പാലക്കാട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്നും എല്ലാം രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഞാന്‍ പറയുന്നില്ല. ആര് മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ല. അവരുടെ വരുമാനമല്ല എന്റെ വീട്ടില്‍ ചെലവിന് ഉപയോഗിക്കുന്നത്. ഇപ്പോഴും ജീവന് ഭീഷണിയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് വരെ ഭീഷണിയുണ്ട്. എന്നെ ജീവിക്കാന്‍ അനുവദിക്കണം.
നേരത്തെ പറഞ്ഞത് എന്താണോ അത് തന്നെയാണ് ഇപ്പോഴും പറയുന്നത്. 164 പ്രകാരം മൊഴികൊടുത്ത സംഭവങ്ങളെ കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇത് ആരും സുവര്‍ണാവസരമായി ഉപയോഗിക്കരുത്. രഹസ്യമൊഴിയായതിനാല്‍ കൂടുതല്‍ ഒന്നും എനിക്ക് വെളിപ്പെടുത്താനാവില്ല. ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
സരിതയെ അറിയില്ല. സരിതയടക്കമുള്ളവര്‍ തന്റെ പ്രസ്താവന രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഞങ്ങള്‍ ഒരു ജയിലില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. എന്നാല്‍ അവരോട് ഞാന്‍ ഒരു ‘ഹലോ’ പോലും പറഞ്ഞിട്ടില്ല. പി.സി.ജോര്‍ജിനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഈ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് സത്യമാണ്. ഞാന്‍ എഴുതിയ എന്തെങ്കിലും ഉണ്ടെങ്കില്‍ പി.സി.ജോര്‍ജിന് പുറത്തുവിടാം.
കേസില്‍ ശരിയായ അന്വേഷണം നടക്കണം. 16 മാസം ഞാന്‍ ജയിലില്‍ കിടന്നു. എന്റെ മക്കളും അനുഭവിച്ചു. ജയില്‍ ഡി.ഐ.ജി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കോടതി അനുവദിച്ചാല്‍ പലതും തുറന്ന് പറയും. ശിവശങ്കര്‍ പറഞ്ഞ ആള്‍ക്ക് കറന്‍സി അടങ്ങിയ ബാഗ് കൈമാറിയിട്ടുണ്ട്. വെളിപ്പെടുത്തല്‍ പ്രതിച്ഛായ ഉണ്ടാക്കാനല്ല.’ – സ്വപ്ന സുരേഷ് പറഞ്ഞു.
ദുബായിലേക്ക് നയതന്ത്ര ചാനല്‍ വഴി കറന്‍സി കടത്തിയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ജനറലിന്റെ ഓഫീസില്‍ നിന്ന് ബിരിയാണിപ്പാത്രങ്ങളില്‍ ഭാരമുള്ള ലോഹവസ്തുക്കള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ നിരവധി തവണ എത്തിച്ചെന്നുമാണ് സ്വപ്ന കഴിഞ്ഞ ദിവസം ആരോപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, നളിനി നെറ്റോ, മുന്‍മന്ത്രി കെ.ടി ജലീല്‍ തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു.
Discussion about this post