കാഠ്മണ്ഡു/ന്യൂഡല്‍ഹി: എണ്ണായിരം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പമുണ്ടായി മൂന്നാഴ്ചയ്ക്കുശേഷം നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ശക്തമായ ഭൂചലനം. ഇന്നലെ ഉച്ചകഴിഞ്ഞ് 12.35നു റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാളില്‍ 50 പേര്‍ മരിച്ചു; ഇന്ത്യയില്‍ 17 പേരും. 1200 ലേറെ പേര്‍ക്കു പരിക്കേറ്റു. ഭൂകമ്പം ഒരു മിനിറ്റ് നീണ്ടുനിന്നു. ഉച്ചകഴിഞ്ഞു 12.36നും രണ്ടിനുമിടയില്‍ ഏഴു തുടര്‍ചലനങ്ങളുമുണ്ടായി.
16 പേര്‍ ബിഹാറിലും ഒരാള്‍ ഉത്തര്‍പ്രദേശിലുമാണ് മരിച്ചത്. ഒരു മിനിറ്റ് നീണ്ട ഭൂചലനം ഡല്‍ഹിയെ കൂടാതെ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍,ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, ബംഗാള്‍, ആസാം,സിക്കിം, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ പരിഭ്രാന്തിയിലാക്കി. ഡല്‍ഹി മെട്രോ സര്‍വീസ് അര മണിക്കൂറോളം നേരം നിര്‍ത്തിവച്ചു. കാഠ്മണ്ഡുവിനു കിഴക്ക് 83 കിലോമീറ്റര്‍ അകലെ എവറസ്റ്റ് കൊടുമുടിക്കു സമീപം നംചെ ബസാറിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പര്‍വതാരോഹകര്‍ എവറസ്റ്റ് കൊടുമുടി കയറുന്നതു നംചെ ബസാറില്‍നിന്നാണ്.
ധോലക്, സിന്ധുപാല്‍ചൗക് ജില്ലകളിലാണ് ഭൂകമ്പം കൂടുതല്‍ നാശം വിതച്ചത്. ധോലകില്‍ 19 പേര്‍ മരിച്ചു. സിന്ധുപാല്‍ചൗക്കില്‍ നാലിടത്തുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചു. കാഠ്മണ്ഡു താഴ്‌വരയിലെ ചൗട്ടാര ടൗണില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചതായും തേകു ടൗണില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് 11 വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നേപ്പാളിനുപുറമേ അഫ്ഗാനിസ്ഥാനിലും ഇന്തോനേഷ്യയിലും ഭൂകമ്പമുണ്ടായി. അഫ്ഗാനിസ്ഥാനില്‍ 11.40നും ഇന്തോനേഷ്യയില്‍ 11.57നുമാണ് ഭൂകമ്പമുണ്ടായതെന്ന് അമേരിക്കന്‍ ഭൂഗര്‍ഭവകുപ്പ് അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളം കുറേനേരം അടച്ചിട്ടു. നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. ഏപ്രില്‍ 25നു നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ 8000 പേരാണു മരിച്ചത്.
ഭൂകമ്പത്തിന്റെ പശ്ചാത്തല ത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തെ അറിയിച്ചു.
ഏതു അടിയന്തിര സാഹചര്യവും നേരിടാന്‍ സന്നദ്ധരായിരിക്കാന്‍ ദുരന്തനിവാരണ സേനയ്ക്ക് നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആളുകള്‍ പരിഭ്രാന്തരാകേണെ്ടന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഭൂകമ്പത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണെ്ടന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെയുണ്ടായ ഭൂകമ്പം ഉത്തരേന്ത്യേയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ബിഹാറിലാണ്. ദര്‍ഭംഗ ജില്ലയില്‍ ഒരു സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.
Discussion about this post