ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍
വിദ്യാര്‍ത്ഥി ലക്ഷണം (സത്യാനന്ദസുധാവ്യാഖ്യാനം)
ഗുരുവിനുണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചു പ്രതിപാദിച്ചു. ഇതുപോലെ ശിഷ്യനും അവശ്യംവേണ്ടുന്ന ഗുണങ്ങള്‍ പലതുണ്ട്.
മേധാവി പുരുഷോ വിദ്വാന്‍
ഊഹാപോഹ വിചക്ഷണഃ
അധികാര്യാത്മവിദ്യായാം
ഉക്തലക്ഷണ ലക്ഷിതഃ
എന്ന് ശ്രീശങ്കരഭഗവത്പാദര്‍ വിവേകചൂഡാമണിയില്‍ പ്രതിപാദിക്കുന്നു. വേദാന്തശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ആദ്യം വേണ്ടുന്ന ഗുണം തെളിഞ്ഞ ഓര്‍മ്മയാണ്. ആചാര്യന്റെ വാക്കുകള്‍ കേട്ടാലുടന്‍ ഉള്‍ക്കൊള്ളാനും ഓര്‍മ്മിച്ചുവയ്ക്കാനും ആവശ്യമുള്ളപ്പോള്‍ സ്വന്തം വാക്കുകളില്‍ ആവര്‍ത്തക്കാനുമുള്ള കഴിവാണിത്. അതുള്ളയാളാണു മേധാവി. ഭൗതികവസ്തുക്കളില്‍ ആസക്തചിത്തനായ മനുഷ്യന് ബ്രഹ്മവിദ്യ ഉള്‍ക്കൊള്ളാനാവുകയില്ല. അതുകൊണ്ട് ശിഷ്യനുവേണ്ടുന്ന അടുത്ത ഗുണം പുരുഷത്വമാണ്. ഭൗതികവസ്തുക്കളില്‍ വിരക്തമായ മാനസികാവസ്ഥയാണു പുരുഷത്വം; ആസക്തി സ്ത്രീത്വവും ഇതിനു ശാരീരികമായ പുരഷത്വാത്തോടോ സ്ത്രീത്വത്തോടോ യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് പുരുഷന്മാരില്‍ പലരും മാനസികമായി സ്ത്രീത്വമുള്ളവരും (ആസക്തി) സ്ത്രീകളില്‍ പലരും പുരുഷത്വ (വിരക്തി) മുള്ളവരുമാകുന്നതില്‍ അസ്വാഭാവികതയില്ല. ഈ സത്യമറിയാതെയാണു പാശ്ചാത്യപണ്ഡിതന്മാരെ അനുകരിച്ച് പലരും സ്ത്രീകള്‍ക്കു വേദാന്തപഠനം നിഷേധിച്ചിരുന്നു എന്നു അധിക്ഷേപിക്കുന്നത്. വേടത്തിയായ ശബരി വേദപാഠം ചെയ്തിരുന്നതിനു വാല്മീകിരാമായണം സാക്ഷ്യം വഹിക്കുന്നത് ഇക്കൂട്ടര്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കുന്നു.’
ശിഷ്യനു വേണ്ടുന്ന മൂന്നാമത്തെ ഗുണം വിദ്വത്വമാണ്. സര്‍വ്വജ്ഞതയല്ല വിദ്വത്വമെന്ന പദംകൊണ്ടുദ്ദേശിക്കുന്നത്. ബാഹുപ്രപഞ്ചത്തെക്കുറിച്ചും ആന്തരിലോകത്തെക്കുറിച്ചും സാമാന്യം നല്ല അറിവുള്ളയാളാണു വിദ്വാന്‍. സര്‍വ്വജ്ഞന് ഉപദേശത്തിന്റെ ആവശ്യമില്ല. ഭൗതികവും ആദ്ധ്യാത്മികവുമായ കാര്യങ്ങളുടെ ബാലപാഠമറിയാത്ത ഒരാള്‍ക്കു ഉപദേശംകൊണ്ടു പ്രയോജനമില്ല. അയാള്‍ക്കു വേദാന്തം ഉള്‍ക്കൊള്ളാനാവുകയില്ല. അതിനാല്‍ ഭൗതികകാര്യങ്ങളിലും ആദ്ധ്യാത്മിക രംഗത്തും സാമാന്യം നല്ല അറിവുള്ളയാളാണു ശിഷ്യനാകാന്‍ യോഗ്യന്‍. ഇതിനെല്ലാം പുറമേ ശാസ്ത്രവിഷയങ്ങള്‍ അപഗ്രഥിക്കാനും ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാനുമുള്ള കഴിവും അദ്ധ്യേതാവിനുണ്ടാകണം.
വിവേകിനോ വിരക്തസ്യ
ശമാദി ഗുണശാലിനഃ
മുമുക്ഷോരേവ ഹി ബ്രഹ്മ-
ജിജ്ഞാസാ യോഗ്യതാ മതാ.
എന്ന് ബ്രഹ്മജിജ്ഞാസക്കു യോഗ്യനായ ശിഷ്യനുണ്ടാകേണ്ട ഗുണങ്ങളെക്കുറിച്ചും ശ്രീശങ്കരാചാര്യസ്വാമികള്‍ വ്യക്തമാക്കുന്നുണ്ട്. നിത്യാനിത്യവസ്തു വിവേകം, വൈരാഗ്യം, ശമാദിഷ്ടകസമ്പത്തി, മുമുക്ഷുത്വം എന്നു അതു നാലുണ്ട്. ലോകത്തു നാം കാണുന്ന വസ്തുക്കളില്‍ നിത്യവസ്തുവേത് (മാറാത്തത്) അനിത്യവസ്തുവേത് (മാറുന്ന വസ്തു) എന്ന തിരിച്ചറിവാണ് വിവേകം. ഈ പ്രപഞ്ചത്തിലുള്ളവയെല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാമാധാരമായ പരബ്രഹ്മം മാത്രമേ മാറ്റമില്ലാത്തതായുള്ളൂ. ഈ അറിവ് അഥവാ ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന നിശ്ചയമാണ് നിത്യാനിത്യവസ്തു വിവേകം. അനിത്യമായ ഭൗതിക വസ്തുക്കളോടുള്ള അനാസക്തിയാണു വിരക്തി അഥവാ വൈരാഗ്യം. സ്വര്‍ഗ്ഗസുഖങ്ങളും അനിത്യമാണ്. അവയോടും അനാസക്തിയുണ്ടായാലേ വൈരാഗ്യം പൂര്‍ണ്ണമാകൂ. ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ സമാധാനം എന്നിവയാണ് ശമാദിഗുണങ്ങള്‍. ശമം, മനോനിഗ്രഹവും, ദമം ഇന്ദ്രിയ ജയവും ഉപരതി, സ്വധര്‍മാനുഷ്ടാനവും ആകുന്നു. ഭൗതിക സുഖാനുഭവങ്ങളില്‍നിന്നു പിന്‍വലിക്കപ്പെട്ട ഇന്ദ്രിയങ്ങള്‍ അവയിലേക്കു തിരിച്ചു പോകാതെ സംരക്ഷിക്കല്‍ അഥവാ സന്യാസരൂപമായ സ്വധര്‍മ്മത്തില്‍ നിലനിര്‍ത്തലാണ് ഉപരതി. തിതിക്ഷ സുഖദുഃഖാദികള്‍ സഹിക്കാനുള്ള ശേഷിയും, ശ്രദ്ധ ഗുരുവേദാന്തവാക്യങ്ങളിലുള്ള വിശ്വാസവും, സമാധാനം ചിത്തത്തിന്റെ ഏകാഗ്രതയുമാകുന്നു. മോക്ഷം ലഭിക്കണമെന്ന ആഗ്രഹമാണു മുമുക്ഷുത്വം. ഈ നാലു ഗുണവുമുള്ളവര്‍ക്കു വേദാന്തവിദ്യ പഠിക്കാനാകും. ഈ പറഞ്ഞ ഗുണങ്ങളെല്ലാം തികഞ്ഞ ശിഷ്യനാണു ലക്ഷ്മണന്‍. ലക്ഷ്മണോപദേശത്തെ നാം സമീപിക്കേണ്ടതും ആ മനോഭാവത്തോടെയാകണം.
ആദ്ധ്യാത്മികവിദ്യയുടെ കാര്യത്തില്‍മാത്രമല്ല ഭൗതിക വിജ്ഞാനരംഗത്തും വിജയകരമായ വിദ്യാഭ്യാസപുരോഗതിക്കു മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ ശിഷ്യനുണ്ടാകേണ്ടത് ആവശ്യമാണ്. തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളെ അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതു ഒരുപോലാണെങ്കിലും പരീക്ഷയില്‍ എല്ലാപേരും ഒരേമാര്‍ക്കു വാങ്ങാറില്ലല്ലൊ. ശിഷ്യന്മാരുടെ ശ്രദ്ധമുതലായ ഗുണങ്ങളിലുള്ള തരതമഭേദമാണ് അതിനുകാരണം.
Discussion about this post