കാസര്‍ഗോഡ്: കേരളത്തിലെ പുകയില ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിന് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ എട്ടിലധികം കാന്‍സര്‍ രോഗങ്ങളിലേക്കു വഴുതിവീഴുന്നതായി സെമിനാര്‍. പുകയില നിയന്ത്രണത്തിനു ഇന്ത്യന്‍ പുകയില നിയന്ത്രണ നിയമം (സിഒടിപിഎ) സംബന്ധിച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധ ഡോക്ടര്‍ ആമിന പുകവലി മാരകമായ കാന്‍സറിനു കാരണമാകുന്നുവെന്നു വിശദീകരിച്ചു. പുകവലി ശീലമാക്കിയവര്‍ക്കു തൊണ്ട, ശ്വാസകോശം ബ്ളാഡര്‍, അന്നനാളം കുടല്‍, വായ ലൈംഗികാവയവം തുടങ്ങി എട്ടോളം അവയവങ്ങള്‍ക്കു കാന്‍സര്‍ ബോധിക്കും. ശ്വാസകോശ കാന്‍സര്‍ ബാധിച്ചവര്‍ ആറുമാസത്തിലധികം ജീവിക്കാനിടയില്ല. പുകവലിക്കാര്‍ക്കുണ്ടാകുന്ന ചുമ, മലബന്ധം, മൂത്രത്തിലൂടെ ചോരപോക്ക്, അള്‍സര്‍ എന്നിവ അടുത്ത ഘട്ടത്തില്‍ കാന്‍സറായി മാറാന്‍ സാധ്യതയുളള ലക്ഷണങ്ങളാണ്. പുകയില ഉത്പന്നങ്ങളില്‍ നാലായിരത്തോളം വിവിധ വിഷാംശങ്ങളാണുളളത്. ഇവയില്‍ 70 എണ്ണം കാന്‍സറിനും മറ്റുളളവ വിവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. പുകയില ഉല്‍പന്നങ്ങളിലെ നിക്കോട്ടിന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളേയും മാരകമായി ബാധിക്കുന്നു. പുകവലിക്കാരന്‍ വിടുന്ന പുക ശ്വസിക്കുന്നവര്‍ക്കും രോഗം പിടിപെടും. പുകവലി മൂലം പത്തു വര്‍ഷം മുതല്‍ നാല്‍പത് വര്‍ഷം വരെ ആയുസ് കുറയുന്നു. കാന്‍സറിനു പുറമെ ഹൃദ്രോഗവും ശ്വാസകോശരോഗങ്ങളും പിടിപെടാന്‍ സാധ്യത ഏറെയാണ്.പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതു കര്‍ശനമായി നിരോധിച്ചുകൊണ്ടാണു പുകവലി നിയന്ത്രണ നിയമം ഉണ്ടാക്കിയിട്ടുളളത്. സ്വകാര്യ-സര്‍ക്കാര്‍ ഓഫീസുകള്‍, ബസ്വെയിറ്റംഗ് ഷെല്‍ട്ടറുകള്‍ ഹോട്ടലുകള്‍ റെയില്‍വേ സ്റേഷനുകള്‍,കടകള്‍ആശുപത്രികള്‍ തുടങ്ങി ഒരു സ്ഥലത്തും പുകവലിക്കാന്‍ പാടില്ല. പുകവലി മൂലം ലോകത്തു ഒരു വര്‍ഷം 55 ലക്ഷംപേര്‍ മരിക്കുന്നു. ഇന്ത്യയില്‍ 2200 പേരാണു മരിക്കുന്നത്. കേരളത്തില്‍ 28 ശതമാനം പേര്‍ പുകവലിക്കാരാണ്. ഇതുകൂടാതെ 10.5 ശതമാനം പുരുഷന്‍മാരും 12.5 ശതമാനം സ്ത്രീകളും പുകയില ഉപയോഗിച്ചു മുറുക്കുന്നു. പുകയില നിയന്ത്രണ നിയമം ലംഘിക്കുന്ന പുകയില ഉത്പന്ന സ്ഥാപനങ്ങള്‍, വില്‍പനക്കാര്‍ക്കെതിരെ പിഴയും 5 വര്‍ഷം വരെ തടവും ശിക്ഷ നല്‍കുന്ന നിയമമാണുളളത്. 18വയസ് കവിയാത്ത കുട്ടികള്‍ക്കു പുകയില ഉത്പന്നം നല്‍കുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.സെമിനാറില്‍ എഡിഎം എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.തമ്പാന്‍ അസി.എക്സൈസ് കമ്മീഷണര്‍ വി.കെ.രാധാകൃഷ്ണന്‍,ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. പോലീസ് ഓഫീസര്‍ രാമകൃഷ്ണന്‍, കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി.ടി.സാജു എന്നിവര്‍ ക്ളാസെടുത്തു.












