കൊല്ലം: പോലീസ് ഉദ്യോഗസ്ഥനായ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വരുന്ന ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവച്ചു. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യുവാണ് വിധി പറയുന്നത് മാറ്റിയത്. പ്രതി ആട് ആന്റണിയെ കോടതിയില്‍ ഹാജരാക്കാത്തതിനെതുടര്‍ന്നാണ് വിധി മാറ്റിയത്. പ്രതിയെ ഇന്ന് ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോടതിയിലിലേക്ക് കൊണ്ടുവരുന്ന സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടായാല്‍ പ്രതി രക്ഷപെടാനുള്ള സാഹചര്യമുണ്‌ടെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
കോടതിയില്‍ ഐപിസി (302)-കൊലപാതകം, 307-വധശ്രമം, 333-സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മാരകമായി പരിക്കേല്‍പ്പിക്കല്‍, 468-വ്യാജരേഖ ചമച്ച് വഞ്ചിക്കല്‍, 471-വ്യാജരേഖ ഒറിജിനിലെന്ന പേരില്‍ ഹാജരാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണെ്ടത്തിയിരുന്നു.
2012 ജൂണ്‍ 26നാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ള കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഎസ്‌ഐ ജോയിക്കും കത്തിക്കുത്തില്‍ പരിക്കേല്‍പ്പിക്കുകയുണ്ടായി. കേസിലെ ഒന്നാം സാക്ഷിയായ ജോയിയുടെ മൊഴികളാണ് വിചാരണ വേളയില്‍ ഏറെ നിര്‍ണായകമായത്. കഴിഞ്ഞ ജൂണ്‍ 14നാണ് കേസിന്റെ വിചാരണ കൊല്ലം സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. ജൂലൈ എട്ടിന് വിചാരണ നടപടികള്‍ അവസാനിച്ചു. 30 സാക്ഷികളെ വിസ്തരിച്ചു. 72 രേഖകളും തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
Discussion about this post