കൊച്ചി: സംസ്ഥാനത്ത് പ്ളസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചത് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റി. കേസില്‍ ഇന്ന് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ എല്ലാ ഫയലുകളും വിളിച്ചുവരുത്തിയ ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്നും അതിനാല്‍ എജിയുടെ വാദം നിലനില്‍ക്കുമോ എന്ന് സംശയമുണ്‌ടെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇതേതുടര്‍ന്ന് അപ്പീലുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള എല്ലാ കേസുകളും വിളിച്ചു വരുത്താന്‍ ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, ഭാമ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
14,000ത്തിലധികം വിദ്യാര്‍ഥികളുടെ ഭാവിയെ തീരുമാനം ബാധിക്കുമെന്ന് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ ഉപസമിതി ചേര്‍ന്നാണ് പ്ളസ് ടുവും അധിക ബാച്ചുകളും അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിന് ഉപസമിതിയിക്ക് അധികാരമുണെ്ടന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍ സര്‍ക്കാരിന് അനുകൂലമായി എസ്എന്‍ഡിപിയും കോടതിയില്‍ ഹര്‍ജി നല്കി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്ന് എസ്എന്‍ ട്രസ്റ്റിന് അനുവദിച്ച 18 സ്‌കൂളുകള്‍ക്ക് അനുമതി നഷ്ടമായെന്ന് കാണിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
Discussion about this post