തിരുവനന്തപുരം: സംസ്ഥാനത്ത് മഴയില്‍ കനത്ത നാശനഷ്ടം. തിങ്കളാഴ്ച വരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത്തേത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശംനല്‍കിയിട്ടുണ്ട്.
മലയോര മേഖലയില്‍ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. മഴ കനത്തതോടെ ഇടുക്കിയില്‍ ദുരന്തനിവാരണ സേനയെത്തി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് താലൂക്ക് വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയിലേക്കു വന്ന വിമാനങ്ങള്‍ ഇറക്കാനായില്ല. പുലര്‍ച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. കനത്ത മഴയെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസും, ബോട്ട് സര്‍വ്വീസും ഇന്നലെ നിര്‍ത്തിവച്ചിരുന്നു. കൊച്ചി നഗരത്തില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ടും രൂപപ്പെട്ടു തുടങ്ങിയതോടെ ഗതാഗത സൗകര്യങ്ങളും താറുമാറായി.
മഴക്കെടുതി നേരിടാന്‍ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റ് കൂടി കേരളത്തിലെത്തും. ആര്‍ക്കോണത്ത് നിന്ന് പുറപ്പെട്ട സംഘം ഉച്ചയോടെ കേരളത്തിലെത്തും. എറണാകുളത്തും കോഴിക്കോട്ടുമാകും സംഘമെത്തുക.












