കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ച് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. അതേസമയം പ്രതി സന്ദീപിന്റെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതി രണ്ടു തവണ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ച ഫോണ്‍ കോള്‍ രേഖകളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒപിയിലേക്ക് സന്ദീപിനെ പോലീസ് കൊണ്ടുവരുന്ന ദൃശ്യങ്ങളും പോലീസ് മേധാവികള്‍ ഹാജരാക്കിയിരുന്നു.
പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷാ സംവിധാനമുള്ള സെല്ലില്‍ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരിക്കുന്നത്. വന്ദനയെ കൊലപ്പെടുത്തിയതിനേക്കുറിച്ച് ഇയാള്‍ ആരോടും സംസാരിച്ചിട്ടില്ല. എന്നാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കേള്‍ക്കെ കുടുംബകാര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ട്.
കഴിഞ്ഞദിവസം രാവിലെ ജയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ചു. കാലിലെ മുറിവ് ഡ്രസ് ചെയ്തു. പൂര്‍ണ ആരോഗ്യവാനാണ്. ലഹരിയുടെ നിയന്ത്രണത്തില്‍ നിന്നു ക്രമേണ മാറിവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ജയിലില്‍ 6323-ാം നമ്പര്‍ അന്തേവാസിയാണിയാള്‍. ജയില്‍ വസ്ത്രമാണു ധരിപ്പിച്ചിരിക്കുന്നത്.
കോടതി നിര്‍ദേശാനുസരണം കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് കൊട്ടാരക്കരയില്‍ നിന്നുള്ള പോലീസ് സംഘം ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. സിസിടിവി കാമറ നിരീക്ഷണ സംവിധാനവുമുള്ള സെല്ലിലാണ് സന്ദീപിനെ പാര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post