കൊച്ചി: ചലച്ചിത്ര നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച്ച രാവിലെ 6.30ന് പറവൂര്‍ വാവക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.
1951 ല്‍ രക്തബന്ധം എന്ന മലയാള ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. എറണാകുളം പറവൂരിനടുത്ത് വാവക്കാട് എന്ന സ്ഥലത്ത് 1929ലായിരുന്നു പറവൂര്‍ ഭരതന്റെ ജനനം. നാടകവേദികളിലൂടെയാണ് പറവൂര്‍ ഭരതന്‍ മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ നാടകാഭിനയത്തോടുളള താത്പര്യം മനസിലാക്കിയ പ്രശസ്ത കാഥികനായിരുന്ന കെടാമംഗലം സദാനന്ദനാണ് അദ്ദേഹത്തെ അമെച്വര്‍ നാടക രംഗത്തേക്ക് എത്തിക്കുന്നത്. അവിടെ നിന്നു പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കടന്ന ഭരതന് സിനിമയിലേക്കുളള വാതില്‍ തുറന്നതും നാടകബന്ധങ്ങള്‍ തന്നെയായിരുന്നു. 1951ല്‍ രകതബന്ധം എന്ന നാടകം സിനിമയാക്കിയപ്പോള്‍ അതില്‍ ചെറിയവേഷം ചെയ്തതിലൂടെ പറവൂര്‍ ഭരതനെന്ന നടന്‍ മലയാള സിനിമയില്‍ ഉദയംചെയ്തു. പിന്നീട് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളുമായി അദ്ദേഹം സാന്നിധ്യം അറിയിച്ചു തുടങ്ങിയിരുന്നു. അക്കാലത്ത് നാടകാഭിനയവും ചലചിത്രാഭനയവും അദ്ദേഹം ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയിരുന്നു.
1964 ല്‍ എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലന്‍ വേഷമായിരുന്നു പറവൂര്‍ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവര്‍ണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പില്‍ക്കാലത്ത് ഏറെ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഹാസ്യനടനായും, വില്ലനായും, സ്വഭാവനടനായുമൊക്കെ പറവൂര്‍ ഭരതനെന്ന നടന്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. തനിക്ക് ലഭിക്കുന്ന ചെറിയ വേഷങ്ങള്‍ പോലും തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. അള്‍ത്താര, സ്‌കൂള്‍മാസ്റ്റര്‍, ഗോഡ്ഫാദര്‍, പട്ടണപ്രവേശം, കുറുക്കന്റെ കല്യാണം, ഹിസ്‌ഹൈനസ് അബ്ദുളള, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്‍ഹരിഹര്‍നഗര്‍, മാനത്തെകൊട്ടാരം, മഴവില്‍ക്കാവടി, തലയണമന്ത്രം എന്നിങ്ങനെ മലയാള ചലചിത്രാസ്വാദകന്റെ മനസില്‍ തങ്ങി നില്‍ക്കുന്ന അനേകം വേഷങ്ങള്‍ പറവൂര്‍ ഭരതന്‍ അഭിനയിച്ചിട്ടുണ്ട്.













Discussion about this post