വിഴിഞ്ഞം: അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞം മുല്ലൂരില്‍ നടക്കുന്ന സമരം ഒമ്പതാം ദിവസവും പിന്നിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ഇന്നും സമരക്കാര്‍ തുറമുഖ ഗേറ്റ് തുറന്ന് പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. ഇതിനിടെ സമരക്കാരുമായി മന്ത്രിതല ചര്‍ച്ച നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ചര്‍ച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്ന് ലത്തീന്‍ അതിരൂപത പറയുന്നത്.
സമരക്കാര്‍ ഉന്നയിച്ച ആദ്യത്തെ ആവശ്യത്തെ തന്നെ ഇന്നലെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തിരുവനന്തപുരത്തെ തീരദേശത്ത് തീരശേഷണത്തിന് കാരണമാകുന്നില്ലെന്നും അത് സംബന്ധിച്ച പഠനങ്ങളുണ്ടെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി തങ്ങളെ നേരിട്ട് കേള്‍ക്കണം എന്നതായിരുന്നു സമരക്കാരുടെ രണ്ടാമത്തെ ആവശ്യം. ഈ ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതോടെ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത തീരുമാനിക്കുകയായിരുന്നു. ഓണത്തിന് സര്‍ക്കാര്‍ പ്ലോട്ടുകള്‍ നീങ്ങുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വള്ളം കയറ്റിയ ലോറികള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യാത്രതിരിക്കുമെന്ന് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മുല്ലൂരിലെ പൊലീസിന്റെ ബാരിക്കേഡും തുറമുഖ ഗേറ്റും തുറന്ന് അകത്ത് കടന്ന മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രദേശം മുഴുവനും ചുറ്റി സഞ്ചരിച്ച ശേഷമാണ് വീണ്ടും കവാടത്തിലെത്തിയത്.
കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് ഇടവകകളില്‍ നിന്നുള്ളവരാണ് ഇന്ന് വിഴിഞ്ഞം സമരത്തിനെത്തിയത്. അതേസമയം, സമര സമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചര്‍ച്ച നടത്തിയേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്നാണ് സമരക്കാര്‍ അറിയിച്ചത്.
പുനരധിവാസം ഉള്‍പ്പടെ 5 കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. ഏഴ് ആവശ്യങ്ങളായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്. ഇതില്‍ ആദ്യത്തേത് തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണമെന്നായിരുന്നു. രണ്ടാമത്തെത് മുഖ്യമന്ത്രി നേരിട്ട് തങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണമെന്നായിരുന്നു. ഈ രണ്ട് ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
ഇതിനിടെ തുറമുഖ കവാടത്തില്‍ പോലീസ്, സമരക്കാര്‍ എത്തിയ വാഹനങ്ങളുടെ നമ്പര്‍ എഴുതിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. പോലീസ് ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
തുറമുഖ നിര്‍മാണം നിര്‍ത്തിവച്ചുള്ള പഠനം അടക്കം തങ്ങളുടെ ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് ലത്തീന്‍ അതിരൂപത. അടുത്ത തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗവും കരമാര്‍ഗ്ഗവും തുറമുഖം ഉപരോധിക്കുമെന്ന് സമരസമിതി വ്യക്തമാക്കി.
അതേസമയം പദ്ധതി പ്രദേശത്തെ ക്രമസമാധാന വിഷയങ്ങളില്‍ ഇന്നലെ ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തില്‍ എത്താനായിരുന്നില്ല. അതിനിടെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് വിഴിഞ്ഞം തുറമുഖ സമരക്കാരെ ഔദ്യോഗികമായി അറിയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമരസമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചര്‍ച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. സമരക്കാര്‍ കാണിക്കുന്നത് തികഞ്ഞ ആഭാസമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുല്ലൂര്‍ പ്രദേശത്തുള്ള ജനജീവിതം താറുമാറാക്കിയാണ് സമരക്കാര്‍ അക്രമം കാണിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനു പിന്നില്‍ തുറമുഖം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ചര്‍ച്ചയ്ക്കുള്ള സമയം അറിയിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ പ്രതികരണം. റവന്യൂ മന്ത്രി കെ.രാജനും ഫിഷ്‌റീസ് മന്ത്രി വി.അബ്ദുറഹ്മാനും ഗതാഗത മന്ത്രി ആന്റണി രാജുവുമാണ് സമരസമിതിയുമായി ചര്‍ച്ച നടത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post