തിരുവനന്തപുരം: എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് ഭൂമി പതിവുചട്ട ഭേദഗതി വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2005 ജൂണ്‍ ഒന്നുവരെ ഭൂമി കൈവശം വച്ചവര്‍ക്കെല്ലാം പട്ടയം നല്‍കുന്നതിനായി റവന്യൂ വകുപ്പ് കഴിഞ്ഞ ജൂണ്‍ ഒന്നിനു പുറത്തിറക്കിയ വിജ്ഞാപനമാണു വിവാദത്തെത്തുടര്‍ന്നു പിന്‍വലിച്ചതെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
ഇടുക്കിയിലെ മലയോര കര്‍ഷകര്‍ക്കു പട്ടയം നല്‍കുക എന്ന സദുദ്ദേശ്യത്തോടെ നടപ്പാക്കിയ ചട്ട ഭേദഗതി വന്‍കിട കൈയേറ്റക്കാരെ സഹായിക്കാനും മൂന്നാര്‍ കേസുകള്‍ ദുര്‍ബലപ്പെടുത്താനുമാണെന്ന സംശയത്തിന് ഇനി പ്രസക്തിയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം നിയമപരമായി പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് അതു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിപോലുള്ള ജില്ലകളില്‍ കര്‍ഷകര്‍ക്കു കൈവശ ഭൂമിയുടെ അവകാശം നല്‍കുന്നതിനാണ് എല്ലാവരുമായി ചര്‍ച്ച ചെയ്തു ചട്ടഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചു ജൂണ്‍ ഒന്നിനു വിജ്ഞാപനവും പുറത്തിറക്കി. ജനങ്ങള്‍ക്കു പട്ടയം കിട്ടാതെ പോയതിന്റെ ഉത്തര വാദിത്വം എതിര്‍ത്തവര്‍ക്കാണ്.
പാവപ്പെട്ട കര്‍ഷകര്‍ക്കു പട്ടയം നല്‍കാനുള്ള തീരുമാനം റദ്ദാക്കേണ്ടിവന്നതിനെക്കുറിച്ച് ഇനി എതിര്‍ത്തവരോടു തന്നെ ചോദിക്കണമെന്നും മന്ത്രി അടൂര്‍ പ്രകാശ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ രണ്ടു ലക്ഷം പേര്‍ക്കു പട്ടയം നല്‍കണമെന്ന ലക്ഷ്യത്തോടെയാണു മുന്നോട്ടു പോയത്. ഇതുവരെ 1,24,829 പേര്‍ക്കു പട്ടയം നല്‍കാനുള്ള നടപടി സ്വീകരിച്ചു. ഇടുക്കിയില്‍ 22നു നടക്കുന്ന മെഗാ പട്ടയ മേളയില്‍ 20,000 പേര്‍ക്കു പട്ടയം വിതരണം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
Discussion about this post