തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയ നീണ്ടകരയിലെ ബോട്ടിനു നേരേ വിഴിഞ്ഞത്തിനു സമീപം കടലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ വെടിവയ്പില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റ കന്യാകുമാരി മണല്‍ക്കര സ്വദേശികളായ സുബിന്‍ ജഗദീഷ്‌കുമാര്‍ (30), ക്ലമന്റ് (30) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുബിന്റെ വലതു കാലിനും ക്ലമന്റിന്റെ വലതു കൈക്കുമാണു പരിക്കേറ്റിട്ടുള്ളത്. ഇവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുബിന്‍ ജഗദീഷ്‌കുമാറിന്റെ കാലില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യാന്‍ ഇന്നലെ രാത്രി തന്നെ ശസ്ത്രക്രിയ നടത്തി. ഇയാളുടെ വലത്തെ കാല്‍മുട്ടിനു താഴെയാണു വെടിയുണ്ട തുളച്ചു കയറിയത്. ക്ലമന്റിനു വലത്തെ കൈയിലെ വിരലിനു മാത്രമേ പരിക്കുള്ളു.
പരിക്കേറ്റവരെ കോസ്റ്റ് ഗാര്‍ഡിന്റെ സി 134 എന്ന ബോട്ടില്‍ വിഴിഞ്ഞത്തും അവിടെനിന്ന് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ എന്‍ജിന്‍ ഡ്രൈവര്‍ ആന്‍ഡ്രു മുത്തു, എര്‍മന്റിസ്, പൗലോസ്, പ്രഭു, സുനില്‍, നിഷാദ്, പ്രേംലാല്‍ ദാസ് എന്നിവരെ കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ കോസ്റ്റല്‍ പോലീസിനു കൈമാറി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പൂന്തുറ ബീമാ പള്ളിക്കു സമീപമാണു കൊല്ലം നീണ്ടകര സ്വദേശി ജാസ്മിന്റെ വക ഋഷിക മത്സ്യബന്ധന ബോട്ടിനു നേരേ വെടിവയ്പു നടന്നത്. മുന്നറിയിപ്പു നല്‍കിയിട്ടും ബോട്ടു നിര്‍ത്താതെ പോയതിനാലാണു വെടിവച്ചതെന്നു കോ സ്റ്റ് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍, മുന്നറിയിപ്പില്ലാതെയാണു കോസ്റ്റ് ഗാര്‍ഡ് വെടിവച്ചതെന്നു മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
ഈ മാസം മൂന്നിനു കന്യാകുമാരി മണല്‍ക്കര കടപ്പുറത്തു നിന്നാണു ബോട്ട് മത്സ്യബന്ധനത്തിനു പുറപ്പെട്ടത്. 60 നോട്ടിക്കല്‍ മൈല്‍ (111 കിലോമീറ്റര്‍) അകലെപ്പോയി മത്സ്യബന്ധനം നടത്തിയശേഷം കുളച്ചലിനു സമീപം മുട്ടത്തു സ്രാങ്ക് റിച്ചാര്‍ഡിനെ ഇറക്കി. തുടര്‍ന്ന് എന്‍ജിന്‍ ഡ്രൈവറായ ആന്‍ഡ്രു മുത്തുവാണു ബോട്ട് നിയന്ത്രിച്ചത്. മുട്ടം കടപ്പുറത്ത് സ്രാങ്ക് ഇറങ്ങിയപ്പോള്‍ പരിശീലനത്തിനായി കയറിയ സുബിനും വെടിവയ്പില്‍ പരിക്കേറ്റു.
വിഴിഞ്ഞം തീരത്തുകൂടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട മത്സ്യബന്ധ ന ബോട്ടിനോടു പരിശോധനയ്ക്കായി നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ബോട്ട് നിര്‍ത്താതെ പോയി എന്നുമാണു കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം. അരമണിക്കൂറോളം പിന്തുടര്‍ന്നു സിഗ്നല്‍ നല്‍കുക യും സൈറണ്‍ മുഴക്കുകയും ചെയ്തിട്ടും നിര്‍ത്താതെ പോയതോടെ വെടിവയ്ക്കുകയായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചു നീങ്ങിയപ്പോള്‍ ആകാശത്തേക്കു പത്തു റൗണ്ട് വെടിവച്ചു. എന്നിട്ടും നിര്‍ത്താതെ ഉള്‍ക്കടലിലേക്കു നീങ്ങിയതോടെ വെടി ഉതിര്‍ക്കുകയായിരുന്നെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തീരദേശത്തു പട്രോളിംഗ് നടത്തുന്നതിനിടെയാണു സംശയകരമായ രീതിയില്‍ യാത്ര തുടര്‍ന്ന മത്സ്യബന്ധന ബോട്ടിനു നേരേ വെടിവയ്ക്കാനിടയായതെന്നു കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ വിശദീകരിച്ചു.
വെടിവയ്പ് നടക്കുമ്പോള്‍ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഉറങ്ങുകയായിരുന്നുവെന്നാണു മത്സ്യത്തൊഴിലാളികള്‍ മൊഴി നല്‍കിയത്. ബോട്ടിനു മതിയായ രേഖകളില്ലാത്തതിനാലാണു കോസ്റ്റ് ഗാര്‍ഡിനെ കണ്ടപ്പോള്‍ ഉള്‍ക്കടലിലേക്കു നീങ്ങിയതെന്നു ചോദ്യം ചെയ്യലില്‍ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതേസമയം വേണ്ടത്ര രേഖകളില്ലാതെ മത്സ്യബന്ധനത്തിനു പോയതിന് ആറു മാസം മുമ്പ് ഈ ബോട്ടിനെ പിടികൂടി മൂന്നു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
പിടിച്ചെടുത്ത ബോട്ടില്‍ ലക്ഷക്കണക്കിനു രൂപയുടെ മത്സ്യമാണുള്ളത്. വെടിവയ്പില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം വാര്‍ഫില്‍ എത്തിച്ചതോടെ നൂറുകണക്കിനു മത്സ്യത്തൊഴിലാളികള്‍ അവിടെ എത്തിച്ചേര്‍ന്നു. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ ബാക്കിയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഫോര്‍ട്ട് അസിസ്റ്റന്റ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വിഴിഞ്ഞത്തുണ്ടായിരുന്നു.
Discussion about this post