ന്യൂഡല്‍ഹി: വിദേശ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാതിരിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം രാജ്യത്തു തിരിച്ചെത്തിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ കാര്യമായ രീതിയില്‍ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതിരുന്നതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. വന്‍ പ്രചാരണത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ 3,770 കോടി രൂപ മാത്രമാണ് വെളിപ്പെട്ടത്. തങ്ങളുടെ കള്ളപ്പണം വെളിപ്പെടുത്താന്‍ തയാറായത് വെറും 638 പേര്‍ മാത്രവും.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടത്. ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ബദലായി മറ്റൊരു സാമ്പത്തിക മേഖലയെ വളരാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് ട്വിറ്ററില്‍ വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യക്കാരുടെ 46,000 കോടി ഡോളര്‍ മുതല്‍ 1,40,000 കോടി ഡോളര്‍ വരെ കള്ളപ്പണം ഉണ്‌ടെന്നാണു ഏകദേശ കണക്ക്. വിദേശ ബാങ്കുകളില്‍ 80 ലക്ഷം കോടി രൂപ ഉണെ്ടന്നും അത് 100 ദിവസത്തിനുള്ളില്‍ കൊണ്ടുവന്ന് എല്ലാവര്‍ക്കും 15 ലക്ഷം വീതം നല്‍കുമെന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു.
ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 അര്‍ധരാത്രി വരെയാണ് കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രം സമയം നല്‍കിയത്. 30 ശതമാനം നികുതിയും അത്രതന്നെ പിഴയും അടച്ച് കള്ളപ്പണം വെളിപ്പെടുത്താമായിരുന്നു. നികുതിയും പിഴയും അടയ്ക്കാന്‍ ഡിസംബര്‍ 31 വരെയും സമയമുണ്ട്. വെളിപ്പെടുത്താത്ത കള്ളപ്പണം കണ്‌ടെത്തിയാല്‍ അടുത്ത ഏപ്രിലിനു ശേഷം തുകയുടെ 30 ശതമാനം നികുതിയും 90 ശതമാനം പിഴയും നല്‍കണം. പുറമേ 10 വര്‍ഷം തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും.
Discussion about this post