തിരുവനന്തപുരം: കെ-റെയില്‍ അതിരടയാള കല്ലിടലിനെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടു. കെ-റെയില്‍ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായുള്ള കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചു. പകരം ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് റവന്യു വകുപ്പിന്റെ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു വകുപ്പ് പുറത്തിറക്കി.
കേരള റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നിര്‍ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലമുടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ അടയാളം ഇടാമെന്നും നിര്‍ദേശങ്ങളുണ്ടെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കുന്നത്. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അതിരടയാള കല്ലിടല്‍ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. സ്ഥലമുടമകളുടെ സമ്മതത്തോടെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാം. സ്ഥലമുടമകളുടെ സമ്മതമില്ലെങ്കില്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളമിടാം. ഉത്തരവ് സാങ്കേതികം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മഞ്ഞക്കുറ്റിയില്‍ കെ-റെയില്‍ എന്നു രേഖപ്പെടുത്തി സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നാണ് സൂചന. സാമൂഹികാഘാതപഠനം നടത്തുന്നവര്‍ സ്ഥലം തിരിച്ചറിയാനും അലൈന്‍മെന്റ് മനസിലാക്കാനും ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം(ഡിജിപിഎസ്) സംവിധാനമുള്ള സര്‍വേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനമുള്ള മൊബൈല്‍ ഫോണോ ഉപയോഗിച്ച് സര്‍വേ നടത്താനാകും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങള്‍ രേഖപ്പെടുത്തും. കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വന്‍ ജനകീയ പ്രക്ഷോഭങ്ങളും കടുത്ത രാഷ്ട്രീയ വിവാദങ്ങളുമാണ് ഉണ്ടായത്.
കെ-റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍നിന്നുവരെ എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കെ -റെയിലുമായി ബന്ധപ്പട്ട സര്‍വേ നടപടികളും കല്ലിടലും നിര്‍ത്തിവച്ചിരുന്നു. ഇതിനിടെയാണ് റവന്യു വകുപ്പിന്റെ പുതിയ തീരുമാനം.
അതേസമയം, കല്ലിടല്‍ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വേ നടപടികളുമായി കെ-റെയില്‍ മുന്നോട്ടു പോകുമെന്നും കെ-റെയില്‍ എംഡി അജിത് കുമാര്‍ വ്യക്തമാക്കി.
Discussion about this post