വാഷിങ്‌ടണ്‍: അഫ്‌ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു.എസിന്റെ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നെങ്കിലും ഇതിലുള്ളത് മുന്‍പും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളാണെന്ന് പ്രസിഡന്റ് ബറാക് ഒബാമ. എങ്കിലും എക്കാലത്തേയും വലിയ രഹസ്യരേഖാ ചോര്‍ച്ചയെ ഗൗരവമായാണ് കാണുന്നത്. അഫ്‌ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളെ യു.എസ് സേനയ്‌ക്ക് ഫലപ്രദമായി നേരിടാനായിട്ടില്ലെന്നും ഒബാമ സമ്മതിച്ചു. രേഖകള്‍ ചോര്‍ന്ന സംഭവത്തിനു ശേഷം ആദ്യമായാണു ബറാക് ഒബാമ ഇതേക്കുറിച്ചു പ്രതികരിക്കുന്നത്.
പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയും താലിബാനും തമ്മിലുള്ള ബന്ധം, ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രം ഐ എസ്‌ഐ പ്രത്യേക വിഭാഗം, അഫ്‌ഗാന്‍ യുദ്ധത്തിലെ മനുഷ്യക്കുരുതികള്‍, കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണത്തിന്റെ മുന്നറിയിപ്പുകള്‍, അതിന്റെ ചുമതല വഹിച്ച ഐഎസ്‌ഐ ഉദ്യോഗസ്‌ഥന്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങളടങ്ങുന്ന 92,000 രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണു കഴിഞ്ഞ ദിവസം പുറത്തായത്. വിക്കിലീക്‌സ് എന്ന വെബ്‌സൈറ്റാണ് ഇവ പുറത്തുവിട്ടത്.
ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തായതെടെ അഫ്‌ഗാന്‍ ഭരണകൂടം യു.എസ് നയത്തെ ചോദ്യം ചെയ്‌തതും ഒബാമ ഭരണകൂടത്തിന് തിരിച്ചടിയായിരിയ്‌ക്കുകയാണ്. താലിബാനെ രഹസ്യമായി സഹായിക്കുന്ന പാക്കിസ്‌ഥാനുമൊത്ത് യുഎസ് അഫ്‌ഗാനില്‍ ഇവര്‍ക്കെതിരെ തന്നെ യുദ്ധം ചെയ്യുന്നതിനെയാണ് കര്‍സായി സര്‍ക്കാര്‍ വിമര്‍ശിയ്‌ക്കുന്നത്.












