ക്ഷരപുരുഷനെന്നും വ്യാവഹാരികനെന്നും പറയപ്പെടുന്ന ജീവാത്മാവ് യോഗമാഹാത്മ്യംകൊണ്ട് ഉത്തരശരീരങ്ങളിലേക്ക് പുരോഗമിക്കുമ്പോള്‍ സംശുദ്ധമായ സാത്വികസ്വഭാവമുള്ളവനായി മാറുന്നു. ആ അവസ്ഥയില്‍ ജീവനെ അക്ഷരപുരുഷനെന്നും പ്രാതിഭാസികനെന്നും വിളിക്കുന്നു. പ്രാതിഭാസികപദവിയിലുള്ള പ്രത്യേകതകള്‍ സാധകനറിയുന്നത് നല്ലതാണ്. ക്ഷരപുരുഷപ്രജ്ഞയില്‍ സ്ഥൂലപ്രകൃതിയുമായുള്ള ദൃശ്യഭാവനപോലെ സാധര്‍മ്യമുള്ളയനുഭവം ഇതരങ്ങളായ ഉന്നതമണ്ഡലങ്ങളില്‍ സംഭവിക്കുന്നു. ഇങ്ങനെ ജീവാത്മപ്രജ്ഞയും അതായത് ക്ഷരപുരുഷപ്രജ്ഞയും അക്ഷരപുരുഷപ്രജ്ഞയും, ഒന്നായിത്തീരുന്നു. അക്ഷരപുരുഷപ്രജ്ഞ ഈശ്വരീയമാകുന്നു. ഈ പ്രാഥമികയോഗത്തില്‍ നിദ്ര, മരണം എന്നിവകൊണ്ടുള്ള ഫലങ്ങളെ യോഗി വിച്ഛേദിക്കുന്നു. തത്ഫലമായി സ്വയംപ്രകാശിതമായ നിത്യജാഗ്രദാവസ്ഥ ലഭിക്കുകയും ത്രിലോകങ്ങളിലേയുമവസ്ഥാന്തരങ്ങള്‍ സ്ഥൂലശരീരപ്രജ്ഞപോലെതന്നെ അനുഭവിക്കുകയും ചെയ്യും. ഇവിടെ ബിംബപ്രതിബിംബഭാവമെന്ന് അധ്യാത്മശാസ്ത്രം പറയുന്ന അവസ്ഥ ഇല്ലാതായിത്തീരും.
പാരമാര്‍ത്ഥികജീവപ്രജ്ഞയില്‍ ഈശ്വരയോഗത്താല്‍ യോഗിക്കും ഈശ്വരനും സാധര്‍മ്യം സിദ്ധിക്കുന്നു. അനന്തരം സപ്തലോകങ്ങളിലേയ്ക്കുള്ള പ്രജ്ഞാഭൂമി വികസിക്കുകയും സാമാന്യപ്രജ്ഞ സ്ഥൂലശരീരത്തിലെന്നപോലെ പാരമാര്‍ത്ഥികപ്രജ്ഞ ഉത്തരശരീരങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. സ്ഥൂലശരീരംകൊണ്ട് സാധാരണസംഭവിക്കുന്ന പ്രജ്ഞാവിച്ഛേദം ഇവിടെ സംഭവക്കുന്നില്ല. ഉത്തരശരീരരത്തിലുണ്ടാകുന്ന അനുഭവങ്ങളും സിദ്ധികളും സ്ഥൂലലോകപ്രത്യേകതകള്‍കൊണ്ട് മറയ്ക്കപ്പെടുകയുമില്ല. ഈ അവസ്ഥയില്‍ യോഗി ജീവന്മുക്തനായി ഭവിക്കുന്നു. സ്ഥൂലലോകപ്രജ്ഞയും വിഷയങ്ങളും സ്വാധീനിക്കാത്ത് പാരമാര്‍ത്ഥികപ്രജ്ഞ സ്വാഭാവികമാകുമ്പോള്‍ യോഗിക്ക് ലോകനിഷേണത്വം ബന്ധം സൃഷ്ടിക്കുന്നില്ല. ഈ അവസ്ഥയില്‍ മഹാത്മക്കളായ ആചാര്യന്മാര്‍ ലോകത്തില്‍ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം കര്‍മങ്ങള്‍ ചെയ്യാന്‍ തയ്യാറാകുന്നു.
ഗുഡാകേശന്‍
ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ മേല്പറഞ്ഞ യോഗപരിണാമ മണ്ഡലങ്ങള്‍ തരണംചെയ്‌തെത്തിയ മഹാപുരുഷനായിരുന്നു. പാരമാര്‍ത്ഥികപ്രജ്ഞയുടെ നിതാന്തചൈതന്യാവസ്ഥ സ്വാഭാവികമായതുകൊണ്ട് ഇത്തരക്കാര്‍ക്ക് സ്ഥൂലശരീരാവരണം നശിച്ചു എന്നല്ലാതെ പ്രജ്ഞാ പൗരുഷത്തിന് മാറ്റം സംഭവിക്കുന്നില്ല. തല്‍ഫലമായി മഹാഗുരുക്കന്മാരുടെ സാന്നിദ്ധ്യം സാധകന്റെ മാര്‍ഗത്തില്‍ ശാശ്വതമാണെന്ന ചിന്തയുണ്ടായിരിക്കേണ്ടതാണ്. സ്ഥൂലശരീരപരിശീലനംകൊണ്ട് സ്വാഭാവികമായി സംഭവിക്കുന്ന പ്രജ്ഞാവിച്ഛേദം അറിഞ്ഞോ അറിയാതെയോ അനുഭവിക്കാതിരിക്കാന്‍ സാധകനും സമൂഹവും ശ്രദ്ധിക്കേണ്ടതാണ്.
ഗൂഡാകേശാവസ്ഥയിലെത്തിച്ചേര്‍ന്ന സ്വാമിജി മുട്ടോളമെത്തുന്ന ഒരുചുട്ടിത്തുവര്‍ത്തും ധരിച്ച് കൂട്ടിക്കെട്ടിയതുണിക്കഷ്ണങ്ങളും ചുമലിലിട്ട് ആശ്രമവളപ്പിനുള്ളില്‍ സഞ്ചരിക്കുമ്പോള്‍ ആ പരിസരം സുഗന്ധപൂരിതമാകുന്നത് ഭക്തരുടെ നിത്യേനയുള്ള അനുഭവമാണ്. ബ്രഹ്മാണ്ഡത്തിന്റെ സമതുലിതാവസ്ഥ പാലിക്കുന്നതില്‍ ഇത്തരത്തിലുള്ള പാരമാര്‍ത്ഥികപ്രതിഭകള്‍ക്ക് സാരമായ പങ്കുണ്ട്. സ്വയം കേന്ദ്രബിന്ദുവായിരുന്നുകൊണ്ട് തന്റെ പ്രജ്ഞയുടെ വ്യാപനമണ്ഡലംവരെ പുതിയ ബ്രഹ്മാണ്ഡസൃഷ്ടി നടത്തുവാനും ഗുരുനാഥനെപ്പോലുള്ള ഈശ്വരതുല്യര്‍ക്ക് കഴിയുമെന്ന് യോഗശാസ്ത്രം വിധിയെഴുതുന്നു. കാലത്രയത്തെ ഏകീകരിക്കുവാനും ഭൂതകാലവും ഭാവികാലവും വര്‍ത്തമാനകാലത്തില്‍ സദാപി പ്രതിഷ്ഠിക്കുവാനും കഴിയുന്ന വ്യക്തിത്വം അനിതരസാധാരണമത്രേ.
ലോകഹിതാര്‍ത്ഥം കര്‍മം ചെയ്യുന്നതിനിത്തരക്കാര്‍ തയ്യാറാകുന്നു. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മഹായോഗികളെ തെല്ലും ബാധിക്കുന്നില്ല. മാത്രവുമല്ല, സാമാന്യലോകത്തിന്റെ ഭൂതഭാവികാലങ്ങളെയും കര്‍മവിപര്യയത്തെയും കണ്ടറിഞ്ഞ് കഷ്ടതയ്ക്ക് അര്‍ഹമായ പരിഹാരം കാണുവാനും മഹാമനീഷികള്‍ക്ക് കഴിയുന്നു. സ്ഥൂലശരീരത്തില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ള സാധാരണക്കാരന് യോഗഭൂമിയുടെ പ്രത്യേകതകളറിയാന്‍ കഴിയാത്തതുകൊണ്ട് വരാനിരിക്കുന്ന കാലഘട്ടത്തിന്റെ കര്‍മപരിണാമം തെല്ലും വിശ്വസിക്കാനാവുകയില്ല. അതുമൂലമുണ്ടാകുന്ന കുറവും അവിവേകവും യഥാസമയങ്ങളില്‍ അവിവേകികളെ ബാധിക്കുകയും ചെയ്യും. കാലേകൂട്ടിക്കണ്ടറിഞ്ഞ് ഗുരുജനങ്ങള്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ ചെയ്യാതെ സമയം വ്യര്‍ത്ഥമാക്കിയശേഷം അനവസരത്തില്‍ ഖേദിച്ചതുകൊണ്ട് ഫലം സിദ്ധിക്കുകയില്ല. ഭാരതത്തില്‍ ആത്മജ്ഞാനികളായ മഹാപുരുഷന്മാരനേകംപേര്‍ ജനിച്ചുകഴിഞ്ഞുവെങ്കിലും ഇന്നും ഭാരതീയ സമൂഹത്തിന് കെടുതികള്‍ ധാരാളമുണ്ട്. ഗുരുവാക്യങ്ങളിലുള്ള അലക്ഷ്യത ഇതിന് മതിയായ ഒരു കാരണമാണ്.
”ജടിലോ മുണ്ഡീ ലുഞ്ചിതകേശ:
കാഷായാംബരബഹുകൃതവേഷ:
പശ്യന്നപി ച ന പശ്യതി മൂഢോ-
ഹ്യുദരനിമിത്തം ബഹുകൃതവേഷ:”
-‘ജടവളര്‍ത്തിയും തലമൊട്ടയടിച്ചും രോമം പിഴുതുകളഞ്ഞും കാവിവസ്ത്രമുടുത്തും പലവിധത്തില്‍ പലവേഷങ്ങളിലും പലരുമുണ്ട്. ഇങ്ങനെ വേഷംകെട്ടുന്ന മൂഢന്‍ കാണുന്നുവെങ്കിലും യാഥാര്‍ത്ഥ്യം കാണുന്നില്ല. അവന്റെ വേഷംകെട്ടല്‍ ഉദരപൂരണത്തിനുവേണ്ടി മാത്രമാണ്’. – എന്ന് ശ്രീശങ്കരഭഗവദ്പാദര്‍ വിശേഷിപ്പിച്ചിരിക്കുന്ന ഉദരംഭരികളുടെ തെറ്റായ പ്രചരണങ്ങളും പ്രവര്‍ത്തനങ്ങളും ഹിന്ദുസമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ലോകഹിതൈഷണത്വം സ്വാര്‍ത്ഥരഹിതമായ സേവനത്തിനുള്ള ആഗ്രഹമാണ്. ഉദരംഭരികളായ വേഷധാരികള്‍ക്ക് ലോകഹിതൈഷണത്വമുണ്ടാവുകയില്ല. തന്മൂലം സംഭവിക്കുന്ന പ്രലോഭനങ്ങള്‍ സമൂഹപുരുഷന്മാര്‍ക്കുമാത്രമേ പരിഹരിക്കാനാകൂ. കര്‍മങ്ങളുടെ അനുസ്യൂത പ്രവാഹത്തില്‍പ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുന്നതാണ് ലോകചക്രം. കര്‍മങ്ങളുടെ സൂക്ഷ്മഗതി അറിയാവുന്നവര്‍ക്കു മാത്രമേ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. അത്തരക്കാരുടെ അഭാവത്തിലും ദേഹത്യാഗത്തിലും തല്‍സ്ഥാനം പിടിച്ചുപറ്റാന്‍ വെമ്പല്‍ കോളളുന്ന സ്വാര്‍ത്ഥമതികള്‍ ധാരാളമുണ്ടാകും. ആദ്ധ്യാത്മികതയുടെ പരിവേഷമണിഞ്ഞ് ആശ്രമത്തില്‍ വന്നുചേര്‍ന്നിട്ടുള്ള പലരും ഇക്കൂട്ടത്തില്‍നിന്ന് വ്യത്യസ്തരല്ല. പ്രകൃതത്തില്‍നിന്ന് വ്യതിചലിച്ച സംഭവങ്ങള്‍ നിരത്തിവയ്ക്കുവാന്‍ യോഗദര്‍ശനത്തിന്റെ പേജുകള്‍ ഉപയോഗിക്കുന്നില്ല. മഹാഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെപ്പോലുള്ള ത്രികാലജ്ഞന്മാരുടെ ത്യാഗസമ്പൂര്‍ണമായ ജീവിതം ലോകഹിതാര്‍ത്ഥമുള്ളതാണെന്നറിയാത്ത തീര്‍ത്ഥകാകന്മാരുടെ ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ ചിലത് സൂചിപ്പിച്ചെന്നേയുള്ളൂ.
അദ്ധ്യായം – 3 (പാദപൂജ) യോഗമണ്ഡലങ്ങള്‍ (തുടര്‍ച്ച)
Discussion about this post