ശബരിമല: ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയാണെന്നും സുരക്ഷയ്ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശബരിമല സംബന്ധിച്ച് പോലീസ് ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം പമ്പ ജലഅതോറിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍, റവന്യു മന്ത്രി അടൂര്‍ പ്രകാശ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
പ്രത്യേക സുരക്ഷാ മേഖലയായി 2016 ജനുവരി 20 വരെയുള്ള കാലയളവാണ് കണക്കാക്കുക. ഇതുവഴി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസിന് പ്രത്യേക അധികാരം ലഭിക്കും. നിലവില്‍ 1500 സേനാംഗങ്ങള്‍ ശബരിമലയില്‍ സേവനത്തിനായുണ്ട്. 4000 പേരാണ് തീര്‍ഥാടന കാലയളവില്‍ സേവനത്തിനായി സജ്ജരാവുന്നത്. പമ്പയില്‍ പോലീസ് മെസിന് പുതിയ കെട്ടിടം പണിയുന്നതിന് ഉടന്‍ ശിലപാകും. പുല്‍മേട് ദുരന്തം നടന്ന സ്ഥലത്ത് ഡി.ജി.പി സന്ദര്‍ശനം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് വിവിധ വകുപ്പ്തല പ്രവര്‍ത്തനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കും. രണ്ടുനാള്‍ കൂടുമ്പോള്‍ വകുപ്പ്തല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.
പമ്പയും സന്നിധാനവും ശുചിയാക്കി സൂക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ദിവസേന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 50 പേരടങ്ങുന്ന സംഘം പമ്പ മലിനമാക്കരുതെന്നും തുണികള്‍ ഒഴുക്കരുതെന്നും സന്ദേശം നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ വാങ്ങി പകരം തുണി സഞ്ചി നല്‍കുന്നതിനും സംവിധാനമുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പന്തളത്ത് തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പോക്കറ്റടി ഉള്‍പ്പടെ കുറ്റങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സന്നിധാനത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനായത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. പമ്പാനദി സംരക്ഷിക്കുന്നതുള്‍പ്പടെ പ്രവര്‍ത്തനങ്ങള്‍ക്കായി പമ്പയിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ് അടുത്ത തീര്‍ഥാടന കാലത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ തീര്‍ഥാടന വേളയില്‍ സുരക്ഷാ വീഴ്ചകളില്ലാതിരുന്നത് ശ്രദ്ധേയമാണ്. ആരോഗ്യ സുരക്ഷയ്ക്കും ഭക്തര്‍ക്ക് അടിയന്തര ചികിത്സയ്ക്കും ഇത്തവണ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മുതല്‍ പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനത്തേക്കും ദുരന്ത നിവാരണ യാത്ര നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുത്തതും സുരക്ഷിതമായ തീര്‍ഥാടനത്തിന് സൗകര്യമൊരുക്കിയതായി റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വിവിധ വകുപ്പ്തല ഏകോപനത്തിനും നിലവില്‍ സംവിധാനമായി. പുതുതായി നിര്‍മിച്ച പ്ലാപ്പള്ളി-സീതത്തോട്-അച്ചന്‍കോവില്‍ റോഡ് വഴി തീര്‍ഥാടകര്‍ക്ക് 40 കിലോമീറ്റര്‍ ലാഭിക്കാമെന്നും മന്ത്രി പറഞ്ഞു.
ഭക്തര്‍ക്ക് തൃപ്തിയും ക്ഷേത്രങ്ങളില്‍ ശുദ്ധിയും എന്നതാണ് ലക്ഷ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അന്നദാനം സംബന്ധിച്ച് നടത്തിയ നടപടിക്രമങ്ങള്‍ ആശ്വാസകരമായി. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത് തടയാന്‍ നടപടികള്‍ വിപുലമാക്കിയെന്നും അദ്ദേഹം അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 800 പേര്‍ ദിവസേന ഏര്‍പ്പെടുന്നുണ്ടെന്നും അടിയന്തര ചികിത്സാ കേന്ദ്രങ്ങളില്‍ 200 സന്നദ്ധ സേവകരും ഹോട്ട് ലൈന്‍ സംവിധാനവും തയാറാണെന്നും വകുപ്പ്തല ഏകോപനം നടന്നുവരുന്നതായും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു.
ആഭ്യന്തര സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്, സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, ഡി.ജി.പി ടി.പി സെന്‍കുമാര്‍, എ.ഡി.ജി.പി കെ.പത്മകുമാര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ പോലീസ് മേധാവികള്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.













Discussion about this post