കൊച്ചി: വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണ സ്ഥലത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അദാനി പോര്‍ട്സ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വിഷയത്തില്‍ കോടതി കേന്ദ്രനിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം തടസപ്പെടുന്നതായും സംസ്ഥാനത്ത് നിന്നും ലഭിക്കേണ്ട സുരക്ഷ ലഭിക്കുന്നില്ലെന്നും കാണിച്ച് അദാനി പോര്‍ട്സ് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സുരക്ഷ ലഭിക്കാത്തതിനാല്‍ കേന്ദ്ര സേനയെ പദ്ധതി പ്രദേശത്ത് നിയോഗിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണമൊരുക്കണം എന്ന കോടതിയുത്തരവിന്റെ ലംഘനമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നല്‍കുന്നത് പ്രതിഷേധക്കാര്‍ക്കാണെന്നും തങ്ങള്‍ക്കല്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ വാദം.
അതേസമയം സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിഴിഞ്ഞത്ത് വെടിവെപ്പൊഴികെ എല്ലാ നടപടിയും സ്വീകരിച്ചെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ബിഷപ്പടക്കമുള്ള വൈദികരെ പ്രതിയായി കേസെടുത്തെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്തതായും കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ ഈ വൈദികരടക്കം പല പ്രതികളും ഇപ്പോഴും സമരപന്തലിലുണ്ടെന്നും നിര്‍മാണ സാമഗ്രികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നുമാണ് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചത്.
പദ്ധതി പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമിച്ച് വെടിവെപ്പുണ്ടായാല്‍ നൂറുകണക്കിന് പേര്‍ മരിക്കുമെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചത്. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണത്തിന് സാധിച്ചില്ലെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കോടതി മുന്‍പ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാതെ വന്നതോടെയാണ് നിര്‍മാണക്കമ്പനി കോടതിയെ സമീപിച്ചത്.
Discussion about this post