തിരുവനന്തപുരം: ചാല തീപിടുത്തത്തിന്റെ നാശനഷ്‌ടം കണക്കാക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കെട്ടിടങ്ങള്‍ക്ക് പുറമേ 1.83 കോടിയിലധികം രൂപയുടെ വസ്‌തുവകകള്‍ നഷ്‌ടമായതായി വ്യാപാരികളില്‍ നിന്ന് ലഭിച്ച പരാതി പരിശോധിച്ച് നഷ്‌ടം തിട്ടപ്പെടുത്തി വരികയാണ്.
കെട്ടിടങ്ങള്‍ക്കുണ്ടായ നാശനഷ്‌ടം കണക്കാക്കുന്നതിന് പി.ഡബ്ല്യു.ഡി. യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആകെ ഏഴ് കടകളാണ് അഗ്നിക്കിരയായത്. ഇതില്‍ ആറെണ്ണവും വാടകകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. വെങ്കിടേശ്വര ജൂവലറി നടത്തിയിരുന്ന മനോമോഹന്റേതാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനം. ഇവിടെ കെട്ടിടത്തിന് പുറമേ 25 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് പരാതി. സുബ്രഹ്മണ്യ അയ്യരുടെയും മക്കളുടേയും പേരിലുളള കെട്ടിടങ്ങളിലാണ് മറ്റ് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. അബ്‌ദുല്‍ വഹാബിന്റെ അബ്‌ദുളള ട്രേഡേഴ്‌സില്‍ 28.75 ലക്ഷവും ഷാഹുല്‍ ഹമീദിന്റെ സാബു ഏജന്‍സീസില്‍ 15 ലക്ഷവും നാസറിന്റെ നോബില്‍ ഫൂട്ട് വെയറില്‍ 35 ലക്ഷവും സഫീറിന്റെ ഉടമസ്ഥതയിലുള്ള പാക്ക് ആന്‍ഡ് ബാക്ക് ബേക്കറിയില്‍ 50 ലക്ഷവും താഹയുടെ ഉടമസ്ഥതയിലുളള ബിലാല്‍ സ്റ്റോഴ്‌സില്‍ 30 ലക്ഷവും രൂപയുടെ സാധനങ്ങളും സക്കീര്‍ ഹുസൈന്റെ ഉടമസ്ഥതയിലുളള ലൗലി ഫാന്‍സിയുടെ ഗോഡൗണും കത്തി നശിച്ചതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് തിരുവന്തപുരം തഹസില്‍ദാര്‍ കെ.ശശികുമാര്‍ അറിയിച്ചു.












