തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഡി ലിറ്റ് വിഷയത്തില്‍ ആരാണ് ഇടപെടല്‍ നടത്തിയതെന്ന് തനിക്കറിയില്ല. സിന്‍ഡിക്കറ്റ് യോഗം വിളിക്കാന്‍ വിസിയോട് നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല. വിസി നല്‍കിയ മറുപടിയില്‍ നിന്ന് ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് മനസിലാക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. കേരള വൈസ് ചാന്‍സലറെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സിന്‍ഡിക്കറ്റ് യോഗം ചേരുന്നതിനെ ചിലര്‍ നിരസിച്ചതായാണ് വിസി പറഞ്ഞത്. അതിനെയാണ് വിമര്‍ശിച്ചത്. രാജ്യത്തിന്റെ ദേശീയ സ്ഥാപനങ്ങളെ മാനിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാണ്. ദേശീയ സ്ഥാപനങ്ങളെ വച്ച് ആരും കളിക്കരുത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് വിസി രാജിവയ്‌ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ധാര്‍മികത അദ്ദേഹവും തന്റെ ധാര്‍മികത താനുമാണ് തീരുമാനിക്കേണ്ടതെന്നും ഗവര്‍ണര്‍ മറുപടി നല്‍കി.
ചാന്‍സലര്‍ സ്ഥാനത്തേക്ക് തുടരുമോയെന്ന ചോദ്യത്തിന് ഒരുപാട് ആലോചിക്കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാരിന് മറ്റാരെയെങ്കിലും ചാന്‍സലറായി നിയമിക്കാം. താന്‍ തുടര്‍ന്നാല്‍ ഒരു തരത്തിലുള്ള അച്ചടക്കരാഹിത്യവും വച്ചുപൊറുപ്പിക്കില്ല. അക്കാദമിക കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.













