തിരുവനന്തപുരം: തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനാലാണ് വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ് പൊലീസ് എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സമരാഹ്വാനം ചെയ്തവരില്‍ ചിലരെ മാത്രം ഒഴിവാക്കാന്‍ സാധിക്കില്ല. വ്യക്തികളുടെ മുഖം നോക്കിയല്ല രാജ്യത്തെ നിയമവും കോടതിയും പ്രവര്‍ത്തിക്കുന്നത്. ക്രമസമാധാനപാലനം പൊലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണ്. പദ്ധതി ഉപേക്ഷിക്കില്ല എന്നതില്‍മാത്രമേ സര്‍ക്കാരിന് കടുംപിടിത്തമുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 16ന് ആരംഭിച്ച സമരത്തില്‍ ഓഗസ്റ്റ് 19ന് മന്ത്രിസഭ ഉപസമിതി സമരക്കാരുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 24ന് വീണ്ടും ചര്‍ച്ച നടത്തി. പിന്നെയും രണ്ട് തവണ നടത്തി. അനൗദ്യോഗിക ചര്‍ച്ചകളും ഇതിനിടയില്‍ നടന്നു. കൃത്യമായും ചര്‍ച്ചയ്ക്ക് തയ്യാറാവുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതില്‍ അലംഭാവം വരുത്തിയിട്ടില്ല. സമരസമിതിയുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചെണ്ണവും അംഗീകരിച്ചു. ബാക്കി രണ്ടെണ്ണത്തില്‍ ഒന്ന് പദ്ധതി നിര്‍ത്തിവയ്ക്കുക എന്നതായിരുന്നു. അതിന് സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് പദ്ധതി മൂലമുണ്ടാകുന്ന തീരശോഷണമാണ്. പദ്ധതിയുടെ ഭാഗമായി ഒന്നിലധികം പരിശോധനകള്‍ നടന്നിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളുമുണ്ട്. പദ്ധതിയുടെ ഭാഗമായി തീരശോഷണം സംഭവിക്കില്ലെന്നാണ് പഠനങ്ങളില്‍ വ്യക്തമായത്. എന്നിരുന്നാലും തീരശോഷണം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിക്കാമെന്ന് സമരസമിതിയോട് ചര്‍ച്ചയ്ക്ക് പിന്നാലെ താന്‍ അറിയിച്ചു. അവര്‍ അതിന് പൂര്‍ണസമ്മതമാണ് അറിയിച്ചത്. സമരത്തിന്റെ പ്രധാന നേതാവുമായി താന്‍ ചര്‍ച്ച നടത്തി.
മന്ത്രിസഭാ ഉപസമിതിയില്‍ കൂടുതല്‍ ആളുകള്‍ വേണമെന്ന ആവശ്യവും അംഗീകരിച്ചു. ചര്‍ച്ചയ്ക്ക് ശേഷം നല്ല അന്തരീക്ഷത്തില്‍ പിരിഞ്ഞാലും പിന്നീട് പ്രശ്‌നങ്ങള്‍ കൂടുതല്‍ കടുപ്പമാകുന്നു. ഇതാണ് സംഭവിക്കുന്നത്. സമരത്തില്‍ മറ്റ് ചിലര്‍ നിയന്ത്രിക്കുന്നുണ്ടോയെന്ന് സംശയം തോന്നും. ഈ സംശയം മുന്‍പും ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാരിലെ മന്ത്രി ബാബു ഇക്കാര്യത്തില്‍ അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
വിഴിഞ്ഞം തുറമുഖ പദ്ധതി 80 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. തീരശോഷണത്തെക്കുറിച്ച് പദ്ധതി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി നല്‍കിയത്.
പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തോട് അനുഭാവമായ സമീപനമാണ് സര്‍ക്കാരിന്. ആശങ്കകള്‍ പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെയും മറ്റും പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി നടത്തിവരികയാണ്. 2450 കോടി അടങ്കലുള്ള പദ്ധതിയാണിത്. ഇതു പ്രകാരം 276 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി. 340 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകളും 475 കുടുംബങ്ങള്‍ക്ക് വീടുകള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം നിര്‍മിച്ചുനല്‍കി. അവശേഷിക്കുന്നവര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി മുട്ടത്തറയില്‍ എട്ടേക്കര്‍ ഭൂമി കൈമാറി. ഇത് ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 284 കുടുംബങ്ങള്‍ക്ക് വാടക ഇനത്തില്‍ തുക കൈമാറി.
മണ്ണെണ്ണയ്ക്ക് നല്‍കിവരുന്ന ലിറ്ററിന് 25 രൂപയെന്ന സബ്സിഡി തുടര്‍ന്നും അനുവദിക്കും. പാരമ്പര്യേതര ഇന്ധനത്തിലേയ്ക്ക് മാറുന്നതിനുള്ള ഒറ്റത്തവണ സബ്സിഡിയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2016 മുതല്‍ 252 കോടി 68 ലക്ഷം രൂപ മണ്ണെണ്ണ സബ്സിഡി ഇനത്തില്‍ നല്‍കി.
അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ചുമതലപ്പെട്ട ഉദ്യോഗസ്ഥരാണ്. ആരെ കേസില്‍ ഉള്‍പ്പെടുത്തണം എന്നൊക്കെ തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ക്രമസമാധാനം പാലിക്കുന്നത് സംസ്ഥാന പൊലീസ് നല്ലരീതിയില്‍ കൈകാര്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് കാണിച്ച സംയമനവും ക്ഷമയും മാതൃകാപരമാണ്.
കേന്ദ്രസേനയുടെ സുരക്ഷ ആവശ്യമാണെന്ന് തുറമുഖ നിര്‍മാതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അതിനെ എതിര്‍ത്തില്ലെന്ന വ്യാജപ്രചാരണം നടത്തുകയാണ്. തുറമുഖ നിര്‍മാണ കരാര്‍ പ്രകാരം തുറമുഖ നിര്‍മാണത്തിന് കരാര്‍ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് സംരക്ഷണം നല്‍കണമെന്ന വ്യവസ്ഥയുണ്ട്.
ലത്തീന്‍ സഭയുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണ് ഉള്ളത്. ലത്തീന്‍ സഭയുടെ പൊതുനിലപാടല്ല വിഴിഞ്ഞം സമരസമിതിയുടേത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിനെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി.
Discussion about this post