കൊച്ചി: ലാവ്‌ലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സി.ബി.ഐ ഹര്‍ജികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. സി.ബി.ഐയെ സഹായിക്കുന്ന ഒരു വിവരവും ഹരജിക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പുതിയ വിവരങ്ങള്‍ നല്‍കാനുണ്ടെന്ന് തോന്നുന്നില്ല. അന്വേഷണത്തിന് എതിരെ ഹരജിക്കാര്‍ നിലപാടെടുത്തതായി അറിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ സ്വകാര്യ ഹര്‍ജികള്‍ തള്ളണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. റിവിഷന്‍ ഹരജിക്ക് അവകാശം സി.ബി.ക്ക് മാത്രമെന്നും പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ 2013 നവംബര്‍ അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സി.ബി.ഐ 2014 ജനുവരി 31ന് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി.
പിന്നീടും കൂടുതല്‍ റിവിഷന്‍ ഹര്‍ജികള്‍ വന്നു. സംസ്ഥാന സര്‍ക്കാരും കേസില്‍ കക്ഷി ചേര്‍ന്നു. റിവിഷന്‍ ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് സര്‍ക്കാരുള്‍പ്പെടെയുള്ളവര്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ മേയില്‍ കോട്ടയം ഭരണങ്ങാനം സ്വദേശി ജീവന്‍ ജേക്കബ് കക്ഷി ചേരാനെത്തിയത്. ഇതിനെ പിണറായി വിജയന്റെ അഭിഭാഷകനായ അഡ്വ. എം.കെ. ദാമോദരനടക്കമുള്ളവര്‍ എതിര്‍ത്തതോടെയാണ് സി.ബി.ഐ ഒഴികെയുള്ളവരുടെ റിവിഷന്‍ ഹര്‍ജികള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്. അതേസമയം എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത്ത് സിംഗ് പട്‌വാലിയയ്ക്ക് ഹൈക്കോടതിയില്‍ ഹാജരാകാന്‍ വേണ്ടിയാണിതെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ പി. ചന്ദ്രശേഖരപിള്ള നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ ഒഴികെയുള്ളവരുടെ റിവിഷന്‍ ഹര്‍ജികള്‍ നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ഇന്നു പരിശോധിക്കാനിരിക്കെയാണ് കേസില്‍ സാവകാശം തേടി സി.ബി.ഐ അപേക്ഷ നല്‍കിയിരുന്നത്.
Discussion about this post