭര്‍ത്താവിനെയെന്നപോലെ ഭക്തരായി പരിണമിച്ച ഇക്കൂട്ടര്‍, ശ്രീകൃഷ്ണനില്‍ രക്ഷകനെ കണ്ട്, അദ്ദേഹത്തെ ആശ്രയിച്ചു. അനുകൂല പത്‌നിമാരെപ്പോലെ അവര്‍, ഭഗവാനടിപണിഞ്ഞ് ജീവിച്ചു.
പതിനാറായിരത്തി ഒരുനൂറ്റിയെട്ട് എന്ന സംഖ്യയെ അടിസ്ഥാനമാക്കിയും ചില നിഗമനങ്ങളിലെത്താം. രാഗഭേദങ്ങള്‍ പതിനാറായിരത്തിലധികമുണ്ടത്രേ! ശ്രീഭഗവാന്‍ വേണുഗോപാലനാണ്. അദ്ദേഹം സര്‍വ്വരാഗങ്ങളിലും സിദ്ധി നേടി. ഓരോന്നിനേയും പത്‌നിമാരെ ഭര്‍ത്താക്കന്മാരെന്നപോലെ അനുകൂലമാക്കി. നാദബ്രഹ്മോപാസകനായ കൃഷ്ണന്‍ രാഗപത്‌നിമാരെ സ്വീയ പ്രഭാവത്താല്‍ ആധീനരാക്കി അധീശത്വം നേടി. മറ്റൊരഭിപ്രായം ശരീരസംബന്ധിയായതാണ്. നാഡീവ്യൂഹത്തില്‍ പതിനാറായിരത്തിലധികം ഞരമ്പുകളുണ്ടത്രേ! യോഗീശ്വരേശ്വരനായ ഭഗവാന്‍ യോഗസാധനകളിലൂടെ അവയെ സ്വാധീനത്തിലാക്കി. ഇതെല്ലാം ഓരോ ചിന്താവിശേഷങ്ങള്‍! അങ്ങനെയാണെന്നോ അല്ലെന്നോ തീര്‍പ്പുകല്‍പ്പിക്കേണ്ട ആവശ്യമില്ല. ‘ആണ്ടവര്‍ക്കെന്തു ദുഷ്‌കരമെ’ന്ന മട്ടില്‍ മേല്‍ക്കാണിച്ച വ്യാഖ്യാനങ്ങളെ ന്യായീകരിക്കാനും പ്രയാസമില്ല. ഭഗവല്ലീലാ വൈചിത്ര്യം എന്നു കരുതുന്ന ഭക്തന്മാര്‍ എല്ലാം അംഗീകരിക്കുന്നു.
ഇത്തരുണത്തില്‍ പ്രധാനമായി ചിന്തിക്കേണ്ടത് ദ്വാരകാഗമനമെന്ന കഥയെപ്പറ്റിയാണ്. ശര്യാതിയുടേ ആനര്‍ത്തന്റേയും കഥയാണ് ഇവിടെ പ്രസക്തമാക്കിയിട്ടുള്ളത്. സാക്ഷാല്‍ ഗോലോകനാഥനായ ശ്രീകൃഷ്ണന്‍ തന്റെ ഭക്തനായ ശര്യാതീപുത്രന് വൈകുണ്ഠത്തില്‍ നിന്ന്, നൂറുയോജന വിസ്തീര്‍ണ്ണമുള്ള ഭൂഖണ്ഡം, നല്‍കി. ആ സ്ഥലം ആനര്‍ത്തം എന്നറിയപ്പെട്ടു. ആനര്‍ത്തസുതനായ രേവതന്‍ അവിടെ കുശസ്ഥലീ പട്ടണമുണ്ടാക്കി. ആവിശുദ്ധാസ്ഥാനത്തിലാണ് ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരി നിര്‍മ്മിച്ചത്!
ശര്യാതിയും ആനര്‍ത്തനം തമ്മിലുള്ള സംവാദമാണ് കഥയിലെ ശ്രദ്ധേയമായ ആദ്യഭാഗം: പിതാവിന്റെ സ്വാര്‍ത്ഥതാപൂര്‍വ്വമായ വാക്കുകളാണ് ആനര്‍ത്തിന് രുചിക്കാത്തത്. രാജ്യം ശര്യാതിയുടേതല്ലെന്നും ലോകനാഥന്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ മാത്രമാണെന്നും ആനര്‍ത്തന്‍ അഭിപ്രായപ്പെട്ടു. താനാണധികാരി എന്നു ഭാവിച്ച ശര്യാതിക്ക് അതു സഹിക്കാനായില്ല. മദം പൂണ്ട വ്യക്തിയെ ഗുണദോഷബോധം വരുത്താന്‍ ആരെങ്കിലും ശ്രമിക്കുന്നത് നിഷ്ഫലയത്തമാണ്. അത് പരസ്പരവിരോധത്തിലേ കലാശിക്കൂ. എല്ലാലോകവും ഭഗവാന്റേതു മാത്രമാണെന്നു പറഞ്ഞ ആനര്‍ത്തനെ ശര്യാതി രാജ്യത്തില്‍ നിന്നും നിഷ്‌ക്കാസിതനാക്കുകയാണ് ചെയ്തത്. എന്നാല്‍ ഭക്തനും നേര്‍ബുദ്ധിയുമായ ആനര്‍ത്തന്ന് ദുഃഖമോ നിരാശയോ ഉണ്ടായില്ല. അദ്ദേഹം ആ അവസരം മുതലാക്കി ശ്രീകൃഷ്ണഭജനം (തപസ്സ്) തുടങ്ങി. പ്രീതനായ ഭഗവാന്‍ വൈകുണ്ഠത്തില്‍ നിന്നും നൂറുയോജന ഭൂഭാഗം ആനര്‍ത്തനുനല്‍കി. ആ സ്ഥലത്ത് ആനര്‍ത്തന്‍ ആദ്യവും രേവതന്‍ രണ്ടാമതും ഓരോ നഗരം നിര്‍മ്മിച്ചു. അവിടെയാണ് ശ്രീകൃഷ്ണഭഗവാന്‍ ദ്വാരകാപുരി സൃഷ്ടിച്ചത്.
വൈകുണ്ഠം കുണ്ഠതയില്ലാത്തിടം. അപ്പോള്‍ ആനര്‍ത്തനു ലഭിച്ചത് ദുഃഖത്തിനേ സ്ഥാനമില്ലാത്ത ആനന്ദനിര്‍ഭരസ്ഥലമാണ്. അവിടെ രേവതന്‍ ശ്രീശൈലപുത്രനായ ശ്രേഷ്ഠപര്‍വ്വതത്തെ സ്ഥാപിച്ചു. രൈവതപര്‍വ്വതമെന്നപേരില്‍ അത് അറിയപ്പെട്ടു. പര്‍വ്വതം ബുദ്ധിയുടെ പ്രതീകമാണ്. ആനന്ദാസ്പരമായ ആനര്‍ത്തനം യുക്തിഭദ്രതയുടെ വിവേകത്തിന്റെ സംഗമസ്ഥാനമായി. രൈവതന്‍ ആനര്‍ത്തനത്തില്‍ കുശസ്ഥലീ പട്ടണം സ്ഥാപിച്ചു. കുശലസ്ഥലി തന്നെയാണ് കുശസ്ഥലി! കുശലം കൗശലമെന്ന സാമാന്യാര്‍ത്ഥത്തിലല്ല. മംഗളം എന്ന അര്‍ത്ഥത്തില്‍ മംഗളാസ്പദമായ സ്ഥാനമാണ് കുശസ്ഥലി! ‘കു’ശബ്ദത്തിന് ജലമെന്ന് അര്‍ത്ഥമുണ്ട്. (കുവലയാം ഭൂമി). അതനുസരിച്ച് ആ പുണ്യസ്ഥാനം വെള്ളത്താല്‍ ചുറ്റപ്പെട്ടതാണ്. സമുദ്രമദ്ധ്യത്തില്‍ നിര്‍മ്മിച്ച സ്ഥലം ആവിധമാകാനേ വഴിയുള്ളൂ! നന്മ, ആര്‍ദ്രത, പരിശുദ്ധി എന്നിവയുടെ പ്രതീകമായി വേണം ജലത്തെ കാണേണ്ടതാണ്. ‘കുശസ്ഥലി’ (കു, ശ, സ്ഥലി) വെള്ളത്താല്‍ ചുറ്റപ്പെട്ടതും ‘ശം’ അഥവാ മംഗളം വിളയുന്നതുമായ സ്ഥലമെന്നുമനസ്സിലാക്കണം. അത്തരം ദിവ്യസ്ഥാനത്താണ് ദ്വാരകാപട്ടണം നിര്‍മ്മിതമായത്.
മോക്ഷമാര്‍ഗ്ഗത്തെ അര്‍ത്ഥത്തിലാണ് ഭക്തന്മാര്‍ ദ്വാരകാപുരിയെ കാണുന്നത്. മോക്ഷദനായ ശ്രീകൃഷ്ണന്റെ ആസ്ഥാനം ക്ഷേമമാര്‍ഗ്ഗമാകാതിരിക്കുന്നതെങ്ങനെ? ആനര്‍ത്തം, കുശസ്ഥലി, ദ്വാരക എന്നീ നാമങ്ങളുടെ പൊരുളിനെ അനുക്രമം അനുസന്ധാനം ചെയ്താല്‍ ആ പുണ്യസ്ഥാനത്തിന്റെ മഹിമാനം അധികം സ്പഷ്ടമാകും. ആനര്‍ത്തനം ആനന്ദനൃത്തം നടക്കുന്നിടമാണ്. സംതൃപ്തമായ മനസ്സിലേ ആനന്ദമുണ്ടാവുകയുള്ളൂ. അപ്പോള്‍ അവിടെ വസിക്കുന്നവര്‍ ചാരിതാര്‍ത്ഥ്യമടഞ്ഞ മനസ്സുള്ളവരാണ്. അതായത് മുമുക്ഷുക്കളാണ്. ഏതു നിലയില്‍ നോക്കിയാലും ദ്വാരക സജ്ജനങ്ങള്‍ക്ക് മോചനമാര്‍ഗ്ഗം തന്നെ. ഭഗവാന്റെ ആസ്ഥാനവുമാണത്. ഏവര്‍ക്കും കുശലം/മംഗളം നല്‍കുന്ന സ്ഥാനവുമാണ്. പരമമായ മംഗളം മോക്ഷമാണ്. ആ മോക്ഷമാര്‍ഗ്ഗം തന്നെ ദ്വാരക!
ദ്വാരകയെ മനസ്സായും കണക്കാക്കാം. മോക്ഷത്തിന് പരമാസ്പദം മനസ്സാണല്ലോ? അവിടെ എപ്പോള്‍ മുകുന്ദന്‍ വസിക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ ആ മനസ്സ് മോക്ഷമാര്‍ഗ്ഗമാകുന്നു. അതിന് മാറ്റു കൂട്ടുവാന്‍ വിവേകം (രൈവതം) സുസ്ഥിരമായി നിലയുറപ്പിച്ചിട്ടുമുണ്ടാവും. ദ്വാരകയ്ക്കുചുറ്റും ജലമാണ്. നന്മയാല്‍ / ആര്‍ദ്രതയാല്‍ നിറഞ്ഞ മനസ്സ്! ഭഗവച്ചിന്തയാകുന്ന തിരമാല അതില്‍ നിരന്തരമിളകുന്നുണ്ടായിരിക്കും. ജരാസന്ധാദി ദുര്‍ജ്ജനങ്ങള്‍ക്കത് തികച്ചും അപ്രാപ്യമാണ്. ഭഗവാനും ബന്ധുക്കള്‍ക്കുമാകട്ടെ (ഭക്തര്‍ക്കുമാകട്ടെ) അവിടം സുഖവാസയോഗ്യവും, മഹനീയ മനസ്സുകളുടെ പരമലക്ഷ്യവും മോക്ഷസ്ഥാനവുമാണ് ദ്വാരക! അതിന്റെ ആഗമനം വെറും സമുദ്രമദ്ധ്യത്തിലല്ല, നന്മനിറഞ്ഞ മാനസത്തിലാണ്.
നിറഞ്ഞ ഭക്തിക്കും ഈ ക്ഥ ഉദാഹരണമാണ്. ഭാഗവതം അതിനാണല്ലോ പ്രാധാന്യം നല്‍കുന്നതും വൈകുണ്ഠത്തിലൊരുഭാഗം സമുദ്രമദ്ധ്യത്തില്‍ ഉണ്ടെന്നും അച്യുതന്റെ ആസ്ഥാനമാണതെന്നും സാമാന്യഭക്തന്‍കരുതുന്നു. ആ നഗരത്തിന്റെ ദര്‍ശനം പുണ്യകരവും മോക്ഷപ്രദവുമാണെന്ന് ഭക്തന്‍ കരുതുന്നു. ഭഗവത് പ്രീത്യര്‍ത്ഥം പൂജാഭജനാദികള്‍ നടത്തി പുണ്യം പെരുകുന്നവര്‍ക്ക് ദ്വാരകാദര്‍ശനം സാദ്ധ്യമാകും. ശര്യാതിയോടു വാദിച്ച് ഈശ്വരചിന്തയോടെ, ആനര്‍ത്തന്‍, ഭഗവാനോടിരന്നു വാങ്ങിയ വിശിഷ്ടസ്ഥാനമെന്ന കഥ ഈ ലക്ഷ്യപ്രാപ്തിയേയും കുറിക്കുന്നു.
Discussion about this post