ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തുടര്‍ന്നുള്ള ഏറ്റുമുട്ടലും തെരച്ചിലും മൂന്നാം ദിവസവും തുടര്‍ന്നു. ഇതുവരെ ആറു ഭീകരരെ വകവരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, ഇനി താവളത്തില്‍ ഭീകരര്‍ ഇല്ല എന്നു പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വ്യോമസേനാ താവളം പൂര്‍ണ നിയന്ത്രണത്തിലാണെങ്കിലും തെരച്ചില്‍ തുടരുമെന്നാണ് എന്‍എസ്ജിയും അറിയിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതുമൂലം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുന്നുമില്ല.
അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്തം കാഷ്മീരി ഭീകരസംഘടനകളുടെ സംയുക്ത കൗണ്‍സിലായ യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഏറ്റെടുത്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതു തള്ളി. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തന്നെയാണ് അക്രമത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ജനുവരി 15നു നടത്താനിരുന്ന ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തില്‍നിന്ന് ഇന്ത്യ പിന്മാറാനും പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വീണ്ടും ചേരാനുമുള്ള സാധ്യതയും തെളിഞ്ഞു.
ശ്രീനഗറിലെ സിഎന്‍എസ് എന്ന മാധ്യമ സ്ഥാപനത്തിലേക്കു വിളിച്ചാണു സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് യുണൈറ്റഡ് ജിഹാദി കൗണ്‍സിലിന്റെ വക്താവായ സയിദ് സദാഖത്ത് ഹുസൈന്‍ പറഞ്ഞത്. കൗണ്‍സിലിനു കീഴിലുളള ഹൈവേ സ്‌ക്വാഡാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതു തള്ളിക്കളയുകയായിരുന്നു.
വ്യോമസേനാ കേന്ദ്രം പൂര്‍ണമായും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ എത്ര ദിവസം വേണമെങ്കിലും അവിടെ തങ്ങി ആക്രമണം നടത്താനുള്ള സംവിധാനങ്ങളുമായാണു ഭീകരര്‍ കടന്നുകയറിയതെന്ന് എന്‍എസ്ജിയും വ്യക്തമാക്കി. 2008-ല്‍ മുംബൈയില്‍ ആക്രമണം നടത്തിയ പാക് ഭീകരരെക്കാളും പരിശീലനം നേടിയവരാണു പത്താന്‍കോട്ടില്‍ നുഴഞ്ഞുകയറിയത്. ആളപായം ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും സൈന്യത്തോടു നിര്‍ദേശിച്ചതു കൊണ്ടാണ് ഏറ്റുമുട്ടല്‍ മൂന്നു ദിവസം ദീര്‍ഘിച്ചതെന്നാണു സൈനിക വക്താക്കള്‍ പറയുന്നത്.
തന്ത്രപ്രധാന വ്യോമസേനാ താവളത്തിന്റെ സുരക്ഷയ്ക്കും ഏറെ പ്രാധാന്യം നല്‍കേണ്ടതുണെ്ടന്നും സേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വ്യോമസേനയുടെ ആസ്തികള്‍ പൂര്‍ണമായും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭീകരര്‍ എത്തിയതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിവ്യക്തമാക്കി
വ്യോമസേനാ താവളത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരും ആയുധങ്ങളും സുരക്ഷിതമാണെന്നു സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. താവളം ഒരു ചെറിയ നഗരത്തിനു സമാനമാണ്. ഇതിനുള്ളില്‍ 1500ലധികം ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ താമസിക്കുന്നുണ്ട്. സ്‌കൂള്‍, മാര്‍ക്കറ്റ് തുടങ്ങിയവ ഉണ്ട്. വ്യോമസേനാ താവളത്തിലെ ആയുധങ്ങളും വിമാനങ്ങളും നശിപ്പിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് എന്‍എസ്ജി മേജര്‍ ജനറല്‍ ദുഷ്യന്ത് സിംഗ് വ്യക്തമാക്കി. എന്നാല്‍, ഭീകരരുടെ നീക്കത്തെ പൂര്‍ണമായും പരാജയപ്പെടുത്തിയെന്നും ഏറ്റുമുട്ടലിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












