വണ്ടിപ്പെരിയാര്‍(ഇടുക്കി):മകരജ്യോതി ദര്‍ശനം കഴിഞ്ഞു പുല്ലുമേട്ടില്‍ നിന്നു മടങ്ങിയ വള്ളക്കടവ് ഉപ്പുപാറയില്‍ ശബരിമല തീര്‍ഥാടകര്‍ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 104 പേര്‍ മരിച്ചു. അഞ്ചു മലയാളികളുടേത് ഉള്‍പ്പെടെ 63 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
കുന്നംകുളി സ്വദേശി ബാലന്റെ മകന്‍ സതീശന്‍ മലപ്പുറം വേങ്ങര പട്ടയില്‍ കോരുക്കുട്ടി, തൃപ്പൂണിത്തുറ സ്വദേശി ഉണ്ണിക്കൃഷ്‌ണന്‍, പാലക്കാട് സ്വദേശി പത്മനാഭന്‍, ചെന്നൈയില്‍ താമസിക്കുന്ന കൃഷ്‌ണപ്രസാദ്, എന്നീ മലയാളികളെയാണു തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. 43 പേരുടെ മൃതദേഹം പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. കുമളി താലൂക്ക് ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ 44 പേര്‍ക്കു പരുക്കുണ്ട്. മരിച്ചവരില്‍ 17 തമിഴ്‌നാട് സ്വദേശികളെയും 20 കര്‍ണാടക സ്വദേശികളെയും ഏഴ് ആന്ധ്ര സ്വദേശികളെയും തിരിച്ചറിഞ്ഞു. അന്യ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. പോസ്‌റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ നാലു മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് അയച്ചിട്ടുണ്ട്.
ശബരിമലയില്‍ നിന്നു കാട്ടുവഴിയില്‍ ആറുകിലോമീറ്റര്‍ അകലെ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണു ദുരന്തം നടന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മകരജ്യോതി ദര്‍ശിച്ച് വണ്ടിപ്പെരിയാര്‍ വഴി മടങ്ങാന്‍ ക്യാംപ് ചെയ്‌തിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ദുരന്തകാരണത്തെപ്പറ്റി പൊലീസിനു വ്യക്‌തതയില്ല. വാനിനു മുകളില്‍നിന്ന് മകരജ്യോതി കാണുന്നതിനിടെ വാന്‍ അയ്യപ്പഭക്‌തരുടെ മുകളിലേക്കു മറിഞ്ഞതാണ് അപകടത്തിനു വഴിവച്ചതെന്നാണ് ഒരു നിഗമനം.
രാത്രി എട്ടരയോടെയാണ് അപകടമെങ്കിലും വിവരം പുറത്തറിയാന്‍ വൈകി. വണ്ടിപ്പെരിയാറില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനായി രണ്ടര ലക്ഷത്തോളം അയ്യപ്പഭക്‌തര്‍ ക്യാംപ് ചെയ്‌തിരുന്നു. ചെറുവാഹനത്തിനു മാത്രം കടന്നുപോകാവുന്ന കാട്ടുവഴിയിലൂടെ ആയിരക്കണക്കിന് അയ്യപ്പഭക്‌തരും വാഹനങ്ങളും ഒരുമിച്ചു തിരിച്ചിറങ്ങുകയായിരുന്നു. കാട്ടിനുള്ളിലായതും പുല്ലുമേട്ടിലേക്കെത്താന്‍ മറ്റു വഴിയില്ലാത്തതും വെളിച്ചമില്ലാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. ജ്യോതിദര്‍ശനത്തിനുള്ള പ്രധാന കേന്ദ്രമല്ലാത്തതിനാല്‍ ഭക്‌തരെ നിയന്ത്രിക്കാന്‍ കാര്യമായ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.
രാത്രി ഒന്‍പതരയോടെ പൊലീസിനു ലഭിച്ച സന്ദേശത്തെത്തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്. കോട്ടയം, തേനി മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പരുക്കേറ്റവരെ എത്തിച്ചു. വണ്ടിപ്പെരിയാര്‍ ആശുപത്രിയില്‍ പരുക്കേറ്റവരുടെ ചികില്‍സയ്‌ക്കായി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി.
സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനവും നടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം സംഭവ സ്‌ഥലത്തെത്തി. കളക്‌ടര്‍, എസ്‌പി എന്നിവരുടെ നേതൃത്വത്തില്‍ സംഘം അപകടസ്‌ഥലത്തെത്തി. ഡിജിപി ജേക്കബ് പുന്നൂസും സംഭവസ്‌ഥലത്തി. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 04869 222049, 04869 253456, 04869 252244 മകരജ്യോതി ദര്‍ശനം കഴിഞ്ഞുള്ള തിക്കിലും തിരക്കിലും പെട്ട് 1999ല്‍ പമ്പ ഹില്‍ടോപ്പിലുണ്ടായ ദുരന്തത്തില്‍ 53 അയ്യപ്പഭക്‌തര്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഉടനെത്തും. അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post