തിരുവനന്തപുരം: വിവാദമായ ലാലിസം പരിപാടിക്കായി സര്‍ക്കാരില്‍നിന്നു വാങ്ങിയ തുകയ്ക്കുള്ള ചെക്ക് മോഹന്‍ലാല്‍ സ്പീഡ് പോസ്റ്റില്‍ തിരിച്ചയച്ചു. അതേസമയം മോഹന്‍ലാലില്‍നിന്നു പണം മടക്കി വാങ്ങേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. പരിപാടി വിവാദമാക്കി മാറ്റി വിമര്‍ശനം ഉയര്‍ന്നുവന്നതില്‍ തനിക്കു വ്യക്തിപരമായും സര്‍ക്കാരിനും ഖേദമുണെ്ടന്നും അതു മോഹന്‍ലാലിനെ നേരിട്ട് അറിയിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭായോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ സര്‍ക്കാരിനു പൂര്‍ണതൃപ്തിയുണെ്ടന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തള്ളി. ഉദ്ഘാടനച്ചടങ്ങിനു മുടക്കിയ തുക അധികമല്ല. മുന്‍ നിശ്ചയിച്ച ബജറ്റ് പ്രകാരം തന്നെ സമാപന ചടങ്ങുകള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോഹന്‍ലാലില്‍നിന്നു പണം മടക്കി വാങ്ങേണ്ടതില്ലെന്നു മന്ത്രിസഭായോഗം തീരുമാനിക്കുന്നതിനു മുമ്പുതന്നെ സ്പീഡ് പോസ്റ്റിലൂടെ 1.63 കോടി രൂപയുടെ ചെക്ക് മോഹന്‍ലാല്‍ എത്തിച്ചിരുന്നു. ഗെയിംസ് സിഇഒയുടെ പേരിലാണു ചെക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍, പണം തിരിച്ചുവാങ്ങാന്‍ സര്‍ക്കാരിനു ധാര്‍മികാവകാശമില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സര്‍ക്കാരുമായി സഹകരിച്ചു പരിപാടി നടത്തിയതിന്റെ പേരില്‍ മോഹന്‍ലാലിനെ വിവാദത്തിലേക്കു വലിച്ചിഴച്ചതില്‍ സര്‍ക്കാരിന് അങ്ങേയറ്റം ഖേദമുണെ്ടന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനം സ്‌നേഹിക്കുന്ന താരമാണ് ലാല്‍. മറ്റു ചില പരിപാടിയായിരുന്നു സംഘാടക സമിതി ഉദ്ദേശിച്ചത.് ഇതിനുവേണ്ടി തയാറാക്കിയ ബജറ്റില്‍ നടക്കില്ലെന്നു വന്നപ്പോഴാണു മോഹന്‍ലാലിനെ സമീപിച്ചത്. താനും നേരിട്ട് അദ്ദേഹത്തോടു പറഞ്ഞു. സമയം വളരെ കുറവാണ്, ആശങ്കയുണെ്ടന്ന് അദ്ദേഹം തന്നോടു പറഞ്ഞിരുന്നു. എന്നാലും സഹകരിക്കണമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അതിനു തയാറായി.
വിമര്‍ശനത്തിന്റെ പേരില്‍ അദ്ദേഹം വാങ്ങിയ തുക തിരിച്ചുതരുമെന്നു പറഞ്ഞതായി അറിഞ്ഞു. സര്‍ക്കാര്‍ ആ തുക തിരിച്ചുവാങ്ങുന്ന പ്രശ്‌നമില്ല. ഇതു കരാര്‍ ഉണ്ടാക്കി നടത്തിയ പരിപാടിയാണ്. അതെല്ലാം ചെലവായ തുകയാണ്. മോഹന്‍ലാലിന്റേതായ തുക ഇതിലില്ല. അനേകം കലാകാരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ ഓരോരുത്തര്‍ക്കും കൊടുത്ത പണമാണിത്. കരാര്‍ അനുസരിച്ച് അദ്ദേഹം പരിപാടി നടത്തി. പണം തിരിച്ചുതരുമെന്നു പറഞ്ഞാലും സര്‍ക്കാരിനു തിരിച്ചുവാങ്ങാന്‍ ധാര്‍മികാവകാശമില്ല.തുക മോഹന്‍ ലാല്‍ സ്പീഡ് പോസ്റ്റില്‍ അയച്ചുവെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സര്‍ക്കാര്‍ അതു സ്വീകരിക്കില്ലെന്നായിരുന്നു മറുപടി.
ഉദ്ഘാടന ചടങ്ങില്‍ ചെലവിട്ട തുക കൂടിയെന്നും സമാപന ചടങ്ങിലെ ചെലവു കുറയ്ക്കുമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി പരോക്ഷമായി തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ കൊണ്ടു സര്‍ക്കാരിന്റെ മനോവീര്യം കെടുത്താമെന്നു വിചാരിക്കേണെ്ടന്നും അദ്ദേഹം പറഞ്ഞു. 15 കോടി ചെലവിട്ടത് അധികമാണെന്ന ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ അതില്‍ ഒരു തെറ്റുമില്ലെന്നും 2011ല്‍ അംഗീകരിച്ചതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു വിമര്‍ശനം ഉന്നയിക്കുന്ന പലരും യോഗത്തില്‍ പങ്കെടുത്തു തുക അംഗീകരിച്ചതാണ്. ഇതേപോലെയുള്ള പരിപാടികളില്‍ ഈ തുക കൂടുതലാണെന്നു കരുതുന്നില്ല. സംസ്ഥാനത്തിന്റെ അഭിമാനമാണിത്. പരിപാടി കഴിഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരെല്ലാം തൃപ്തി രേഖപ്പെടുത്തി.
ചീഫ് സെക്രട്ടറി അവലോകനയോഗം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതു ദൃശ്യമാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തന്നെ താന്‍ അദ്ദേഹത്തെ വിളിച്ചുചോദിച്ചിരുന്നു. ഉദ്ഘാടന സമയത്തു കൂടുതല്‍ ആളുകള്‍ വേദിയില്‍ വന്നതും മന്ത്രിമാര്‍ക്കു സീറ്റില്ലാത്തതും അര്‍ഹതയില്ലാത്ത പലരും അവിടെവന്നു തിക്കും തിരക്കും ഉണ്ടാക്കിയതും ആണ് അദ്ദേഹം പറഞ്ഞത്. ചീഫ് സെക്രട്ടറി പറഞ്ഞതിനേക്കാള്‍ തിരക്ക് അവിടെയുണ്ടായി. അതൊക്കെ സമാപനത്തില്‍ ഒഴിവാക്കണമെന്നു പറഞ്ഞതു ശരിയാണ്.
ചീഫ് സെക്രട്ടറിയും കായികമന്ത്രിയും തമ്മില്‍ തര്‍ക്കമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗെയിംസ് നടത്തിപ്പില്‍ അഭിമാനകരമായ പ്രവര്‍ത്തനം കാഴ്ചവച്ച ആളാണ്. 722 ദിവസം കൊണ്ടു സ്റ്റേഡിയം പണിതതു നിസാര കാര്യമാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. സ്വകാര്യ കമ്പനിയല്ലേ നിര്‍മിച്ചതെന്നു ചോദിച്ചപ്പോള്‍ രാധാകൃഷ്ണനാണോ കലാപരിപാടി നടത്തിയതെന്നു മുഖ്യമന്ത്രി തിരിച്ചുചോദിച്ചു.
ഉപകരണം എത്തിയിട്ടില്ലെന്നും കൂടാതെ ഗെയിംസ് നടത്തേണ്ട സ്റ്റേഡിയം പണി പൂര്‍ത്തിയായില്ല എന്നൊക്കെ പിന്നീടു പറഞ്ഞു. എന്താണോ നിശ്ചയിച്ചിരുന്നത് അതുപോലെ തന്നെ നടന്നു. കായികതാരങ്ങളും അതിഥികളും സ്റ്റേഡിയത്തെക്കുറിച്ചു വളരെ നല്ല അഭിപ്രായമാണു പറഞ്ഞത്. ഇതിനു നേതൃത്വം നല്‍കുന്നവരുടെ മനോവീര്യം കെടുത്തി ആക്ഷേപം ഉന്നയിച്ചു തടസം സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കില്ല. മത്സരങ്ങള്‍ സുഗമമായി നടക്കുന്നു. തുടര്‍ന്നും നടത്തുന്നതിനു പൂര്‍ണമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












