തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി. 23 വര്‍ഷം മുന്‍പ് ഇ.കെ നായനാര്‍ സര്‍ക്കാര്‍ പാസാക്കിയ ലോകായുക്ത നിയമത്തിന് കൊണ്ടുവന്ന ഭേദഗതിയാണ് പാസാക്കിയത്. അതേസമയം ഇന്ന് സഭാചരിത്രത്തില്‍ കറുത്ത ദിനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം തന്നെ പ്രതിപക്ഷം വോട്ടെടുപ്പിന് മുന്‍പ് സഭ ബഹിഷ്‌കരിച്ചു. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നത് വരും ദിവസങ്ങളിലേ അറിയാന്‍ കഴിയുകയുള്ളൂ.
ലോകായുക്ത വിധിയിന്മേല്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക് വാദം കേട്ട ശേഷം മൂന്ന് മാസത്തിനകം തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ആദ്യം സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതിനെതിരെ സി.പി.ഐ അടക്കം വിയോജിച്ചതോടെ വിവാദമായി. പിന്നീട് മുന്നണിയുടെ ഉളളിലുണ്ടായ ഒത്തുതീര്‍പ്പ് ധാരണ പ്രകാരമാണ് വീണ്ടും മാറ്റങ്ങള്‍ വരുത്തിയത്. ഇതനുസരിച്ച് മുഖ്യമന്ത്രിക്കെതിരായ വിധിയില്‍ നിയമസഭയും, മന്ത്രിമാര്‍ക്കെതിരായ വിധിയില്‍ മുഖ്യമന്ത്രിയും, എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ സ്പീക്കറും, ഉദ്യോഗസ്ഥര്‍ക്കെതിരായ വിധിയില്‍ സര്‍ക്കാരും അപ്പീലധികാരികളാവും. നേരത്തേ രാഷ്ട്രീയ നേതാക്കളെയും ലോകായുക്ത പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.













