തിരുവനന്തപുരം: സമഗ്രമായ സാമൂഹ്യാധിഷ്ഠിത ഹൃദ്‌രോഗ പ്രതിരോധ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. വിജെടി ഹാളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വകുപ്പും കേരളാ ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്രമം തെറ്റിയ ജീവിത ചര്യയില്‍ മാറ്റമുണ്ടാക്കിയാല്‍ തന്നെ രോഗങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെടാം. ഇതിനായി ആരോഗ്യമുള്ള ഒരു ജീവിത ശൈലി ജനങ്ങള്‍ക്കിടയില്‍ ഉണ്ടായി വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ചികിത്സാ രംഗത്ത് ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. മെഡിക്കല്‍ കോളജുകളില്‍ ഇത്തരം രോഗങ്ങള്‍ക്കെതിരേയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനറല്‍ ആശുപത്രികളില്‍ കാത് ലാബ് സൗകര്യം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ ആക്കം കൂട്ടും.തിരുവനന്തപുരം ജനറലാശുപത്രിയില്‍ മൂന്നു മാസത്തിനുള്ളില്‍ ഈ സൗകര്യം ഉറപ്പാക്കും. എറണാകുളം, കോഴിക്കോട് ജനറല്‍ ആശുപത്രികളില്‍ ഹൃദ്‌രോഗ ചികിത്സാ കേന്ദ്രവും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കാത് ലാബും ഉടന്‍ ആരംഭിക്കും. സര്‍ക്കാര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹ്യാധിഷ്ഠിത ഹൃദ്‌രോഗ പ്രതിരോധ പദ്ധതിക്കായി സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ വിദഗ്ധ സമിതിയെ നിയോഗിക്കും. അഡാപ്റ്റ് എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതി പിഎച്ച്‌സികള്‍ മുതല്‍ ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജ് വരെയും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയറാക്കി പദ്ധതി നടപ്പാക്കും. മദ്യ-പുകയില ഉപഭോഗങ്ങള്‍ക്കെതിരേയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഡയറ്റ്, ശാരീരിക-കായിക ക്ഷമത എന്നിവയുടെ പ്രാധാന്യത്തെ പറ്റിയും ഇതിന്റെ ഭാഗമായി ബോധവത്ക്കരണം നടത്തും. ജനങ്ങള്‍ക്ക് പ്രഭാത നടത്തത്തിനുള്ള സൗകര്യങ്ങള്‍ മറ്റിടങ്ങളിലെപ്പോലെ പഞ്ചായത്ത് തലങ്ങളില്‍ കൂടി ഒരുക്കും.സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍ നടന്നു വരുന്നുണ്ട്. വര്‍ക്ക് പ്ലെയ്‌സ് ഇന്റര്‍വെന്‍ഷന്‍ വഴി ജോലിക്കാര്‍ക്കിടയിലും സമഗ്രമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്ത് സംസ്ഥാനം ഇന്ന് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളെക്കാളും മുന്നിലാണ്. ഇന്ത്യയിലെ ആകെ ആരോഗ്യ രംഗം പരിശോധിച്ചാല്‍ ഒരു വികസിത രാഷ്ട്രത്തിന്റെ തലത്തില്‍ തന്നെ കേരളം ആരോഗ്യ രംഗത്ത് മുന്നേറിയതായി മനസിലാക്കാന്‍ കഴിയും.മാതൃ-ശിശു മരണ നിരക്ക്, രോഗങ്ങളുടെ ഉന്മൂലനം മുതലായ രംഗങ്ങളില്‍ കേരളം ലോക നിലവാരം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ആധുനീക സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് സമൂഹം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോകമെമ്പാടും ഇപ്പോള്‍ ജീവിത ശൈലീ രോഗത്തിന്റെ പിടിയിലാണ്. ചെറുപ്പക്കാര്‍ ഏറെയും ഷുഗര്‍, പ്രഷര്‍, കിഡ്‌നി,കരള്‍ രോഗങ്ങളുടെയും ഹൃദ്-കാന്‍സര്‍ രോഗങ്ങളുടെയും പിടിയിലേക്കാണ് പോകുന്നത് എന്നതാണ് ലോകത്താകമാനമുള്ള കാഴ്ച. 76 ശതമാനം ശാരീരിക പ്രവര്‍ത്തനമില്ലായ്മയും 27 ശതമാനം അമിത വണ്ണവും കൂടി ചേരുമ്പോള്‍ ഹൃദ്‌രോഗം സമൂഹത്തില്‍ 25 ശതമാനം മരണമുണ്ടാക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഴയ തലമുറ ശാരീരിക അധ്വാനം മൂലം രോഗങ്ങളെ ഒഴിവാക്കിയിരുന്നു. ജോലി സ്ഥലത്തേക്കും സ്‌കൂളുകളിലേക്കുമൊക്കെ കാല്‍നടയായി പോയിരുന്ന അക്കാലത്ത് രോഗങ്ങള്‍ ശരീരത്തെ സ്പര്‍ശിക്കുക പോലുമില്ലായിരുന്നു. ഫാസ്റ്റ് ഫുഡ്, ടിവി സംസ്‌ക്കാരത്തിന്റെ കടന്നു കയറ്റം മൂലവും കീടനാശിനി കലര്‍ന്ന ആഹാരക്രമം മൂലവും ഇന്നു സ്ത്രീകള്‍ക്കിടയിലും ഹൃദ് രോഗമുള്‍പ്പെടെ കൂടി വരുന്നുണ്ട്. ഇതിനെതിരേ സമഗ്രമായ ഒരു സാമൂഹ്യ ബോധവത്ക്കരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.വി.ഗീത അധ്യക്ഷയായിരുന്നു. മേയര്‍ അഡ്വ.കെ.ചന്ദിക മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ പാളയം രാജന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.സുദര്‍ശന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.രാംദാസ് പിഷാരടി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.മനോജ് ടി.പിള്ള, കാര്‍ഡിയോളജി വകുപ്പ് പ്രഫസര്‍മാരായ ഡോ.പ്രഭാ നിനി ഗുപ്ത, ഡോ.വി.വി.രാധാകൃഷ്ണന്‍, കേരളാ ഹെല്‍ത്ത് ഫൗണ്ടേഷന്‍ പ്രോജക്റ്റ് ഓഫീസര്‍ ഡോ.കെ.ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post