* ശമ്പളത്തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കണം
* ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ പരിഗണനയില്‍
* തീര്‍ഥാടകര്‍ക്കായി കൂടുതല്‍ എ.ടി.എം സൗകര്യമൊരുക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കൂലിയായി നല്‍കേണ്ട തുക ജില്ലാ കളക്ടര്‍ വഴി വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തോട്ടം മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍ക്ക് തുക കൈമാറും. തുടര്‍ന്ന് കളക്ടര്‍ മുഖേന തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ സജ്ജീകരണമൊരുക്കും.
നോട്ടുപിന്‍വലിക്കലിന് ശേഷമുള്ള സ്ഥിതിഗതികള്‍ റിസര്‍വ് ബാങ്കിന്റെയും മറ്റു ബാങ്കുകളുടേയും മേധാവികളുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ സഹകരണമേഖലക്കും ട്രഷറി സേവിംഗ്‌സ് ബാങ്കിനും ഇപ്പോഴുള്ള പ്രതിസന്ധി പരിഹാരത്തിന് നല്ല പങ്ക് വഹിക്കാനാകുമെന്നത് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അല്ലാത്തവര്‍ക്കും ശമ്പളം ഉള്‍പ്പെടെ ബാങ്കില്‍ ഈ മാസം അവസാനം ലഭ്യമാകുന്ന തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ആവശ്യമായ ക്രമീകരണമുണ്ടാക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ചെയ്ത കൂലി കിട്ടാതെ തൊഴിലാളികള്‍ പ്രതിസന്ധിയിലായത് പരിഹരിക്കാന്‍ നടപടി വേണമെന്ന് ബാങ്ക് മേധാവികളോട് ആവശ്യപ്പെട്ടു.
ജന്‍ധന്‍ യോജന പ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കി പരിഹാരം ഉണ്ടാക്കണമെന്ന അവരുടെ നിര്‍ദേശം ലക്ഷക്കണക്കിന് തൊഴിലാളികളുള്ള തോട്ടം മേഖലയിലുള്‍പ്പെടെ പ്രായോഗികമല്ല. ഇതേത്തുടര്‍ന്ന്, ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തശേഷമാണ് ജില്ലാ കളക്ടര്‍ വഴി കൂലി ലഭ്യമാക്കാന്‍ ആലോചിച്ചത്. ജില്ലാ കളക്ടറുടെ പേരില്‍ കൂലിയായി ലഭിക്കേണ്ട തുക തോട്ടം മാനേജ്‌മെന്റ് കൈമാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആ തുക കളക്ടര്‍ മുഖേന തൊഴിലാളികള്‍ക്ക് കൊടുക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം അവരുടെ നാട്ടിലുള്ള ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ഇടുന്നതിലും ബാങ്കുകള്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കാലങ്ങളായി നിക്ഷേപിക്കുന്ന അക്കൗണ്ടുകളില്‍ ഇത്തരം തൊഴിലാളികള്‍ക്ക് തുടര്‍ന്നും പണമിടാന്‍ അവസരമൊരുക്കണമെന്ന ആവശ്യം ബാങ്ക് മേധാവികള്‍ സമ്മതിച്ചിട്ടുണ്ട്.
സീസണ്‍ ആരംഭിച്ചതിനാല്‍ ശബരിമല റൂട്ടിലെ പ്രധാന കേന്ദ്രങ്ങളിലെ എ.ടി.എമ്മുകള്‍ എപ്പോഴും പണം നിറഞ്ഞ അവസ്ഥയിലാണെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, സന്നിധാനം, പമ്പയുള്‍പ്പെടെയുള്ള മേഖലകളില്‍ കൂടുതല്‍ എ.ടി.എമ്മുകളും എക്‌സ്‌ചേഞ്ച് കൗണ്ടറുകളും ബാങ്കുകള്‍ ഏര്‍പ്പെടുത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനായി എല്ലാ ട്രഷറികളിലും 25 ഓളം കറന്‍സി എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി റിസര്‍വ് ബാങ്കിന്റെ അംഗീകാരം ചോദിച്ചിട്ടുണ്ട്.
നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് സഹകരണമേഖലയിലെ ബുദ്ധിമുട്ടുകള്‍ കേന്ദ്രമന്ത്രിയെക്കണ്ട് സംസാരിച്ച ശേഷം, മറ്റ് ബാങ്കുകള്‍ക്ക് ലഭിച്ച അനുമതി സഹകരണ ബാങ്കുകള്‍ക്കും നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, നിലവിലുള്ള അനുമതികള്‍ കൂടി പിന്‍വലിക്കുന്ന അവസ്ഥയാണുണ്ടായത്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സംശയം. സഹകരണ ബാങ്കുകള്‍ കള്ളപ്പണകേന്ദ്രങ്ങളെന്ന് അസംബന്ധം പ്രചരിപ്പിക്കുകയാണ്. സഹകരണസ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അവിടെ നടക്കുന്ന ജനസേവനപരമായ കാര്യങ്ങളുടെ ഭാഗമായാണ്. ചരിത്രം പരിശോധിച്ചാല്‍ അറിയാം ജനങ്ങളുടെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് പടിപടിയായി സഹകരണമേഖല വളര്‍ന്നത്. നിയമപരമായ പരിശോധന ആര്‍ക്കും നടത്താം.
കേരള നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സഹകരണമേഖലക്കെതിരായ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Discussion about this post