തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതപത്രം നല്‍കി. മറുപടി നല്‍കാനായി ഈ മാസം 20ന് അദാനിഗ്രൂപ്പ് പ്രതിനിധികള്‍ കേരളത്തിലെത്തും. തുറമുഖ കരാര്‍ ഒപ്പിടുന്ന ദിവസം അന്നു തീരുമാനിക്കും. സമ്മതപത്രം ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കുകയും 45 ദിവസത്തിനകം കരാര്‍ ഒപ്പിടുകയും വേണം. അദാനി ഗ്രൂപ്പ് കരാര്‍ ഒപ്പിടുമ്പോള്‍ 120 കോടി രൂപയുടെ ഗാരന്റി തുക കെട്ടിവയ്ക്കണം.
വിഴിഞ്ഞം തുറമുഖ കരാര്‍ സമ്മതപത്രം അദാനി ഗ്രൂപ്പിനു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു. ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശിപാര്‍ശകള്‍ സ്വീകരിച്ചുകൊണ്ടു നടത്തിയ പത്രസമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ ഈ മാസം 20ന് എത്തിച്ചേരും. അദാനി ഗ്രൂപ്പുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ വിദേശത്തായതിനാലാണ് 20ന് എത്താമെന്നറിയിച്ചത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു വലിയ ആക്ഷേപമാണ് സിപിഎം ഉന്നയിച്ചത്. അതിനാല്‍ എല്ലാ വശങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ചതിനാലാണ് ഒരാഴ്ച വൈകിയത്. വിഴിഞ്ഞം പദ്ധതി വൈകിയതിന് ഹൈക്കമാന്‍ഡുമായി ബന്ധമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനുവേണ്ടി തുറമുഖ അഡീഷണല്‍ സെക്രട്ടറി ടി.എസ്. ജയശ്രീയാണ് സമ്മതപത്രം നല്‍കി ഉത്തരവിറക്കിയത്. അദാനി ഗ്രൂപ്പിന് തുറമുഖ നിര്‍മാണത്തിന് ഗ്രാന്റായി 1635 കോടി രൂപ നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. 4089 കോടി രൂപയാണു പദ്ധതിക്കായി അദാനി ഗ്രൂപ്പ് മുടക്കേണ്ടി വരുന്നത്.












