ചെങ്കല്‍ സുധാകരന്‍
നാരദോപാഖ്യാനം ഭാഗം-1
നാരദ മഹര്‍ഷിയെ സംബന്ധിച്ച് വിചിത്രമായ ഒരു കഥ ഗര്‍ഗ്ഗഭാഗവതത്തിലുണ്ട്. ആലോചനാമൃതമായ ആ കഥയിലൂടെ ഒരു മാനസസഞ്ചാരം നടത്താം.
ഋഭുമഹര്‍ഷി മോക്ഷം പ്രാപിച്ചതും അദ്ദേഹത്തിന്റെ ശരീരം ജലമായി മാറിയതും കണ്ട് ശ്രീരാധിക അത്ഭുതപരതന്ത്രയായി. മുനിയുടെ പ്രേമഭക്തിയാലാണ് ആ ശരീരം പോലും ജലമായി ആര്‍ദ്രീഭവിച്ചതെന്ന് ഭഗവാന്‍ രാധയെ അറിയിച്ചു. ഉല്‍കൃഷ്ടമായ പ്രേമഭക്തിയാല്‍ തന്റെ ശരീരവും, ഒരിക്കല്‍, ജലരൂപത്തിലായി എന്നും ശ്രീകൃഷ്ണന്‍ പറഞ്ഞു. ഇതുകേട്ട് രാധ ആ കഥയറിയാന്‍ താല്പര്യം കാട്ടി. പ്രാണേശ്വരിയുടെ ഇംഗിതമറിഞ്ഞ ശ്രീകൃഷ്ണഭഗവാന്‍ പറഞ്ഞ കഥ നാരദോപാഖ്യാനമായിരുന്നു.
ഭഗവാന്‍ പറഞ്ഞു.
‘യന്നാഭി പങ്കജാ ജ്ജാതഃ
പുരാ ബ്രഹ്മ പ്രജാപതി
അസൃജത് പ്രകൃതം ശശ്വ-
ത്തപസാ മദ്വരോര്‍ജ്ജിതഃ’
(വിഷ്ണുവിന്റെ നാഭീകമലത്തില്‍ നിന്നാവിര്‍ഭവിച്ച ബ്രഹ്മാവ് എന്റെ വരബലത്താല്‍ ശക്തനായി പ്രജാസൃഷ്ടിയാരംഭിച്ചു.) തുടര്‍ന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞ കഥയെ ഇങ്ങനെ ചുരുക്കാം.
ബ്രഹ്മാവിന്റെ മടിത്തട്ടില്‍ നിന്ന് നാരദന്‍ ഉണ്ടായി. അദ്ദേഹം ഭക്തിപൂര്‍വ്വം ഗോലോകനാഥനെ കീര്‍ത്തിച്ചുകൊണ്ട് ലോകസഞ്ചാരം തുടങ്ങി. വ്യര്‍ത്ഥമായ സഞ്ചാരം നിറുത്തി, പ്രജാസൃഷ്ടിയിലേര്‍പ്പെടാന്‍, നാരദനോട് ബ്രഹ്മാവ് ആജ്ഞാപിച്ചു. ശോകമോഹാദികള്‍ക്കാസ്പദമായ സൃഷ്ടി താന്‍ നടത്തുകയില്ലെന്ന് നാരദന്‍ മറുപടിപറഞ്ഞു. ക്രുദ്ധനായ ബ്രഹ്മാവ്, ‘നീ, സദാ ഗാനാലാപനം ചെയ്യുന്ന ഒരു ഗന്ധര്‍വ്വനാകട്ടെ’ എന്ന് ശപിച്ചു. ആ ശാപഫലമായി നാരദന്‍, ഒരു കല്പകാലം മുഴുവന്‍, ഉപബര്‍ഹണന്‍ എന്നുപേരുള്ള ഗന്ധര്‍വ്വനായി ജനിച്ച് പാട്ടുപാടി നടന്നു. അക്കാലത്തൊരിക്കല്‍, ഉപബര്‍ഹണന്‍ നാരീജന പരിസേവിതനായി ബ്രഹ്മസദസ്സിലെത്തി പാട്ടുപാടി. സുന്ദരിമാരില്‍ മനം ലയിച്ച ഉപബര്‍ഹണന്റെ താളം പിഴച്ചു. അതില്‍ കുപിതനായ ബ്രഹ്മാവ് ‘ശൂദ്രോഭവ’ എന്ന് ഗന്ധര്‍വ്വനെ ശപിച്ചു. അതനുസരിച്ച് അയാള്‍ ഒരു ദാസീപുത്രനായി പിറന്നു. എന്നാല്‍ സത്സംഗം ലഭിച്ച ഗന്ധര്‍വ്വന്‍ വീണ്ടും ബ്രഹ്മപുത്രനായി ജനിച്ചു. ഭഗവദ്ഭക്തിയോടെ ഗാനാലാപനം ചെയ്തുകൊണ്ട് ലോക സഞ്ചാരം തുടങ്ങി അയാള്‍ ശ്രീകൃഷ്ണ ഭഗവാന് പ്രീയപ്പെട്ടവനും മുനിശ്രേഷ്ഠനും വൈഷ്ണവനും പരമ ഭാഗവതനുമായി ത്തീര്‍ന്നു.
ഈശ്വരസ്തുതിയില്‍ മുഴുകി സഞ്ചരിച്ച ബ്രാഹ്മണന്‍ പാടിപ്പാടി നടന്ന് ‘ഇളാവൃതം’ എന്ന സ്ഥലത്തെത്തി. സ്വര്‍ണ്ണം വിളയുന്ന ജംബൂനദം എന്ന നദി അവിടെയാണ്. അതിന്റെ തീരത്തായി ‘വേദനഗരം’ കണ്ടു. മണിമാളികകളാല്‍ ആ പട്ടണം കൂടുതല്‍ ശോഭ കൈവരിച്ചിരുന്നു. അവിടെ ദിവ്യരൂപരായി അനേകം ശ്രീപുരുഷന്മാര്‍ ഉണ്ടായിരുന്നു. കാഴ്ചയില്‍ സുന്ദരരായ അവര്‍, കാലുകളില്ലാത്തവരും കാല്‍ മടമ്പ് കോടിപ്പോയവരും മുട്ടുവളഞ്ഞു പോയവരും തുടകള്‍ മെലിഞ്ഞവരും മുതുകുവളഞ്ഞവരും ആയിരുന്നു. പല്ലുകള്‍ പൊയ്‌പോയവരും കഴുത്തില്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. മുഖശ്രീയുള്ളവരും ശുഭ്രവസ്ത്രധാരികളും ദിവ്യദേഹരുമായിരുന്നിട്ടും ഈ വിധം അംഗഭംഗമുണ്ടാകാന്‍ കാരണമെന്തെന്ന് നാരദമുനി ചിന്തിച്ചു. വേദനഗരവാസികളായ ആ വിശേഷരൂപര്‍ ദേവന്മാരോ ഉപദേവന്മാരോ ഋഷിമാരോ ആയിരിക്കാമെന്നും അദ്ദേഹം സങ്കല്പിച്ചു. അവര്‍ വാദ്യവാദനത്തിലും ഗാനാലാപനത്തിലും അതിപടുക്കളാണെന്നും നാരദന് ബോദ്ധ്യപ്പെട്ടു.
തനിക്കുണ്ടായ ഉല്‍ക്കണ്ഠ ശമിപ്പിക്കാന്‍ നാരദന്‍ ആ ദിവ്യരൂപരോടുതന്നെ ചോദിച്ചു. ‘നിങ്ങള്‍ക്ക് ഈ അംഗഭംഗം സംഭവിക്കാന്‍ എന്താണ് കാരണം? ‘കേട്ട മാത്രയില്‍ അവര്‍ പറഞ്ഞു:
‘മഹാദുഃഖം മുനേ ജാത-
മസ്മാകം തനുഷുസ്തതഃ
തസ്യാേ്രഗ കഥനീയം വൈ
ദുരീകര്‍ത്തും ച യഃ ക്ഷമഃ’
(മഹര്‍ഷേ, ഞങ്ങളുടെ അവയവങ്ങള്‍ക്ക് കടുത്ത ക്ഷതമാണുണ്ടായത്. അതിനുള്ള കാരണം പറയാം. പക്ഷേ, ഇത് ദൂരീകരിക്കാനാര്‍ക്കാണ് കഴിയുക?) ഞങ്ങള്‍ വേദ നഗരിയില്‍ വസിക്കുന്ന രാഗങ്ങളാണ്. ബ്രഹ്മാവിന് നാരദന്‍ എന്നൊരു പുത്രനുണ്ട്. അയാള്‍ കാലവും താളവുമില്ലാത്ത പാടിക്കൊണ്ടു നടക്കുന്നു. അദ്ദേഹത്തിന്റെ രാഗതാളരഹിതമായ ഗാനാലാപമാണ് ഞങ്ങള്‍ക്ക് അംഗഭംഗമുണ്ടാക്കിയത്.
രാഗങ്ങള്‍ ഇങ്ങനെ പറയുന്നതുകേട്ട് നാരദന്‍ വിസ്മിതനായി. അദ്ദേഹം രാഗങ്ങളോട്, താളരാഗജ്ഞാനം നേടാനെന്താണു വേണ്ടതെന്നു ചോദിച്ചു. സരസ്വതീദേവിയില്‍ നിന്നും ശിക്ഷണം നേടിയെങ്കിലേ രാഗജ്ഞാനമുണ്ടാവുകയുള്ളൂ എന്നവര്‍ അറിയിച്ചു. ഉടന്‍തന്നെ നാരദന്‍ സരസ്വതീദേവിയെ സമ്പ്രീതയാക്കാന്‍ ശുഭ്രഗിരിയിലേക്കു പോയി. ജലപാനം പോലുമില്ലാതെ, ധ്യാനപൂര്‍വ്വം, ആറുകൊല്ലം തപംചെയ്തു. ആ തപസ്ഥലം ‘നാരദശൈലം’ എന്നറിയപ്പെട്ടു. നാരദന്റെ തപസ്സില്‍ സന്തുഷ്ടയായ സരസ്വതീദേവി നാരദന്റെ മുന്നില്‍ ആവിര്‍ഭവിച്ചു. അദ്ദേഹം ഞെട്ടിയുണര്‍ന്ന് ദേവിയെ പ്രദക്ഷിണം ചെയ്ത് സ്തുതിച്ചു. ദേവി സന്തോഷിച്ച്, അമ്പത്താറുകോടി രാഗങ്ങളും അവയുടെ ഭേദങ്ങളും അവാന്തരങ്ങളും ഉപദേശിച്ചു. കൂടാതെ ‘ദേവദത്തം’ എന്ന വീണയും സമ്മാനിച്ചു. നാരദനെ മികവുറ്റ രാഗകര്‍ത്താവാക്കിയശേഷം സരസ്വതീദേവി അന്തര്‍ദ്ധാനം ചെയ്തു. (തുടരും)
Discussion about this post