തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല’ എന്ന ശ്രീനാരായണ ഗുരുവിന്റെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ബജറ്റ് പ്രസംഗം ആരംഭിച്ചത്. കവി ഒഎന്‍വി കുറുപ്പിന്‍റെ അവസാന കാവ്യമായ ദിനാന്തത്തിലെ അവസാന വരികള്‍ ചൊല്ലിയായിരുന്നു ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് .
സാമ്പത്തികമാന്ദ്യം മറികടക്കാന്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 2,500 കോടി ഈ വര്‍ഷം ചെലവാക്കും. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ബസ്സുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ടായിരിക്കും ഇത് പൂര്‍ത്തീകരിക്കുക. വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ നിന്ന് ലഭിക്കുന്ന അധികവരുമാനം പര്‍ണമായും കേരകര്‍ഷകര്‍ക്കായി നീക്കിവെക്കും. കൂടാതെ തേങ്ങയുടെ താങ്ങുവില 25 രൂപയില്‍ നിന്ന് 27 രൂപയാക്കി.
ബ്രാന്‍ഡ് ഭക്ഷണസാധനങ്ങളായ പിസ്ത, ബര്‍ഗര്‍ തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി ഏര്‍പ്പെടുത്തി. തുണിത്തരങ്ങള്‍ക്ക് നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്കും വില കൂടും. തെര്‍മോകോള്‍ കപ്പുകള്‍ക്കും പാത്രങ്ങള്‍ക്കും വിലകുറയും.
വിലയാധാര രജിസ്‌ട്രേഷന്‍റെ നികുതി ആറ് ശതമാനത്തില്‍നിന്ന് എട്ട് ശതമാനമാക്കി വര്‍ധിപ്പിച്ചു. ഭാഗപത്രം ഒഴിമുറി ധനനിശ്ചയം എന്നിവയ്ക്ക് 1000 രൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നുശതമാനം നികുതി ഏര്‍പ്പെടുത്തി. ശിവഗിരിയില്‍ ‘നമുക്ക് ജാതിയില്ല’ വിളംബര മ്യൂസിയത്തിന് അഞ്ച് കോടി നീക്കിവെക്കും. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനായി സ്ഥിരം വേദി നിര്‍മ്മിക്കാന്‍ 50 കോടി നീക്കിവയ്ക്കും. നവോത്ഥാന നായകരുടെ പേരില്‍ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും.
Discussion about this post