ന്യൂഡല്‍ഹി: ലോകവ്യാപാര സഹായ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവയ്ക്കും. ഇന്ത്യയുടെ ഭക്ഷ്യസബ്‌സിഡി തുടരാം. ഇതുസംബന്ധിച്ച് ഇന്ത്യയും അമേരിക്കയും ധാരണയിലെത്തി. സബ്‌സിഡി സംബന്ധിച്ച് പുതിയ വ്യവസ്ഥ ഉണ്ടാകുംവരെ ഇന്ത്യയിലെ സബ്‌സിഡിയുടെ പേരില്‍ നടപടിയുണ്ടാകില്ല എന്നാണു ധാരണ.
ലോകവ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ ബാലി സമ്മേളനം അംഗീകരിച്ചതാണ് വ്യാപാരസഹായ ഉടമ്പടി (ടിഎഫ്എ). ഇത് ജൂലൈ 31-ന് ഒപ്പിടേണ്ടതായിരുന്നു. പക്ഷേ ഇന്ത്യയും മറ്റേതാനും രാജ്യങ്ങളും ഒപ്പിടില്ലെന്ന നിലപാട് എടുത്തതോടെ ഉടമ്പടി പ്രതിസന്ധിയിലായി.
ഇന്ത്യയുടെ ഭക്ഷ്യസബ്‌സിഡിയും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷന്‍ വിതരണത്തിനായുള്ള ധാന്യശേഖരണവും സംബന്ധിച്ചായിരുന്നു വിഷയം. സബ്‌സിഡി (1986-ലെ വിലപ്രകാരം) ഉത്പാദനത്തിന്റെ പത്തുശതമാനത്തില്‍ കൂടുതലാകരുതെന്നു ഡബ്ല്യുടിഒയില്‍ വ്യവസ്ഥയുണ്ട്. ഇക്കാര്യം ബാലിയില്‍ ഇന്ത്യ ഉന്നയിച്ചു. അപ്പോള്‍ 2017 വരെ സബ്‌സിഡി പ്രശ്‌നം ആരും ഉന്നയിക്കില്ലെന്നും അതിനകം പുതിയ ധാരണ ഉണ്ടാക്കണമെന്നും അന്ന് തീരുമാനിച്ചു. അതനുസരിച്ച് ടിഎഫ്എയില്‍ ഒപ്പിടാന്‍ ഇന്ത്യ സമ്മതിച്ചു. എന്നാല്‍ ഈ ജൂലൈയില്‍ ഇന്ത്യ നിലപാട് കടുപ്പിച്ചു. സബ്‌സിഡിയും ധാന്യസംഭരണവും മറ്റൊരു കരാറുണ്ടാകുന്നതുവരെ അനിശ്ചിതകാലം തുടരാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടു. ഇതാണ് ജൂലൈയിലെ പ്രതിസന്ധിയിലേക്കു നയിച്ചത്.
ഇപ്പോള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ധാരണ 2017 എന്നതിനു പകരം അനിശ്ചിതകാലത്തേക്ക് സബ്‌സിഡി തുടരാന്‍ അനുവദിക്കുന്നതാണ്. അതായത് പുതിയ സബ്‌സിഡി കരാര്‍ 2017-ല്‍ വേണമെന്നില്ല. എന്നെങ്കിലും മതി.
ഇന്നു ബ്രിസ്‌ബെയിനിലെ ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാണുന്നുണ്ട്. അതിനു മുന്‍പ് പ്രതിസന്ധി തീര്‍ക്കാനായി ഇരുരാജ്യങ്ങളും രഹസ്യ കൂടിയാലോചന നടത്തിവരികയായിരുന്നു. ഇതു വിജയിച്ചതായി വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഡല്‍ഹിയിലും യുഎസ് വാണിജ്യപ്രതിനിധി മൈക്കല്‍ ഫ്രോമാന്‍ വാഷിംഗ്ടണിലും അറിയിച്ചു. ഇനി ലോകവ്യാപാരസംഘടനയുടെ പൊതുസഭ ഈ ധാരണ അംഗീകരിക്കണം.
1986-87 ലെ വില വച്ച് സബ്‌സിഡിത്തുക കണക്കാക്കുന്നതില്‍ അനീതിയുണെ്ടന്നു ഫ്രോമാന്‍ സമ്മതിച്ചു.
ഭക്ഷ്യസുരക്ഷയ്ക്കുള്ള ധാന്യസംഭരണത്തെയും അനുവദിക്കാമെന്ന നിലപാടിലേക്ക് അമേരിക്ക മയപ്പെട്ടു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിലപാട് മയപ്പെടുത്തുമോ എന്ന് ഉറപ്പില്ല.ഡിസംബര്‍ രണ്ടാം വാരമാണ് സംഘടനയുടെ പൊതുസഭ ചേരുന്നത്.
Discussion about this post