തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തില്‍ നടപ്പാക്കിയ മാതൃകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എ. പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചിംഗ് ഏര്‍പ്പെടുത്താനായി കംപ്യൂട്ടര്‍വത്കരണവും പ്രധാന ക്ഷേത്രങ്ങളെ ബോര്‍ഡ് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കും പൂര്‍ത്തിയാക്കും. പഞ്ചിംഗ് നടപ്പാക്കുന്നതു സംബന്ധിച്ചു മകരവിളക്കിനുശേഷം ജീവനക്കാരുടെ യോഗം വിളിക്കും.
ദേവസ്വം ആസ്ഥാനത്ത് ജോലി ക്രമീകരണ വ്യവസ്ഥയില്‍ ജോലിക്കെത്തിയാല്‍ ജീവനക്കാര്‍ തിരികെപോകാത്ത സ്ഥിതിയുണ്ട്. ഇത്തരത്തിലുള്ള 110 പേരെ ജനുവരി ഒന്നു മുതല്‍ മാതൃസ്ഥാപനങ്ങളിലേക്ക് മടക്കി അയച്ചു. അതിനാല്‍ പ്രതിവര്‍ഷം 40 ലക്ഷം രൂപ വരെ ലാഭിക്കാനാകും.
പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ റോപ് വേ നിര്‍മിക്കാന്‍ മകരവിളക്ക് കഴിഞ്ഞാല്‍ സംയുക്ത സര്‍വേ തുടങ്ങും. സ്ഥലമെടുപ്പ് സംബന്ധിച്ച് വനം വകുപ്പുമായി ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. നാല് കിലോമീറ്റര്‍ നീളത്തില്‍ 24 മാസം കൊണ്ട് പണിപൂര്‍ത്തിയാക്കും.
ശബരിമലയെ മാലിന്യരഹിതമാക്കുന്നതിന്റെ ഭാഗമായി നടപടികള്‍ സ്വീകരിക്കും. ഭസ്മം, ചന്ദനം, പനിനീര് എന്നിവയില്‍ രാസപദാര്‍ഥം ചേര്‍ത്തുള്ള വില്പനയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. ആസിഡ് ചേര്‍ക്കുന്ന പനിനീര് വീണാല്‍ വസ്ത്രങ്ങളുടെ നിറം മാറുന്നു. ഭസ്മം, ചന്ദനം എന്നിവയും വ്യാജമായി നിര്‍മിക്കുകയാണ്. ഇത്തരം സാധനങ്ങള്‍ ഒഴിവാക്കുന്നതിനു ബോധവത്കരണം നടത്താന്‍ മേഖലാ അടിസ്ഥാനത്തില്‍ ഗുരുസ്വാമിമാരുടെ യോഗം വിളിക്കും. ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളില്‍ ചന്ദനം അരയ്ക്കുന്ന പ്ലാന്റുകള്‍ തുടങ്ങുന്നതും ആലോചനയുണ്ട്.
ദേവസ്വം ഭൂമികളിലെ കൈയേറ്റം ഒഴിപ്പിക്കും. ബോര്‍ഡിന് കീഴിലെ മതപാഠശാലകളില്‍ വ്യക്തമായ സിലബസ് കൊണ്ടുവരും. മതപാഠശാലകളില്‍ മറ്റൊന്നും പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
Discussion about this post