കണ്ണൂര്‍: നിരോധനാജ്ഞയ്ക്കിടയിലും കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. രാഷ്ട്രീയ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷയ്ക്കായി ദ്രുതകര്‍മസേനയെ വിന്യസിച്ചു.
ഇതിനിടെ, ഇന്നലെ പുലര്‍ച്ച ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരേ ബോംബേറുണ്ടായി. ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്തിന്റെ പള്ളിയാന്‍മൂലയിലെ വീടിനുനേരേയാണു പുലര്‍ച്ചെ ഒന്നരയോടെ ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഉഗ്രശേഷിയുള്ള രണ്ടു ബോംബുകള്‍ രഞ്ജിത്തിന്റെ കിടപ്പുമുറിയോടു ചേര്‍ന്ന ചുമരിലാണു പതിച്ചത്.
ശബ്ദം കേട്ടു പുറത്തുവന്നപ്പോഴേക്കും ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം രക്ഷപ്പെട്ടു. സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു ബിജെപി ആരോപിച്ചു. ഈ സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് അഴീക്കോട് നീര്‍ക്കടവ് നുച്ചിരിയന്‍ കാവിനു സമീപത്തെ ബിജെപി പ്രവര്‍ത്തക സമിതി സഹദേവന്റെ വീടിനു നേരേയും ഒരു സംഘം ബോംബെറിഞ്ഞു. അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
പഴയ ബീച്ച് ആശുപത്രിക്കു സമീപം ഡിവൈഎഫ്‌ഐ മേഖലാ ട്രഷറര്‍ ഷഹിന്‍ രാജിന്റെ വീടിനു നേരേയും അക്രമമുണ്ടായി. അക്രമത്തില്‍ ജനല്‍ ഗ്ലാസുകളും മറ്റും തകര്‍ന്നു.
നടുവനാട് കൊട്ടൂര്‍ഞ്ഞാലില്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദിന്റെ ബാബു നിവാസ് എന്ന വീടിനു നേരേ ഉണ്ടായ അക്രമത്തില്‍ ഗര്‍ഭിണിയടക്കം അഞ്ചുപേര്‍ക്കു പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ വി.കെ. വിനോദ്, ഗര്‍ഭിണിയായ ഭാര്യ വി.കെ. ദീപ, മകള്‍ ദിയ, വിനോദിന്റെ അമ്മ പദ്മിനി, സഹോദരി റീന എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ ജനല്‍ച്ചില്ലുകളും ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്തു.
സംഘര്‍ഷം നിലനില്‍ക്കുന്ന കടമ്പേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോമൊബൈല്‍ ഷോപ്പ് സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചതായി പരാതിയുണ്ട്. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിലെ കുഴിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ടി.പി. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ ഓട്ടോമൊബൈല്‍സ് കടയാണ് കത്തിനശിച്ചത്. എട്ട് ചാര്‍ജബിള്‍ ബാറ്ററി, റെക്‌സിന്‍, ഫര്‍ണിച്ചറുകള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്. കടമ്പേരിയിലെ ബിജെപി ആഭിമുഖ്യത്തിലുള്ള പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റാണ് ബിജു.
ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരിങ്ങളായി കടക്കര ധര്‍ശാസ്ത ക്ഷേത്രത്തിനു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിധിന്റെ വീടിനു നേരേയും ശനിയാഴ്ച രാത്രി ബോംബേറുണ്ടായി. ബോംബേറില്‍ വീടിന്റെ കൈവരിയും രണ്ട് ജനല്‍ ഗ്ലാസുകളും തകര്‍ന്നു. സംഭവമറിഞ്ഞു ചക്കരക്കല്‍ പോലീസ് സ്ഥലത്തെത്തി. കണ്ണൂരില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും ബോംബ് സക്വാഡും പരിശോധന നടത്തി.
നിധിന്റെ പിതാവ് പ്രഭാകരന്റെ പരാതിയിന്‍മേല്‍ ചക്കരക്കല്‍ പോലീസ് കേസെടുത്തു. സംഭവ സമയം നിധിന്‍ വീട്ടിലുണ്ടായിരുന്നില്ല. അമ്പാടിമുക്കില്‍ താമസിച്ചിരുന്ന നിധിന്റെ കുടുംബം അടുത്ത കാലത്താണ് കടക്കരയിലേക്കു താമസം മാറ്റിയത്.
അതേസമയം, ശനിയാഴ്ച രാത്രി വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊളച്ചേരി കായച്ചിറയിലെ അനീഷിന്റെ (26) നില ഗുരുതരമായി തുടരുകയാണ്. പള്ളിപ്പറമ്പ് ജംഗ്ഷനിലാണ് ഒരു സംഘം അനീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിച്ചു. സ്ഥലത്തു ശക്തമായ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അഴീക്കോട് മേഖലയില്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ നടത്തിയ റെയ്ഡില്‍ ബോംബ് കണെ്ടടുത്തു. മീന്‍കുന്നിലെ വത്സലന്റെ ചായക്കടയുടെ പുറകില്‍ വിറകുപുരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബ് കണ്ടത്. ഇതു പിന്നീടു നിര്‍വീര്യമാക്കി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം 26 കേസുകളാണു വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കൂടുതല്‍ വളപട്ടണം സര്‍ക്കിളിലാണ് 24 കേസുകള്‍. സംഭവവുമായി ബ ന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തു വരി കയാണ്.
ഇതിനിടെ, ജില്ലയിലെ രാഷ്ട്രീയ സ്ഥിതിഗതി വിലയിരുത്താന്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ ഇന്നലെ ജില്ലാ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു.
ജില്ലയിലെ സിഐ മുതല്‍ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. അക്രമികള്‍ക്കെതിരേ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാന്‍ എസ്പി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. പാര്‍ട്ടി നേതൃത്വം നല്‍കുന്ന ലിസ്റ്റുകള്‍ പരിഗണിക്കാതെ യഥാര്‍ഥ പ്രതികളെ കണെ്ടത്തി അറസ്റ്റ് ചെയ്യാനാണു നിര്‍ദേശം. രാവിലെ 11ന് തുടങ്ങിയ യോഗം ഉച്ചകഴിഞ്ഞു രണ്ടുവരെ നീണ്ടു.
Discussion about this post