കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ മാലിന്യങ്ങളില്‍നിന്ന് ഉയരുന്ന പുക എത്രനാള്‍കൂടി സഹിക്കേണ്ടിവരുമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം പ്ലാന്റില്‍നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നും ഹൈക്കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റീസിനു നല്‍കിയ കത്തിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബെഞ്ച് ഇതു ചോദിച്ചത്. ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ബ്രഹ്മപുരം തീപിടിത്തത്തില്‍ അന്വേഷണം നടത്തി നടപടികള്‍ കൈക്കൊള്ളാന്‍ ഹൈക്കോടതി നിരീക്ഷണസമിതിയെ നിയോഗിച്ചു. സമിതിയില്‍ തദ്ദേശ ഭരണ വകുപ്പ് ചീഫ് എന്‍ജിനിയര്‍, ഖരമാലിന്യ മാനേജ്മെന്റ് സ്വച്ഛതാ മിഷന്‍ ഡയറക്ടര്‍, എറണാകുളം ജില്ലാ കളക്ടര്‍, ജോയിന്റ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ (സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എറണാകുളം), കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി സെക്രട്ടറി എന്നിവരാണുള്ളത്. ഇവര്‍ക്ക് ആവശ്യമായ വിദഗ്ധസഹായം നല്‍കുന്നതിന് ബന്ധപ്പെട്ട സാങ്കേതികവിഭാഗങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 24 മണിക്കുറിനുള്ളില്‍ കോടതി നിയോഗിച്ച സമിതി ബ്രഹ്മപുരത്തെത്തി നടപടികള്‍ പരിശോധിക്കണമെന്നും ഉത്തരവ് പറയുന്നു.
കൊച്ചി നഗരത്തിലെ വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച് വ്യക്തവും ശാശ്വതവുമായ നടപടികള്‍ വേണം. മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കല്‍, പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ എന്നിവ ഉണ്ടാകണം. ബന്ധപ്പെട്ട സമിതികള്‍ പത്തു ദിവസത്തിനുള്ളില്‍ നഗരത്തിലെ മാലിന്യസംസ്‌കരണം സംബന്ധിച്ച് കൃത്യവും ശാശ്വതവുമായ പരിഹാരം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post